| Thursday, 8th October 2020, 5:30 pm

'നമ്മളിതുവരെ കണ്ടതിനേക്കാള്‍ എത്രയോ മോശമായ സാഹചര്യമാണ് ഇന്ത്യയിലിപ്പോള്‍'; രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍ ലോകബാങ്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഇന്ത്യയുടെ ജി.ഡി.പി ഈ സാമ്പത്തിക വര്‍ഷം 9.6 ശതമാനം ഇടിയുമെന്ന് ലോകബാങ്ക്. മാര്‍ച്ചില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ മൂലം രാജ്യത്തെ സാമ്പത്തിക മേഖലയിലുണ്ടായ തളര്‍ച്ചയാണ് ഇതിനു കാരണമെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകബാങ്കിന്റെ സൗത്ത് ഏഷ്യ എകണോമിക് ഫോകസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2021 ല്‍ പ്രാദേശിക വളര്‍ച്ച 4.5 ശതമാനമായി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

രാജ്യത്തെ ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം 2019 ലെ എസ്റ്റിമേറ്റിനേക്കാള്‍ 6 ശതമാനത്തില്‍ താഴെയായി തുടരുമെന്ന് ലോകബാങ്ക് പറയുന്നു. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക തളര്‍ച്ചയെ പെട്ടെന്ന് മറികടക്കാനാവില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

‘നമ്മളിതുവരെ കണ്ടതിനേക്കാള്‍ എത്രയോ മോശമായ സാഹചര്യമാണ് ഇന്ത്യയിലിപ്പോള്‍,’ ‘ ഇന്ത്യയില്‍ ഇത് അസാധാരണമായ സാഹചര്യമാണ്. വളരെ മോശമായ സ്ഥിതി,’ വേള്‍ഡ് ബാങ്കിന്റെ സൗത്ത് ഏഷ്യ ചീഫ് എകണോമിസ്റ്റ് ഹാന്‍സ് ടിമ്മര്‍ വ്യാഴാഴ്ച വിളിച്ചു ചേര്‍ത്ത കോണ്‍ഫറന്‍സ് യോഗത്തില്‍ പറഞ്ഞു.

കൊവിഡ് വ്യാപനവും നിയന്ത്രണ നടപടികളും രാജ്യത്തെ വിതരണ ശൃംഖലയെ കാര്യമായി ബാധിച്ചെന്നാണ് ലോകബാങ്ക് പറയുന്നത്. കൊവിഡ് വ്യാപനത്തെ ചെറുക്കാനായി മാര്‍ച്ച് 25 ന് പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ഡൗണില്‍ രാജ്യത്തെ നിക്ഷേപം, കയറ്റുമതി തുടങ്ങിയ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍  70 ശതമാനം വരെ നിലയ്ക്കാന്‍ കാരണമായി. ഇന്ത്യയിലെ തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും രാജ്യാന്തരതലത്തില്‍ ചര്‍ച്ചയായിരിക്കെയാണ് ലോകബാങ്കിന്റെ മുന്നറിയിപ്പ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: World Bank says India’s situation exceptional, GDP will contract by 9.6%

We use cookies to give you the best possible experience. Learn more