ഊരും പേരുമില്ലാത്ത കഥാപാത്രങ്ങളിലൂടെയുള്ള അലച്ചിലിനും തിരച്ചിലിനും ശേഷം അയാളെ തേടിയെത്തിയ അനിയണ്ണന്‍
FB Notification
ഊരും പേരുമില്ലാത്ത കഥാപാത്രങ്ങളിലൂടെയുള്ള അലച്ചിലിനും തിരച്ചിലിനും ശേഷം അയാളെ തേടിയെത്തിയ അനിയണ്ണന്‍
സനൽ കുമാർ പത്മനാഭൻ
Saturday, 12th November 2022, 11:35 am

ആക്ഷന്‍ ഹീറോ ബിജുവിലേക്ക് പുതുമുഖങ്ങള്‍ക്ക് വേണ്ടിയുള്ള ഓഡീഷന്‍ നടക്കുകയാണ്. റോഡ് സൈഡില്‍ മദ്യപിച്ചു ബോധമില്ലാതെ ഓരോരോ കോപ്രായങ്ങള്‍ കാണിച്ചു കൊണ്ട് നില്‍ക്കുന്നൊരു കുടിയനെ നോക്കി നിന്ന് ചിരിക്കുകയും കമന്റുകള്‍ പറഞ്ഞു രസിക്കുകയും ചെയ്യുന്ന ആള്‍ക്കൂട്ടത്തിലൊരാളായി അഭിനയിക്കേണ്ട രംഗം അവിടെ തടിച്ചു കൂടിയവര്‍ക്കായി സംവിധായകന്‍ നല്‍കുകയാണ്.

ഏറ്റവും നന്നായി പെര്‍ഫോം ചെയ്യുന്ന ഒരാള്‍ക്ക് നിവിന്‍ പോളിയുടെ കൂടെ ഒരു കോമ്പിനേഷന്‍ സീനും സംവിധായകന്‍ ഓഫര്‍ ചെയ്യുന്നുണ്ട്. അതില്‍ തന്റെ ഭാഗ്യം പരീക്ഷിക്കുവാനായി അതിനു മുന്‍പ് 26 ഓളം സിനിമകളില്‍ ആള്‍ക്കൂട്ടത്തിലൊരാളായി മുഖം കാണിച്ചു പരിചയമുള്ള, അയാള്‍ക്ക് മാത്രം ‘പുതുമുഖം ‘ അല്ലാത്തൊരു നെടുമങ്ങാടുകാരനും, പുതുമുഖമായി പങ്കെടുക്കുകയാണ്.

എല്ലാവരും തങ്ങളുടെ അവസരത്തില്‍ മുഖത്ത് ഭാവങ്ങള്‍ വാരി വിതറിയും സ്‌പോട് കൗണ്ടറുകള്‍ വീശിയും സംവിധായകനെ ഇമ്പ്രസ് ചെയ്യിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഭാവവുമില്ലാതെ, ഒന്നും മിണ്ടാതെ വെറുതെ ഒരു പേപ്പറും വായിച്ചിരിക്കുന്ന അയാളില്‍ എബ്രിഡിന്റെ കണ്ണുകള്‍ പതിയുകയാണ്, ‘നിങ്ങള്‍ക്കെന്താണ് ഒന്നും ചെയ്യാനും പറയാനുമില്ലേ’? എന്നൊരു ചോദ്യവുമായി. ‘സാര്‍ എല്ലാ നാട്ടിലും ഇങ്ങനെ ഒരാള്‍ ഉണ്ടാകും. ഒരു കഷ്ണം പേപ്പര്‍ കിട്ടിയാല്‍ പിന്നെ ചുറ്റുമുള്ളത് ഒന്നും കാണുകയും കേള്‍ക്കുകയും ഇല്ലാത്തൊരാള്‍. ഞാന്‍ അങ്ങനെയൊരാളെ കാണിക്കുവാന്‍ ആണ് ശ്രമിച്ചത്,’ ഇതായിരുന്നു എബ്രിഡ് ഷൈന്റെ ചോദ്യത്തിന് അയാളുടെ മറുപടി. പൊട്ടിച്ചിരിയോടെ അയാളെ ചേര്‍ത്ത് പിടിക്കാന്‍ എബ്രിഡിന് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല.

അങ്ങനെ ‘പോലീസ് വന്നാല്‍ നമ്മള്‍ എന്തിനാണ് പേടിക്കുന്നത് നമ്മള്‍ നല്ല സ്‌ട്രോങ്ങ് ആയി നില്‍ക്കണം’ എന്നും പറഞ്ഞു ചീട്ട് കളിക്കിടെ കൂടെയുള്ളവര്‍ക്ക് ധൈര്യം കൊടുത്തു കൊണ്ടിരുന്ന, അവര്‍ക്കിടയിലേക്ക് പോലീസ് കടന്നു വരുമ്പോള്‍ ‘അയ്യോ’ എന്നും പറഞ്ഞു ഒരു വീട്ടിലേക്കു ‘ഇച്ചിരി ചോറ് താ ചേച്ചി’ എന്നൊരു ഐഡിയയുമായി ഓടികയറിയ, പിടിക്കപ്പെട്ടു പോലീസ് ജീപ്പിലിരുന്നു തന്റെ ഐക്കോണിക് എക്‌സ്‌പ്രേഷന്‍ ഇട്ടുകൊണ്ടു കാണികളെ മൊത്തം പൊട്ടിച്ചിരിപ്പിച്ചുകൊണ്ടു അയാള്‍ തന്റെ ഇരുപത്തേഴാമത്തെ ചിത്രത്തിലൂടെ പുതുമുഖമായി അയാള്‍ അരങ്ങേറ്റം കുറിക്കുകയാണ്.

ഊരും പേരുമില്ലാത്തൊരു കഥാപാത്രത്തിന്റെ, ഒരു മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ചെറുരംഗത്തിലൂടെ അയാള്‍ പ്രേക്ഷകരുടെ മനസില്‍ അയാളുടെ മുഖം പച്ച കുത്തുന്ന കാഴ്ച. പ്രതിഭയുണ്ടെന്ന് തെളിയിച്ചിട്ടും പിന്നീടും അയാളെ തേടിയെത്തുന്നത് വഴി പോക്കന്റെയും ആള്‍ക്കൂട്ടത്തിലൊരാളുടെയും വേഷങ്ങള്‍ മാത്രമാണ്.

വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെ ‘വണ്‍’ സിനിമയില്‍ ‘പേരില്ലാത്ത’ ഒരു ഓട്ടോ ഡ്രൈവറുടെ രണ്ടു മിനിറ്റില്‍ താഴെയുള്ള വേഷം അയാളെ തേടിയെത്തുമ്പോള്‍ അതും ഗംഭീരമാക്കി കൊണ്ടു അയാള്‍ തന്റെ പ്രതിഭ ഒരിക്കല്‍ കൂടെ വെളിവാക്കുന്നുണ്ട്. അങ്ങനെ ഒരുപാട് കാലത്തെ അലച്ചിലിനും തിരച്ചിലിനും ശേഷം ഊരും പേരുമുള്ള ഒരു മുഴുനീള കഥാപാത്രം അയാളെ തേടിയെത്തുകയാണ്. ജയ ജയ ജയ ജയ ഹേയിലെ അനിയണ്ണന്‍.

അസാധ്യ പ്രതിഭയായിരുന്നിട്ടു പോലും ഇന്ത്യന്‍ ടീമിന്റെ പടി വാതില്‍ കടക്കാന്‍ 31 വയസു വരെ കാത്തിരിക്കേണ്ടി വന്ന സൂര്യ കുമാര്‍ യാദവ് എന്ന മനുഷ്യന്‍, അതുവരെ അയാള്‍ നേരിട്ട എല്ലാ ഫ്രസ്‌ട്രേഷനും രാജ്യന്തര അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്ത് തന്നെ സിക്‌സറിനു പറത്തി തീര്‍ത്തത് പോലെ, വര്‍ഷങ്ങള്‍ക്ക് ശേഷം തനിക്ക് ലഭിച്ച, ‘ഇപ്പോള്‍ ഭാരതം കുറച്ചു പിറകില്‍ ആണെങ്കിലും സമീപ ഭാവിയില്‍ നമ്പര്‍ 1 ആകുമെന്ന ശുഭപ്രതീക്ഷയില്‍ ജീവിക്കുമ്പോഴും പെട്രോളിന്റെ വില കൂടിയോ ആവോ’ എന്ന് ആശങ്കപ്പെടുന്ന, വീട്ടില്‍ എന്ത് പ്രശ്‌നം വന്നാലും അമ്മയോട് ‘അമ്മ ഒരു 30 സെക്കന്റ് തരു’ എല്ലാം ശരിയാക്കാം എന്ന് പറയുന്ന, എല്ലാ കാര്യത്തിനും അനിയന്‍ രാജേഷിന്റെ വഴികാട്ടിയായി കൂടെ കട്ടക്ക് നില്‍ക്കുന്ന അനിയണ്ണന്റെ വേഷം അയാള്‍ ഗംഭീരമാക്കുകയാണ്.

പ്രിയ അസീസ് ഇക്ക, നല്ല വേഷങ്ങള്‍ തേടിയുള്ള നിങ്ങളുടെ വനവാസകാലം അനിയണ്ണനിലൂടെ പൂര്‍ത്തിയാവട്ടെ
ഇതൊരു തുടക്കമാകട്ടെ
എല്ലാ വിധ ആശംസകളും
ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സില്‍ കോമഡി കസിന്‍ എന്ന ടീമിന് വേണ്ടി നിങ്ങള്‍ കെട്ടിയാടിയ വേഷങ്ങള്‍ ഇന്നുമോര്‍മയില്‍ അലകള്‍ തീര്‍ക്കുന്നത് കൊണ്ടു തന്നെ ഞങ്ങള്‍ക്കുറപ്പുണ്ട് ഭായ്. നിങ്ങളുടെ പേരും മുഖവും ഏറെക്കാലം സെല്ലുലോയിഡ് കാഴ്ചകളെ അലങ്കരിക്കുക തന്നെ ചെയ്യും.

Content Highlight: write up about the career of asees nedumangad