| Friday, 3rd July 2020, 11:50 am

'കോപ്പിയടിച്ച് കോപ്പിയടിച്ച് ഇപ്പൊ പാവത്തുങ്ങടെ നെഞ്ചത്തിക്കായോ മാഷെ'; ലിജോ ജോസ് പെല്ലിശ്ശേരി 'ചുരുളി' കോപ്പിയടിച്ചെന്നാരോപണവുമായി സംവിധായിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമയായ ചുരുളിയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ‘ചുരുളി’ എന്ന പേര് ലിജോ കോപ്പിയടിച്ചതാണെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് സംവിധായിക സുധ രാധിക.

ഫേസ്ബുക്കിലൂടെയാണ് ‘ചുരുളി’ എന്ന പേര് കോപ്പിയടിയാണെന്നു സുധ രാധിക ആരോപണവുമായി രംഗത്ത് എത്തിയത്. കോപ്പിയടിച്ച് കോപ്പിയടിച്ച് ഇപ്പൊ പാവത്തുങ്ങടെ നെഞ്ചത്തിക്കായോ മാഷെ എന്ന് തുടങ്ങുന്ന പോസ്റ്റിലാണ് സുധ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ആന്തോളജി ‘R factor’ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കന്‍ റൈറ്റേഴ്‌സ് ഗില്‍ഡില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ മുതല്‍ ‘ചുരുളി’ എന്ന പേരും അതിലുണ്ടെന്നും ഒരു വര്‍ഷത്തിലധികമായി KSFDC യില്‍ ‘ചുരുളി’ സബ്മിഷന്‍. അതിനായി വീണ്ടും ഒറ്റയ്ക്ക് എടുത്ത് രജിസ്റ്റര്‍ ചെയ്തതാണെന്നും സുധ പറഞ്ഞു.

അടുത്ത മാസം വളരെ ചെറിയ ബഡ്ജറ്റില്‍ അത് സാക്ഷാത്കരിക്കാനുള്ള തയ്യാറെടുപ്പിനിടയിലാണു അന്താരാഷ്ട്ര ഭീമനായ ലിജോ ജോസ് പെല്ലിശ്ശേരിയും ‘ചുരുളി’ അനൗണ്‍സ് ചെയ്തിരിക്കുന്നു. ലോകത്തുള്ള എന്തും കോപ്പിയടിക്കാനും സകല മേളകളിലും വിലകൂടിയ ക്യുറേറ്റേഴ്‌സ് ഘോരഘോരം മാര്‍ക്കറ്റ് ചെയ്യാനും കൂടെയുള്ള, IFFI , IFFK അടക്കി വാഴുന്ന ലിജോയോട് ഒരു പടം നേരാം വണ്ണം ചെയ്യാന്‍ ക്രൂവൊ പ്രൊഡ്യൂസറൊ ഇല്ലാത്ത ഈ പാവം എങ്ങനെ ഒന്നു പറയും ചുരുളി എന്റെ മാനസ പുത്രിയാണെന്നുമാണ് സുധ ചോദിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയുടെ കഥ വേറെയാകുമെന്നും തന്റെ ചുരുളി വയനാട്ടിലെ ആദിവാസികളുടെ പ്രിയപ്പെട്ട ആഹാരവും അവര്‍ക്കിടയിലെ പേരും ഒക്കെയാണ് എന്നും സുധ രാധിക പറഞ്ഞു.

സുധ രാധികയുടെ ഫേസ്ബുക്ക് കുറിപ്പ്

കോപ്പിയടിച്ച് കോപ്പിയടിച്ച് ഇപ്പൊ പാവത്തുങ്ങടെ നെഞ്ചത്തിക്കായോ മാഷെ . ആന്തോളജി ‘R factor’ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കന്‍ റൈറ്റേഴ്‌സ് ഗില്‍ഡില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ മുതല്‍ ‘ചുരുളി’ എന്ന പേരും അതിലുണ്ട്. ഒരു വര്‍ഷത്തിലധികമായി KSFDC യില്‍ ‘ചുരുളി’ സബ്മിഷന്‍. അതിനായി വീണ്ടും ഒറ്റയ്ക്ക് എടുത്ത് register ചെയ്തതാണു.

ദീദി എന്റെ സ്‌ക്രിപ്റ്റ് കുറ്റപ്പെടുത്തിയത് ചില വിഗ്രഹങ്ങളെ ഇകഴ്ത്തുന്നു എന്നതായിരുന്നു. അതില്‍ വ്യാജവിഗ്രഹങ്ങളായ ചില സംവിധായകരുമുണ്ടായിരുന്നു, KSFDC / ചലച്ചിത്ര അക്കാദമിയുടെ ഭാഗവും പ്രിയപ്പെട്ടവരുമായ അവരെ പിണക്കുന്ന ഒരു സ്‌ക്രിപ്റ്റ്, അവരുടെ തന്നെ പരിഗണനയ്ക്ക് അയച്ച ഞാന്‍ ആരായി! KSFDC 100% അഴിമതിയില്‍ ആ പ്രൊജെക്റ്റ് സ്വന്തക്കാര്‍ക്ക് കൊടുത്തെങ്കിലും എനിക്കത് ഉപേക്ഷിക്കാന്‍ കഴിയില്ല.

അടുത്ത മാസം വളരെ ചെറിയ ബഡ്ജറ്റില്‍ അത് സാക്ഷാത്കരിക്കാനുള്ള തയ്യാറെടുപ്പിനിടയിലാണു അടുത്ത പണി, അതും എട്ടിന്റെ പണി. അന്താരാഷ്ട്ര ഭീമനായ ലിജൊ ജോസ് പെല്ലിശ്ശേരിയും ‘ചുരുളി’ അനൗണ്‍സ് ചെയ്തിരിക്കുന്നു. ലോകത്തുള്ള എന്തും കോപ്പിയടിക്കാനും സകല മേളകളിലും വിലകൂടിയ ക്യുറേറ്റേഴ്‌സ് ഘോരഘോരം മാര്‍ക്കറ്റ് ചെയ്യാനും കൂടെയുള്ള, IFFI , IFFK അടക്കി വാഴുന്ന ലിജോയോട് ഒരു പടം നേരാം വണ്ണം ചെയ്യാന്‍ ക്രൂവൊ പ്രൊഡ്യൂസറൊ ഇല്ലാത്ത ഈ പാവം എങ്ങനെ ഒന്നു പറയും ചുരുളി എന്റെ മാനസ പുത്രിയാണെന്നു.

സ്വന്തം സൗകര്യങ്ങളും ഉയര്‍ച്ചകളും ഉപേക്ഷിച്ച് മൂന്നാലു വര്‍ഷം വയനാട്ടില്‍ ഒരു സാധുസമൂഹത്തൊടൊപ്പം കഴിഞ്ഞതിന്റെ , കണ്ടു മുറിഞ്ഞ കാഴ്ചകളും വേദനയുമാണു എനിക്ക് ചുരുളി എന്ന്. കച്ചവടമാണു സിനിമ എന്നു വിജയിച്ചു നില്‍ക്കുന്നവരോട് ഏറ്റുമുട്ടാന്‍ നമ്മളില്ല , പക്ഷെ നിയമപരമായി ആ ടൈറ്റില്‍ ആദ്യം രജിസ്റ്റര്‍ ചെയ്തത് ഞാനാണെന്നൊരു സത്യം അറിയിക്കുന്നു. കഴിയുന്ന പോലെ അത് കളയാതെ നിര്‍ത്താന്‍ ശ്രമിക്കും. അത്രേള്ളു, മുത്തങ്ങ സമരത്തിന്റെ തലേന്നു രാത്രി ചുരമിറങ്ങുമ്പോള്‍ നിസ്സഹായത കൊണ്ട് ശ്വാസം പിടഞ്ഞ് ഇരുട്ടിലേയ്ക്ക് തുറന്ന കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. ആ കണ്ണീരിപ്പഴും നെഞ്ചിലുണ്ട്, ഇങ്ങനെ ചില കഥകളായി ആരും കാണാതെ കുഴിച്ചുമൂടപ്പെട്ടവരുടെ. അവര്‍ക്ക് വേണ്ടിയാണിത് ചെയ്യുന്നത്, നിസ്സഹായയും ഏകാകിയുമായ ഒരു സന്യാസിനിയുടെ കര്‍മ്മം.


ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more