| Saturday, 18th February 2023, 6:37 pm

ലോക ക്രിക്കറ്റിലെ ഏറ്റവും മോശം അമ്പയർ; വിരാടിനെ പുറത്താക്കിയ അമ്പയർക്കെതിരെ ആരാധകർ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആവേശകരമായ രണ്ടാം ടെസ്റ്റ്‌ രണ്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസിസ് ആദ്യ ഇന്നിങ്സിൽ 263 റൺസിന് പുറത്തായപ്പോൾ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 262 റൺസിൽ അവസാനിച്ചു.

74 റൺസെടുത്ത അക്സർ പട്ടേലും 44 റൺസെടുത്ത വിരാടും ഇന്ത്യൻ ബാറ്റിങ്‌ നിരയെ മുന്നിൽ നിന്നും നയിച്ചപ്പോൾ അശ്വിൻ, ജഡേജ, രോഹിത് ശർമ എന്നിവർക്കൊഴികെ മറ്റാർക്കും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ല.

29 ഓവർ പന്തെറിഞ്ഞ് 67 റൺസിന് അഞ്ച് വിക്കറ്റ് നേടിയ നാഥൻ ലിയോണാണ് ഇന്ത്യൻ ബാറ്റിങ്‌ നിരയുടെ നടുവൊടിച്ചത്.

എന്നാൽ മത്സരത്തിലെ വിവാദപരമായ നിമിഷമായിരുന്നു വിരാട് കോഹ് ലിയുടെ പുറത്താകൽ.

44 റൺസ് സ്കോർ ചെയ്ത് ഹാഫ് സെഞ്ച്വറിയിലേക്ക് കുതിക്കുമ്പോഴാണ് വിരാടിനെ മാത്യു കുഹിനെമാൻ വിക്കറ്റിന് മുന്നിൽ കുരുക്കിയത്. വിരാട് കൂടി പുറത്തായതോടെ ആദ്യ ഇന്നിങ്സ് ലീഡ് എന്ന ഇന്ത്യൻ ടീമിന്റെ സ്വപ്നം അവസാനിക്കുകയായിരുന്നു.

പക്ഷെ കുഹിനെമാന്റെ പന്ത് ബാറ്റിൽ സ്പർശിച്ച ശേഷമാണ് വിരാടിന്റെ പാഡിൽ തട്ടിയതെന്നും അതിനാൽ അത് ഔട്ട്‌ അല്ലെന്നും വാദിച്ച് ഒരു കൂട്ടം ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. വിരാടിനെതിരെ ഡി. ആർ.എസ് പരിശോധനക്ക് ശേഷവും ഔട്ട്‌ വിളിച്ച അമ്പയർ നിതിൻ മേനോനെതിരെ രൂക്ഷ വിമർശനമാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്നത്.

കോഹ്ലിയുടെ പ്രതീക്ഷിക്കാതെയുള്ള പുറത്താകലിൽ രാഹുൽ ദ്രാവിഡ്‌, വിക്രം റാത്തോർ അടക്കമുള്ളവരും ഞെട്ടൽ രേഖപ്പെടുത്തിയിരുന്നു.
അതേസമയം  രണ്ടാം ടെസ്റ്റ്‌ കൂടി വിജയിക്കാനായാൽ ഇന്ത്യൻ ടീമിന് പരമ്പര നഷ്ടപ്പെടാതെ പിടിച്ച് നിർത്താൻ സാധിക്കും.

പരമ്പര സ്വന്തമാക്കിയാൽ ഇന്ത്യൻ ടീമിന് ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാം.

Content Highlights:Worst Umpire in World Cricket; Fans against the umpire who dismissed Virat

We use cookies to give you the best possible experience. Learn more