കയ്യില്‍ പണമുള്ളവര്‍ക്ക് അനുകൂലമായ വിധി നേടാം; സുപ്രീം കോടതിയുടെ തീരുമാനം ഞങ്ങള്‍ക്കാവശ്യമില്ലെന്ന് കര്‍ണിസേന
National Politics
കയ്യില്‍ പണമുള്ളവര്‍ക്ക് അനുകൂലമായ വിധി നേടാം; സുപ്രീം കോടതിയുടെ തീരുമാനം ഞങ്ങള്‍ക്കാവശ്യമില്ലെന്ന് കര്‍ണിസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th January 2018, 1:28 pm

 

ന്യൂദല്‍ഹി: പത്മാവത് എന്ന ചിത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി തീരുമാനം അംഗീകരിക്കില്ലെന്ന് കര്‍ണിസേന. സുപ്രീം കോടതിയല്ല കേന്ദ്രസര്‍ക്കാറാണ് ഈ ചിത്രത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നാണ് കര്‍ണി സേന നേതാവ് മഹിപാല്‍ സിങ് മക്രന ഹാഫിങ്ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

“സുപ്രീം കോടതി തീരുമാനം ഞങ്ങള്‍ക്ക് ആവശ്യമില്ല. ഞങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടില്ല. തേഡ് പാര്‍ട്ടി ആരോ പോയതാണ്. ആ തീരുമാനം ഞങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. കയ്യില്‍ പണമുള്ളവര്‍ക്ക് അവര്‍ക്ക് അനുകൂലമായ വിധി ലഭിക്കും.

സുപ്രീം കോടതിയിലെ നാലു ജഡ്ജിമാര്‍ പുറത്തുവന്ന് സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തിരുന്നു. സുപ്രീം കോടതിയെ സംരക്ഷിക്കൂവെന്ന് ജഡ്ജിമാര്‍ തന്നെ ആവശ്യപ്പെടുകയാണ്. ജഡ്ജിമാര്‍ തന്നെ ഭയക്കുന്ന ഈ സുപ്രീം കോടതിയുടെ കാര്യത്തില്‍ നമ്മള്‍ എന്തു ചെയ്യാന്‍? ” അദ്ദേഹം പറഞ്ഞു.

പത്മാവത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ആദ്യം മുതല്‍ തന്നെ കേന്ദ്രസര്‍ക്കാറിനെ സമീപിച്ചിരുന്നെന്നും അവരാണ് അത് ചെയ്യേണ്ടതെന്നും അദ്ദേഹം പറയുന്നു.

“ആദ്യം ദിനം മുതല്‍ തന്നെ ഞങ്ങള്‍ ഈ വിഷയം കേന്ദ്രസര്‍ക്കാറില്‍ പരാതിപ്പെട്ടിരുന്നു. മോദി അത് നിരോധിക്കണമായിരുന്നു. അദ്ദേഹത്തിന്റെ കയ്യിലായിരുന്നു എല്ലാം.”

“ജനങ്ങള്‍ക്കു മുകളിലല്ല സുപ്രീം കോടതി. ഒരുഭാഗം മാത്രം കേട്ട് നിങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല. അത് ശരിയല്ല. സുപ്രീം കോടതിയുടെ തീരുമാനമുണ്ടായിട്ടും ജനങ്ങള്‍ തെരുവിലിറങ്ങി. ” മഹിപാല്‍ സിങ് പറയുന്നു.

അഭിപ്രായ സ്വാതന്ത്ര്യം തകര്‍ക്കപ്പെട്ടതില്‍ വേദനയുണ്ടെന്ന് ജഡ്ജിമാര്‍ പറയുന്നു. തങ്ങള്‍ക്കുമുണ്ട് സ്വാതന്ത്ര്യം. നികുതി ദായകരായ ഇന്ത്യന്‍ പൗരന്മാരാണ്. അല്ലാതെ റോഹിംഗ്യകളോ, പാകിസ്ഥാനികളോ ബംഗ്ലാദേശികളോ അല്ലെന്നും അദ്ദേഹം പറയുന്നു.