| Tuesday, 20th February 2024, 1:54 pm

അവന്റെ മൂന്ന് സിക്‌സിൽ പിറന്നത് ചരിത്രം; ഇന്ത്യക്കാരിൽ മൂന്നാമൻ ജെയ്‌സ്വാൾ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ കഴിഞ്ഞ ദിവസം അവസാനിച്ച മൂന്നാം ടെസ്റ്റില്‍ ഇന്ത്യ 434 റണ്‍സിന്റെ ചരിത്രവിജയം നേടിയിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമായിരുന്നു ഇത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലെത്താനും രോഹിത്തിനും സംഘത്തിനും സാധിച്ചു.

മത്സരത്തില്‍ ഇന്ത്യക്കായി യുവതാരം യശ്വസി ജെയ്സ്വാള്‍ ഇരട്ട സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 236 പന്തില്‍ പുറത്താവാതെ 214 റണ്‍സാണ് താരം നേടിയത്. 12 സിക്സറുകളും 14 ബൗണ്ടറികളും ആണ് ജെയ്വാളിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 90.68 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ജെയ്‌സ്വാള്‍ സ്വന്തമാക്കിയത്.

മത്സരത്തില്‍ ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ ഓവറില്‍ മൂന്ന് സിക്‌സുകള്‍ നേടി മിന്നും പ്രകടനമാണ് ജെയ്സ്വാള്‍ നടത്തിയത്.

ഇതിനു പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് യശ്വസി ജെയ്സ്വാള്‍ സ്വന്തമാക്കിയത്. 2019 മുതലുള്ള കണക്കുകള്‍ പ്രകാരം ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഓവറില്‍ മൂന്ന് സിക്‌സറുകള്‍ നേടുന്ന മൂന്നാമത്തെ തരാമെന്ന നേട്ടമാണ് ജെയ്സ്വാള്‍ സ്വന്തമാക്കിയത്.

ഇതിനുമുമ്പ് ഈ നേട്ടത്തില്‍ എത്തിയത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവുമാണ്.

2019ല്‍ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മത്സരത്തിലാണ് രോഹിത് ശര്‍മ ഈ നേട്ടം സ്വന്തമാക്കിയത്. ഡേയ്ന്‍ പീഡിന്റെ ഓവറില്‍ ആയിരുന്നു രോഹിത് മൂന്ന് സിക്‌സുകള്‍ നേടിയത്.

അതേവര്‍ഷം തന്നെ സൗത്ത് ആഫ്രിക്കക്കെതിരെയുമായിരുന്നു ഉമേഷ് മൂന്ന് സിക്‌സുകള്‍ നേടിയത്. ജോര്‍ജ് ലിന്‍ഡയുടെ ഓവറിലാണ് ഉമേഷ് മൂന്ന് സിക്‌സറുകള്‍ നേടിയത്.

അതേസമയം ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. പരമ്പരയിലെ നാലാം മത്സരം ഫെബ്രുവരി 23 മുതലാണ് നടക്കുന്നത്. ജാര്‍ഖണ്ഡിലെ ജെ. എസ്.സി.എ ഇന്റര്‍നാഷണല്‍ സ്റ്റേഡിയമാണ് വേദി.

Content Highlight: Yashasvi Jaiswal create a new record

We use cookies to give you the best possible experience. Learn more