| Sunday, 18th February 2024, 3:40 pm

28 വര്‍ഷത്തെ പാകിസ്ഥാന്‍ താരത്തിന്റെ റെക്കോഡിനൊപ്പം ജയ്‌സ്വാള്‍

സ്പോര്‍ട്സ് ഡെസ്‌ക്

മൂന്നാം ടെസ്റ്റില്‍ ഇന്ത്യ 557 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. നാലാം ദിനം ഇന്ത്യ കളി അവസാനിപ്പിച്ചപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 430 റണ്‍സാണ് നേടിയത്. ഇന്ത്യയെ പടുകൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത് ഇന്ത്യന്‍ സ്റ്റാര്‍ യങ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ ഇരട്ട സെഞ്ച്വറിയാണ്.

റിട്ടയേഡ് ഹര്‍ട്ട് ആയ യശസ്വി ജയ്‌സ്വാള്‍ തിരിച്ചെത്തി മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 231 പന്തില്‍ നിന്നുമാണ് താരം തന്റെ രണ്ടാം ഇരട്ട സെഞ്ച്വറി നേടുന്നത്. 12 സിക്‌സറുകളും 14 ബൗണ്ടറികളും ആണ് താരം സ്വന്തമാക്കിയത്. 90.68 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ടോട്ടല്‍ 236 പന്തില്‍ നിന്നും 14 ബൗണ്ടറിയും 12 സിക്‌സറുകളുമടക്കം 214 റണ്‍സാണ് താരം നേടിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ സീനിയര്‍ സ്റ്റാര്‍ പേസര്‍ ജെയ്മസ് ആന്റേഴ്സനെ മൂന്ന് സിക്സറുകള്‍ അടുപ്പിച്ച് പറത്തി ജയ്സ്വാള്‍ മറ്റൊരു നിര്‍ണായക നേട്ടം കൂടെ സ്വന്തമാക്കുകയാണ്.

ഇന്റര്‍ നാഷണല്‍ ടെസ്റ്റ് ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോഡിനൊപ്പമെത്താനാണ് ജയ്‌സ്വാളിന് സാധിച്ചത്. 1996ല്‍ സിംബാബ്വെയ്‌ക്കെതിരെ 12 സിക്‌സറുകള്‍ അടിച്ചുകൂട്ടിയ പാകിസ്ഥാന്‍ താരം വസീം അക്രത്തിന്റെ റെക്കോഡിനൊപ്പമാണ് ജയ്‌സ്വാള്‍ എത്തിയത്.

ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് താരം നിലവില്‍ 13 ഇന്നിങ്‌സില്‍ നിന്ന് 25 സിക്‌സറുകളാണ് നേടിയത്. ടി-20 ഐയില്‍ താരം 17 മത്സരങ്ങളില്‍ നിന്ന് 28 സിക്‌സറുകളാണ് നേടിയത്. ഐ.പി.എല്ലില്‍ 37 മത്സരങ്ങളില്‍ നിന്ന് 48 സിക്‌സറും താരത്തിനുണ്ട്. ഐ.പി.എല്ലില്‍ സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറാണ് താരം. അടുത്ത ഐ.പി.എല്ലില്‍ താരം മിന്നും പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ടെസ്റ്റില്‍ നാലാം ദിനം ബാറ്റ് ചെയ്ത ശുഭ്മന്‍ ഗില്‍ 151 പന്തില്‍ രണ്ട് സിക്‌സറും ഒമ്പത് ബൗണ്ടറിയും അടക്കം 91 റണ്‍സിനാണ് പുറത്തായത്. ഒരു റണ്‍ ഔട്ടിലൂടെയാണ് പുറത്തായത്. താരത്തിന് പുറകെ കുല്‍ദീപ് യാദവ് 91 പന്തില്‍ നിന്ന് 27 റണ്‍സ് നേടി പുറത്തായി. രഹാന്‍ അഹമ്മദിന്റെ പന്തില്‍ ജോ റൂട്ടിനാണ് കുല്‍ദീപിന്റെ ക്യാച്ച്.

ശേഷം ഇറങ്ങിയ സര്‍ഫറാസ് ഖാനും ജയ്‌സ്വാളും ചേര്‍ന്ന് ഗംഭീരമായ കൂട്ടുകെട്ട് ഉണ്ടാക്കുകയായിരുന്നു. 72 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പടെ 68 റണ്‍സാണ് താരം നേടിയത്. 94.44 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

Content Highlight: Yashasvi Jaiswal In Another Record Achievement

Latest Stories

We use cookies to give you the best possible experience. Learn more