| Saturday, 12th October 2024, 2:56 pm

സമാധാന ദൂതർക്ക് ലോകാദരവ്; സമാധാനത്തിനുള്ള നൊബേൽ സമ്മാനം നിഹോൺ ഹിഡാൻക്യോക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

‘വിവരിക്കാൻ പറ്റാത്തതിനെ, വിവരിക്കാനും ചിന്തയ്ക്കും അപ്പുറമായതിനെക്കുറിച്ച് ചിന്തിക്കാനും ഹിബാകുഷ (ഹിരോഷിമ നാഗസാക്കി അതിജീവിതര്‍) നമ്മളെ സഹായിക്കുന്നു’ പുരസ്‌കാര പ്രഖ്യാപന വേളയില്‍ നിഹോൺ ഹിഡാൻക്യോയെക്കുറിച്ച് നൊബേൽ കമ്മിറ്റി പറഞ്ഞ വാക്കുകളാണിവ.

ആണവശക്തികൾ തങ്ങളുടെ ആയുധശേഖരം നവീകരിക്കുകയും വിവിധ ആഗോള സംഘട്ടനങ്ങളിൽ അവയുടെ ഉപയോഗത്തെ കുറിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുമ്പോൾ, ഹിരോഷിമയിൽ നിന്നും നാഗസാക്കിയിൽ നിന്നും അണുബോംബിനെ അതിജീവിച്ചവരുടെ ജനകീയ പ്രസ്ഥാനമായ നിഹോൺ ഹിഡാൻക്യോയ്ക്ക് ഒക്ടോബർ 11 വെള്ളിയാഴ്ച 2024 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

ആണവായുധങ്ങളില്ലാത്ത ഒരു ലോകം നിർമിക്കാനുള്ള ശ്രമങ്ങൾക്കും ആണവായുധങ്ങൾ ഒരിക്കലും ഉണ്ടാകരുതെന്ന് അതിനിരയായവരുടെ സാക്ഷ്യത്തിലൂടെ തെളിയിച്ചതിനും നിഹോൺ ഹിഡാൻക്യോയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകാൻ തീരുമാനിച്ചതായി നോർവീജിയൻ നൊബേൽ കമ്മിറ്റി പ്രഖ്യാപിച്ചു.

ഹിരോഷിമയിലും നാഗസാക്കിയിലും ബോംബാക്രമണം നടന്ന് ഏകദേശം 80 വർഷം പിന്നിട്ടിട്ടും ആണവായുധങ്ങൾ ആഗോള ഭീഷണിയായി തുടരുകയാണ്. ആഗോള സമാധാനത്തിനെതിരായി, വർധിച്ചുവരുന്ന ഭീഷണികളുടെ ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ഈ പുരസ്‌കാരം. ആണവായുധങ്ങൾ ആധുനികവത്‌കരിക്കപ്പെടുകയാണെന്നും പുതിയ ഭീഷണികൾ ഉയർന്ന് വരുന്നുവെന്നും നൊബേൽ കമ്മിറ്റി ചൂണ്ടിക്കാട്ടി.

1945 ഓഗസ്റ്റിൽ ജപ്പാൻ നഗരങ്ങളായ ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിൽ നടന്ന അണുബോംബ് ആക്രമണത്തിൽ 12,00,000 പേർ തൽക്ഷണം മരിച്ചു. ഹിരോഷിമ – നാഗസാക്കി ആക്രമണത്തിന്റെ ഇരകൾക്ക് ആദ്യകാലങ്ങളിൽ കാര്യമായ പരിഗണനയൊന്നും സർക്കാരിൽ നിന്ന് ലഭിച്ചിരുന്നില്ല. കടുത്ത അവഗണനയിൽ നരകയാതന അനുഭവിച്ച് കഴിയുകയായിരുന്നു എല്ലാവരും.

ഹിബാകുഷ എന്നാണ് സ്ഫോടനത്തെ അതിജീവിച്ചവരെ വിശേഷിപ്പിക്കുക. ജപ്പാനിലെമ്പാടും ഇത്തരം അതിജീവനം നടത്തിയവരുടെ കൂട്ടായ്മകളുണ്ടായിരുന്നു. ഇവരെയെല്ലാം ഒരുമിപ്പിക്കുകയും, അതിനെയൊരു അന്താരാഷ്ട്ര ലക്ഷ്യങ്ങളുള്ള സംഘടനയാക്കി വളർത്തുകയുമായിരുന്നു നിഹോൺ ഹിഡാൻക്യോ.

അതായത് ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി അണുബോംബാക്രമണങ്ങളുടെ ഇരകളായവരെ ദേശീയതലത്തിൽ സംഘടിപ്പിച്ചാണ് ഈ സംഘടനയ്ക്ക് രൂപം നൽകിയത്. 1945ലെ ഹിരോഷിമ – നാഗസാക്കി ആക്രമണത്തിനു ശേഷം പത്തു വർഷം പിന്നിട്ടപ്പോൾ അമേരിക്ക ബികിനി അറ്റോൾ ദ്വീപിൽ ഒരു ആണവായുധ പരീക്ഷണം നടത്തി. ഇതിന്റെ ഭാഗമായി ദ്വീപിന്റെ അടുത്തു താമസിക്കുന്നവർക്ക് കടുത്ത അണുവികിരണമേൽക്കുകയുണ്ടായി. ഇതാണ് സംഘടനയുടെ രൂപീകരണത്തിന് വഴിതെളിച്ചത്.

ഇനിയും ആണവായുധ പ്രയോഗങ്ങളും പരീക്ഷണങ്ങളും നടത്തി ജനങ്ങളെ ദുരിതത്തിലാക്കുന്നത് തടയുക എന്നതായിരുന്നു ഉദ്ദേശം. 1956-ൽ രൂപീകൃതമായ നിഹോൺ ഹിഡാൻക്യോ ജപ്പാനിലെ അണുബോംബ് അതിജീവിതരുടെ ഏറ്റവും വലിയ സംഘടനയാണ്. ആണവായുധങ്ങളുടെ വിനാശത്തിന്‍റെ നേര്‍ സാക്ഷ്യമായാണ് സംഘടന നിലകൊള്ളുന്നത്. ആണവ യുദ്ധത്തിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആഗോള തലത്തില്‍ അവബോധം വളർത്തുകയാണ് സംഘടനയുടെ ദൗത്യം.

ആണവായുധ ആക്രമണത്തെ സംബന്ധിച്ചുള്ള ആയിരക്കണക്കിന് ദൃക്സാക്ഷി വിവരണങ്ങൾ സംഘടന ശേഖരിച്ചു. അത് ലോകമെമ്പാടും പ്രചരിപ്പിച്ചു. ഇന്ന് നാമറിയുന്ന പല ദുരിതകഥകളും ഇങ്ങനെയാണ് പ്രചരിച്ചത്. ലോകത്തെല്ലായിടത്തും ഇവർ സമാധാന സമ്മേളനങ്ങൾ വിളിച്ചുചേർത്തു. ആണവ നിരായുധീകരണണത്തിന് വേണ്ടിയുള്ള ലോബീയിങ്ങുകൾ നടത്തി. സർക്കാരുകളിൽ ഇത്തരം ഇടപെടലുകൾ നടത്തി.

ആണവായുധങ്ങളുടെ നിർമാണം നിർത്തലാക്കുക, സർക്കാരുകളിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിന് സഹായം നൽകുക എന്നിവ ഈ സംഘടനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളിലൊന്നാണ്. ജാപ്പനീസ് ഗവൺമെൻ്റ്, ഐക്യരാഷ്ട്രസഭ, മറ്റ് ഗവൺമെൻ്റുകൾ എന്നിവയ്‌ക്കെതിരെയുള്ള ആണവായുധ സംബന്ധിയായ ഹരജികൾക്ക് പിന്തുണ കൊടുക്കുന്നുമുണ്ട് ഇവർ.

ആണവ നിരായുധീകരണത്തിനുള്ള ഒരു അന്താരാഷ്ട്ര ഉടമ്പടി സ്ഥാപിക്കണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നു. ഇതിനു വേണ്ടി അന്താരാഷ്ട്ര സമ്മേളനങ്ങൾ നടത്തി അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ആഭ്യന്തരമായും അന്തർദേശീയമായും അണുബോംബ് സ്ഫോടനങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിന് പല പരിപാടികളും പ്രചാരണങ്ങളും ഈ സംഘടന നടത്താറുണ്ട്. അണു ബോംബിന്റെ നശീകരണ ശേഷിയെക്കുറിച്ച് ഗവേഷണങ്ങളും, പഠനങ്ങളും ഇവർ നടത്തുന്നു. ഈ പഠനങ്ങൾ പ്രസിദ്ധീകരിക്കുകയും ജനങ്ങളിലേക്ക് അവ എത്തിക്കുകയും ചെയ്യുന്നു.

Content Highlight: World respect for messengers of peace; Nihon Hidankyoke wins Nobel Peace Prize

We use cookies to give you the best possible experience. Learn more