World News
ഷവോമിയുടെ 5551 കോടി രൂപ ഇ.ഡി കണ്ടുകെട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 30, 10:48 am
Saturday, 30th April 2022, 4:18 pm

ന്യൂദല്‍ഹി: പ്രമുഖ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്പനിയായ ഷവോമിയുടെ ഇന്ത്യയിലെ സ്വത്ത് കണ്ടുകെട്ടി. 5551 കോടി രൂപയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.

ഇന്ത്യന്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാണിച്ചാണ് 5555.27 കോടി രൂപയുടെ കണ്ടുകെട്ടിയത്. 1999ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിലെ (ഫെമ- FEMA) വകുപ്പുകള്‍ പ്രകാരമാണ് ഷവോമി ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ അക്കൗണ്ടുകളിലെ പണം കണ്ടുകെട്ടിയത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെയാണ് അവരുടെ ട്വിറ്റര്‍ പേജിലൂടെ വിവരം പുറത്തുവിട്ടത്.

ഷവോമിയുടെ ഭാഗത്ത് നിന്നും വിഷയത്തില്‍ പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല.

ഈ വര്‍ഷം ഫെബ്രുവരിയില്‍ നിയമവിരുദ്ധമായ പണമിടപാടുകള്‍ നടത്തിയതിന് പിന്നാലെയായിരുന്നു ഇ.ഡി ഷവോമിക്കെതിരെ അന്വേഷണം ആരംഭിച്ചത്.

ഈ മാസമാദ്യം ഷവോമിയുടെ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് മനു കുമാര്‍ ജെയ്‌നിനെ ഇ.ഡി ചോദ്യം ചെയ്യാന്‍ വേണ്ടി വിളിപ്പിച്ചിരുന്നു.

2014ല്‍ ആയിരുന്നു ഷവോമി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

Content Highlight: Xiaomi’s 5,551 Crore rupees seized in India by Enforcement directorate