| Sunday, 28th March 2021, 1:37 pm

മ്യാന്‍മര്‍ സൈന്യത്തിനെതിരെ തിരിഞ്ഞ് ലോകം; രാജ്യം ചോരക്കളമായിട്ടും പട്ടാളത്തെ പിന്തുണച്ച് ചൈനയും റഷ്യയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

യാങ്കൂണ്‍: പട്ടാള അട്ടിമറിക്കെതിരെ സമാധാനപരമായി സമരം നടത്തുന്നവരെ വെടിവെച്ച് കൊന്ന മ്യാന്‍മര്‍ പട്ടാളത്തിനെതിരെ ശബ്ദമുയര്‍ത്തി അന്താരാഷ്ട്ര സമൂഹം. യു.എസും യൂറോപ്യന്‍ യൂണിയനും മറ്റു രാജ്യങ്ങളും സംഭവത്തെ അപലപിച്ച് രംഗത്തെത്തി. സായുധസേനാ ദിനമായ ശനിയാഴ്ച 116 പേരെയാണ് സൈന്യം കൊലപ്പെടുത്തിയത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മ്യാന്‍മര്‍ സേന നടത്തിയ കൊലപാതകങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഭയത്തിന്റെ മിലിട്ടറി ഭരണമാണ് അവര്‍ നടത്തുന്നതെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ പ്രതികരിച്ചു.

‘ബര്‍മ്മീസ് സുരക്ഷാ സേന നടത്തിയ ചോരക്കുരുതി കണ്ട് ഞങ്ങള്‍ സ്തംബ്ധരായിരിക്കുകയാണ്. കുറച്ച് പേര്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ ബലി കഴിക്കാനും ആ പട്ടാളക്കാര്‍ മടിക്കില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്,’ ബ്ലിങ്കണ്‍ ട്വീറ്റ് ചെയ്തു. ഭയപ്പെടുത്തി ഭരിക്കുന്ന മിലിട്ടറിയെ ധീരരായ മ്യാന്‍മര്‍ ജനത പുറന്തള്ളിയിരിക്കുകയാണെന്നും ബ്ലിങ്കണ്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധക്കാര്‍ക്കെതിരെയുള്ള ഇത്തരം നടപടികളില്‍ നിന്ന് സൈന്യം സ്വയം പിന്‍വാങ്ങണമെന്നാണ് ബ്രിട്ടീഷ് അംബാസിഡര്‍ ഡാന്‍ ചഗ് പ്രതികരിച്ചത്. യു.എസ്, ആസ്‌ട്രേലിയ, കാനഡ, ഡെന്‍മാര്‍ക്ക്, ജര്‍മനി, ഗ്രീസ്, ഇറ്റലി, ജപ്പാന്‍, നെതര്‍ലാന്റ്‌സ്, ന്യൂസിലാന്റ്, ദക്ഷിണ കൊറിയ, യു.കെ എന്നീ 12 രാജ്യങ്ങളിലെ പ്രതിരോധ വിഭാഗം മേധാവികള്‍ മ്യാന്‍മര്‍ പട്ടാളത്തെ അപലപിച്ച് സംയുക്ത പ്രസ്താവനയിറക്കി.

ഐക്യരാഷ്ട്ര സഭയും മ്യാന്‍മര്‍ സംഭവത്തെ അപലിച്ച് രംഗത്തെത്തി. വാക്കുകള്‍ കൊണ്ട് മാത്രം ഇനി കാര്യമില്ലെന്നും വെറുതെ അപലപിച്ചതുകൊണ്ട് മ്യാന്‍മറിലെ ജനകയ്ക്ക് ഒരു ഉപകാരവുമില്ലെന്നും യു.എന്‍ പ്രതിനിധി ടോം ആന്‍ഡ്രൂസ് പറഞ്ഞു. പട്ടാളത്തിനുള്ള സാമ്പത്തിക സ്രോതസ്സുകള്‍ നിര്‍ത്തലാക്കുന്നതടക്കമുള്ള നടപടികളെ കുറിച്ച് ലോകം ചിന്തിക്കാന്‍ തുടങ്ങണമെന്നും ടോം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ യു.എസും ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും അട്ടിമറി നടത്തിയ ഉന്നത പട്ടാള ഉദ്യോഗസ്ഥര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം മ്യാന്‍മറിലെ പട്ടാളത്തെ പിന്തുണക്കുന്ന നിലപാടില്‍ തന്നെ തുടരുകയാണ് ചൈനയും റഷ്യയും. ഇരു രാജ്യങ്ങളും കഴിഞ്ഞ ദിവസത്തെ അടക്കമുള്ള പട്ടാളത്തിന്റെ ഒരു നടപടിയെയും അപലപിച്ചിട്ടില്ല. മാത്രമല്ല സായുധസേനാദിനത്തിന്റെ ഭാഗമായി നടന്ന പരേഡില്‍ റഷ്യന്‍ പ്രതിരോധ സഹമന്ത്രി അലക്‌സാണ്ടര്‍ ഫോര്‍മിന്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

രാജ്യത്തെ 44 നഗരങ്ങളിലായാണ് ശനിയാഴ്ച വെടിവെപ്പ് നടന്നത്. താമസസ്ഥലങ്ങളില്‍ കയറി സൈന്യം നടത്തിയ ആക്രമണത്തില്‍ വീടുകള്‍ക്കുള്ളിലായിരുന്നവര്‍ വരെ കൊല്ലപ്പെട്ടു. പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ മാര്‍ച്ച് 14ന് സൈന്യം നടത്തിയ ആക്രമണത്തില്‍ തൊണ്ണൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

സൈന്യം ആക്രമണം ശക്തമാക്കിയെങ്കിലും പ്രതിഷേധക്കാരും പിന്‍വാങ്ങാന്‍ തയ്യാറായിട്ടില്ല. സമരവുമായി തെരുവുകളിലുണ്ടാകുമെന്ന് സമരക്കാര്‍ അറിയിച്ചു. നിരപരാധികളെ കൊന്നൊടുക്കി സായുധസേന ദിനം ആഘോഷിക്കുന്ന സൈന്യത്തിന്റെ നടപടി അപമാനകരമാണെന്ന് ഇവര്‍ പറഞ്ഞു.

ആങ് സാന്‍ സൂചി ഉള്‍പ്പെടെ സൈന്യം തടവിലാക്കിയ നിരവധി രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും സൈന്യം ഭരണത്തില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ സമരം തുടരുന്നത്.

ഫെബ്രുവരി ഒന്നിനാണ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് മ്യാന്‍മറില്‍ മിന്‍ ഓങ് ഹ്‌ളെയിങ്ങിന്റെ നേതൃത്വത്തില്‍ പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുക്കുന്നത്. മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചിയേയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥയും സൈന്യം പ്രഖ്യാപിച്ചിരുന്നു. ഒരു വര്‍ഷത്തേക്കാണ് അടിയന്തരാവസ്ഥ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: World leaders and UN condemn Myanmar military but China and Russia support coup

We use cookies to give you the best possible experience. Learn more