|

അധികനേരം ഒന്നാം സ്ഥാനത്ത് ഇരിക്കേണ്ടി വരില്ല; ഇന്ത്യയല്ല, കങ്കാരുക്കളെ വെല്ലുവിളിക്കാന്‍ സൂപ്പര്‍ ടീം

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പത്ത് വിക്കറ്റിന്റെ പരാജയമേറ്റുവാങ്ങിയിരുന്നു. അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ വിജയിച്ച് ആതിഥേയര്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരം അവസാനിച്ചപ്പോള്‍ 1-1ന് ഒപ്പമെത്തുകയും ചെയ്തു.

ആദ്യ ടെസ്റ്റില്‍ 295 റണ്‍സിന്റെ ചരിത്ര വിജയം സ്വന്തമാക്കിയ ഇന്ത്യ, അഡ്ലെയ്ഡില്‍ ഇന്നിങ്സ് തോല്‍വി വഴങ്ങുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിച്ചെങ്കിലും അതുണ്ടായില്ല. ഇന്ത്യ ഉയര്‍ത്തിയ 19 റണ്‍സിന്റെ വിജയലക്ഷ്യം കങ്കാരുക്കള്‍ വിയര്‍ക്കാതെ മറികടന്നു.

സ്‌കോര്‍

ഇന്ത്യ: 180 & 175

ഓസ്ട്രേലിയ: 337 & 19/0 (T: 19)

ഈ വിജയത്തിന് പിന്നാലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയിരിക്കുകയാണ് ഓസ്‌ട്രേലിയ. ഇന്ത്യയാകട്ടെ ഒന്നാമത് നിന്നും മൂന്നാം സ്ഥാനത്തേക്കും പടിയിറങ്ങി.

ബി.ജി.ടിയിലെ രണ്ടാം ടെസ്റ്റിന് പിന്നാലെ ഇന്ത്യയുടെ പി.സി.ടി 57.29ലേക്ക് വീണപ്പോള്‍ ഓസ്ട്രേലിയ 60.71 ശതമാനത്തോടെയാണ് ഒന്നാമതെത്തി നില്‍ക്കുന്നത്.

എന്നാല്‍ ഓസ്‌ട്രേലിയയുടെ ഒന്നാം സ്ഥാനം അത്ര കണ്ട് സെയ്ഫല്ല. ഡിസംബര്‍ 14ന് നടക്കുന്ന പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുമ്പ് തന്നെ കങ്കാരുക്കളുടെ ഒന്നാം സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതകളേറെയാണ്. പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന സൗത്ത് ആഫ്രിക്കയാണ് പാറ്റ് കമ്മിന്‍സിനും സംഘത്തിനും വെല്ലുവിളിയുയര്‍ത്തുന്നത്.

നിലവില്‍ 59.62 ആണ് സൗത്ത് ആഫ്രിക്കയുടെ പോയിന്റ് പേര്‍സെന്റേജ്.

ശ്രീലങ്കക്കെതിരെ സെന്റ് ജോര്‍ജ്‌സ് ഓവലില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ പരമ്പര ക്ലീന്‍ സ്വീപ് ചെയ്ത് വിജയിക്കുന്നതിനൊപ്പം വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും പ്രോട്ടിയാസിന് സാധിക്കും.

ഇപ്പോള്‍ നടക്കുന്ന ശ്രീലങ്ക – സൗത്ത് ആഫ്രിക്ക മത്സരത്തില്‍ ജയപരാജയങ്ങള്‍ വിലയിരുത്തി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിള്‍ പരിശോധിക്കാം.

സൗത്ത് ആഫ്രിക്ക ഇതുവരെ: ഒമ്പത് മത്സരത്തില്‍ നിന്നും അഞ്ച് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും (പോയിന്റ് ഡിഡക്ട് ചെയ്യപ്പെട്ടിട്ടില്ല)

നിലവിലെ പോയിന്റ്: 64, പി.സി.ടി: 59.26

ശ്രീലങ്കക്കെതിരെ വിജയിച്ചാല്‍: പത്ത് മത്സരത്തില്‍ നിന്നും ആറ് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും.

പോയിന്റ്: 76, പി.സി.ടി: 63.33

മത്സരം സമനിലയില്‍ അവസാനിച്ചാല്‍: പത്ത് മത്സരത്തില്‍ നിന്നും അഞ്ച് ജയവും മൂന്ന് തോല്‍വിയും രണ്ട് സമനിലയും

പോയിന്റ്: 68, പി.സി.ടി: 56.66

പരാജയപ്പെട്ടാല്‍: പത്ത് മത്സരത്തില്‍ നിന്നും അഞ്ച് ജയവും നാല് തോല്‍വിയും രണ്ട് സമനിലയും

പോയിന്റ്: 64, പി.സി.ടി: 53.33

(* കൂടുതല്‍ പോയിന്റുകള്‍ ഡിഡക്ട് ചെയ്യപ്പെടുകയോ, മത്സരം ടൈയില്‍ അവസാനിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങള്‍ പരിഗണിക്കാതെ)

അതേസമയം, മത്സരം സമനിലയില്‍ അവസാനിച്ചാല്‍ പട്ടികയില്‍ പ്രോട്ടിയാസ് മൂന്നാം സ്ഥാനത്തേക്ക് വീഴുകയും ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് കയറുകയും ചെയ്യും.

പരമ്പരയുടെ നാലാം ദിവസം ആരംഭിക്കുമ്പോള്‍ ഇതിനോടകം തന്നെ 250 റണ്‍സിന്റെ ലീഡ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയിട്ടുണ്ട്.

പ്രോട്ടിയാസിന്റെ രണ്ടാം ഇന്നിങ്‌സ് 64ാം ഓവര്‍ പിന്നിടുമ്പോള്‍ സനാല് വിക്കറ്റ് നഷ്ടത്തില്‍ 220 എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക. 101 പന്തില്‍ 61 റണ്‍സുമായി ക്യാപ്റ്റന്‍ തെംബ ബാവുമയും 13 പന്തില്‍ അഞ്ച് റണ്‍സുമായി ഡേവിഡ് ബെഡ്ഡിങ്ഹാമുമാണ് ക്രീസില്‍.

Content Highlight: World Test Championship point table, South Africa have the chance to surpass Australia

Latest Stories