Kerala News
ശബരിമലയില്‍ പോയത് സുപ്രീം കോടതി വിധി നടപ്പാക്കാന്‍; ഇനി പോകാന്‍ ആഗ്രഹമില്ലെന്ന് ബിന്ദു അമ്മിണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 28, 11:49 am
Saturday, 28th November 2020, 5:19 pm

കോഴിക്കോട്: ശബരിമലയില്‍ പോയതില്‍ പശ്ചാത്താപമില്ലെന്നും ഇനി പോകാന്‍ ആഗ്രഹമില്ലെന്നും ബിന്ദു അമ്മിണി. ശബരിമലയിലേക്ക് പോകാന്‍ ആഗ്രഹിച്ചതല്ല. സംഘ പരിവാര്‍ അഴിഞ്ഞാട്ടം കണ്ടപ്പോള്‍ സ്ത്രീക്കളുടെ ആത്മാഭിമാനം സംരക്ഷിക്കാനാണ് പോയതെന്നും അവര്‍ പറഞ്ഞു.

സംഘപരിവാര്‍ വേട്ടയ്ക്ക് താന്‍ ഇരയാവുകയായിരുന്നുവെന്നും വിഷയത്തില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു.

ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ മാത്രമാണ് അന്ന് പോയത്. ആ സമയത്ത് അത് അനിവാര്യമായിരുന്നു. ആ നടപടി തെറ്റായി തോന്നുന്നില്ല. അതിന്റെ പേരില്‍ മാധ്യമങ്ങളിലൂടേയും ഫോണിലും വധഭീഷണി വരെയുണ്ടാകുന്നു. ദിലീപ് വേണുഗോപാല്‍ എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കഴിഞ്ഞ 18 ന് ഫോണില്‍ വധഭീഷണി മുഴക്കി. ആസിഡ് ഒഴിച്ച് കത്തിക്കുമെന്നാണ് ഭീഷണി, ബിന്ദു പറഞ്ഞു.

അതേസമയം ഭീഷണിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെന്നും എന്നാല്‍ അവര്‍ പരാതി സ്വീകരിക്കാന്‍ പോലും തയ്യാറാവുന്നില്ലെന്നും ബിന്ദു പറഞ്ഞു. പരാതി നല്‍കാന്‍ എത്തിയ തന്നെ പൊലീസ് തന്നെ ബുദ്ധിമുട്ടിക്കുകയാണെന്നും അവര്‍ പറഞ്ഞു.

തനിക്കെതിരെ വധഭീഷണി നടത്തുന്നവരെ കുറിച്ച് വ്യക്തമായ വിവരം നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് അവഗണന മാത്രമാണ് ഉള്ളത്. ഒരാഴ്ചക്കകം നടപടി ഉണ്ടായില്ലെങ്കില്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നില്‍ സത്യഗ്രഹം തുടങ്ങും. ദളിത് അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്, ബിന്ദു പറഞ്ഞു.

പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്നും സുപ്രീം കോടതി ഉത്തരവ് ഉണ്ടായിട്ടും പൊലീസ് സംരക്ഷണം നല്‍കുന്നില്ലെന്നും ബിന്ദു ആരോപിച്ചു. കോടതി ഉത്തരവ് പാലിക്കാത്ത കൊയിലാണ്ടി പൊലീസിനെതിരെ കോടതിയലക്ഷ്യ കേസ് കൊടുക്കുമെന്നും തന്റെ പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ ശനിയാഴ്ച മുതല്‍ നിരാഹാരസമരം ആരംഭിക്കുമെന്നും ബിന്ദു പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Wont Go Sabarimala Again Says Bindu Ammini