| Thursday, 13th October 2022, 6:57 pm

ഇനിയും ഇത് വെച്ചുപൊറുപ്പിക്കാനാവില്ല, എല്ലാത്തിനും കാരണം അവര്‍; മോശം പ്രകടനത്തിന് പിന്നാലെ സ്വന്തം ടീമിലെ സൂപ്പര്‍താരങ്ങള്‍ക്കെതിരെ സാവി

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍ മിലാനുമായി നടന്ന മാച്ചില്‍ സമനിലയിലായതിന് പിന്നാലെ ബാഴ്‌സലോണയില്‍ പൊട്ടിത്തെറി. കോച്ചായ സാവി തന്നെയാണ് പ്രതിരോധനിരയുടെ കഴിവുകേടിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.

ഇത്രയും പ്രധാനപ്പെട്ട മാച്ചുകളില്‍ ഡിഫന്‍സില്‍ ഇങ്ങനെ പാളിച്ചകളും തെറ്റുകളും വരുത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് സാവി പ്രതികരിച്ചത്. മാച്ചിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കോച്ച് സ്വന്തം ടീമിന്റെ പോരായ്മകള്‍ തുറന്നുപറഞ്ഞത്.

‘ചാമ്പ്യന്‍സ് ലീഗ് ഞങ്ങളോട് വളരെ ക്രൂരമായാണ് പെരുമാറുന്നത്. ഈ മാച്ചിലെ ആദ്യ പകുതിയില്‍ മികച്ച പ്രകടനമായിരുന്നു ഞങ്ങള്‍ നടത്തിയത്. എന്നാല്‍ സെക്കന്റ് ഹാഫില്‍ ഞങ്ങള്‍ക്ക് കുറെ പാളിച്ചകള്‍ പറ്റി. പലതും കൈവിട്ടുപോയി.

ഞങ്ങളുടെ പ്രതിരോധനിരയുടെ മിസ്‌ടേക്ക് കൊണ്ട് മാത്രമാണ് മിലാന് ആദ്യ ഗോള്‍ നേടാനായത്. രണ്ടാമത്തെ ഗോളും അങ്ങനെ തന്നെയായിരുന്നു.

ആദ്യ ഗോളിന്റെ സമയത്ത് പറ്റിയ മിസ്‌ടേക്ക് ഞങ്ങളെ മാനസികമായി തകര്‍ത്തു. ഇത്രയും പ്രധാനപ്പെട്ട മത്സരങ്ങളില്‍ എതിര്‍ ടീമിന് ആ രണ്ടാമത്തെ ഗോളിനുള്ള അവസരം ഞങ്ങള്‍ ഒരിക്കലും നല്‍കരുതായിരുന്നു. ബയേണ്‍ മ്യൂണികിന്റെയും ഇന്റര്‍ മിലാന്റെയും കാര്യത്തിലെല്ലാം സംഭവിച്ചത് ഇത് തന്നെയാണ്,’ സാവി പറഞ്ഞു.

മാച്ചിന് ശേഷം നടന്ന മീറ്റിങ്ങില്‍ സാവി കളിക്കാരോട് രോഷാകുലനായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ടീമിന്റെ പ്രകടനത്തില്‍ കടുത്ത നിരാശ പ്രകടിപ്പിച്ച ക്ലബ് പ്രസിഡന്റ് ജോണ്‍ ലപോര്‍ട്ട സാവിയോട് കടുത്ത ഭാഷയില്‍ സംസാരിക്കുകയും ചെയ്‌തെന്നാണ് വിവരങ്ങള്‍.

കഴിഞ്ഞ ദിവസം നടന്ന മാച്ച് 3-3നായിരുന്നു സമനിലയിലായത്. ഒസ്മാനേ ഡെംബാലേയിലൂടെ ഹാഫ് ടൈമിന് തൊട്ടുമുമ്പ് 40ാം മിനിട്ടില്‍ ബാഴ്സയായിരുന്നു ആദ്യം ഗോള്‍ നേടിയത്. ഹാഫ് ടൈമില്‍ പന്ത് കയ്യില്‍ വെച്ചും ഗോളിനുള്ള അവസരങ്ങള്‍ തുറന്നും തരക്കേടില്ലാത്ത രീതിയിലായിരുന്നു കറ്റാലന്‍സിന്റെ കളി.

പക്ഷെ ഹാഫ് ടൈം കഴിഞ്ഞതോടെ കാര്യങ്ങളൊക്കെ കൈവിട്ടുപോയി. ബാഴ്സയുടെ പ്രതിരോധനിരയെ നോക്കുകുത്തികളാക്കി ഇന്റര്‍ മിലാന്‍ കയറി കളിച്ചു. നിക്കോള ബാരല്ലയും ലൗട്ടാരോ മാര്‍ട്ടിനസും ഗോളടിച്ചു. ഇതിനിടയില്‍ 82ാം മിനിട്ടില്‍ ലെവന്‍ഡോസ്‌കി ഇന്റര്‍ മിലാന്റെ ഗോള്‍ വല കുലുക്കി.

ഇങ്ങനെ 2-2ല്‍ കളി നില്‍ക്കുന്നതിനിടയില്‍ 89ാം മിനിട്ടില്‍ റോബിന്‍ ഗോസന്‍സ് ബാഴ്സയുടെ പ്രതിരോധനിരയെ തകര്‍ത്ത് പന്ത് പായിച്ചു മിലാനെ ഒരു പടി മുന്നിലെത്തിച്ചു.

തോല്‍വി ഉറപ്പിച്ച നിലയിലായിരുന്നു ബാഴ്സ. എന്നാല്‍  എക്സ്ട്ര ടൈമിലെ രണ്ടാം മിനിട്ടില്‍ ലെവന്‍ഡോസ്‌കിയുടെ ആശ്വാസ ഗോളെത്തി. പിന്നീട് വിസില്‍ മുഴുങ്ങുന്നതിന് മുമ്പ് ഒരു തിരിച്ചടി നടത്താന്‍ മിലാന് കഴിഞ്ഞില്ല.

കളിയിലുടനീളം ബാഴ്‌സയുടെ സൂപ്പര്‍താരങ്ങള്‍ നിറഞ്ഞ പ്രതിരോധ നിര പാടെ നിസഹായരാകുന്ന കാഴ്ചയായിരുന്നു കണ്ടത്. റോബര്‍ട്ടോ, ഗാര്‍സിയ, പീക്വെ, അലന്‍സോ എന്നീ നാല്‍വര്‍ സംഘത്തിനും മിഡ്ഫീല്‍ഡേഴ്‌സായ ബുസ്‌ക്വെറ്റ്‌സിനും ഗാവിക്കും പെദ്രിക്കും ഇന്റര്‍ മിലാനെ പ്രതിരോധിക്കാന്‍ കാര്യമായൊന്നും ചെയ്യാനായില്ല.

നിലവില്‍ ഗ്രൂപ്പ് സിയില്‍ ബയേണ്‍ മ്യൂണിക്കാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 12 പോയിന്റാണ് ടീമിനുള്ളത്. ഏഴ് പോയിന്റുമായി മിലാന്‍ രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്തുള്ള ബയേണിന് നാല് പോയിന്റ് മാത്രമാണുള്ളത്.

വരാന്‍ പോകുന്ന രണ്ട് മത്സരങ്ങളിലും ജയിച്ചാല്‍ മാത്രമേ ഇനി ബാഴ്സക്ക്  നോക്കൗട്ടിലെത്താന്‍ സാധിക്കൂ. അതായത് ബയേണ്‍ മ്യൂണികിനെയും വിക്ടോറിയ പ്ലസാനിയെയും തോല്‍പ്പിക്കണം. കൂടാതെ ഇന്റര്‍ മിലാന്‍ ചില കളികളില്‍ തോറ്റ് പോയിന്റ് നിലയില്‍ കുറെ പിന്നോട്ട് പോകുകയും വേണം. ബാഴ്സയുടെ നിലവിലെ പെര്‍ഫോമന്‍സ് വെച്ച് ഇതൊന്നും അത്ര എളുപ്പമാകില്ല.

Content Highlight: Xavi against Barcelona’s defense players

We use cookies to give you the best possible experience. Learn more