| Wednesday, 13th October 2021, 5:11 pm

വധശിക്ഷ തിരുത്തല്‍ നടപടിയെന്ന് പറയാന്‍ കഴിയില്ല; ഉത്ര വധക്കേസില്‍ വിധി സ്വാഗതാര്‍ഹം: പി. സതീദേവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉത്ര വധക്കേസില്‍ കോടതി വിധി സ്വാഗതം ചെയ്ത് വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി. പ്രതിയ്ക്ക് വധശിക്ഷ വേണമെന്ന ഉത്രയുടെ അമ്മയുടെ വികാരം മാനിക്കുന്നുവെന്നും എന്നാല്‍ വധശിക്ഷ തിരുത്തല്‍ നടപടിയെന്ന് പറയാന്‍ കഴിയില്ലെന്നും പി. സതീദേവി പറഞ്ഞു.

നീതിനിര്‍വഹണ സംവിധാനത്തിന്റെ കാര്യക്ഷമത വ്യക്തമാക്കുന്ന വിധിയാണിത്. കുറ്റകൃത്യത്തിന് വധശിക്ഷ നല്‍കണോ വേണ്ടയോ എന്നത് കോടതിയുടെ വിവേചനാധികാരത്തില്‍പെടുന്നതാണെന്നും സതീദേവി പറഞ്ഞു.

നാടിനെ ഞെട്ടിച്ച ഉത്രവധക്കേസില്‍ എന്ത് ശിക്ഷയാവുമെന്നത് കേരളം ഉറ്റുനോക്കിയതാണ്. കിടപ്പുമുറിക്കുള്ളില്‍ വിഷപാമ്പിനെ ഉപയോഗിച്ച് പെണ്‍കുട്ടിയെ കൊല്ലുകയാണ് ചെയ്തത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു ഹീനമായ കൃത്യം. മൃഗീയ മനസുള്ള കുറ്റവാളിക്ക് മാത്രമേ ഇങ്ങനെയൊന്ന് ചെയ്യാനാവൂ. ഇതെല്ലാം പരിഗണിച്ചാവും ഇരട്ടജീവപര്യന്തം വിധിച്ചത്.

ശാസ്ത്രീയ തെളിവുകള്‍ സമാഹരിച്ച് വളരെ നല്ല രീതിയിലുള്ള അന്വേഷണമാണ് കേസില്‍ നടന്നത്. പ്രോസിക്യുഷനും ഫലപ്രദമായി പ്രവര്‍ത്തിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷയാവുമെന്ന മുന്നറിയിപ്പാണിതെന്നും പി. സതീദേവി പറഞ്ഞു.

ഉത്രയുടെ കൊലപാതകക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം വിധിച്ച കോടതി വിധിയില്‍ തൃപ്തയല്ലെന്ന് ഉത്രയുടെ അമ്മ മണിമേഘല പറഞ്ഞിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് നമ്മുടെ സമൂഹം ഇതുപോലുള്ള കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും പരമാവധി ശിക്ഷ പ്രതീക്ഷിച്ചിരുന്നെന്നും ഉത്രയുടെ അമ്മ പറഞ്ഞിരുന്നു.

ഈ ശിക്ഷയില്‍ തൃപ്തരല്ല. അപ്പീല്‍ പോകും. അത് ചെയ്തല്ലേ പറ്റൂ. തീര്‍ച്ചയായും തുടര്‍ നടപടിയിലേക്ക് പോകാനാണ് തീരുമാനം. എല്ലാം അതിന്റെ വഴിക്ക് നടക്കട്ടെ. ഉത്രയ്ക്ക് നീതി കിട്ടിയില്ല, അമ്മ മണിമേഘല പറഞ്ഞു.

ഉത്ര വധക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി സൂരജിന് ഇരട്ടജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജ് വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്ന് നിരീക്ഷിക്കാന്‍ ആവില്ലെന്നായിരുന്നു കോടതി നിരീക്ഷിച്ചത്.

മൂര്‍ഖന്‍ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ സൂരജിന്റെ പേരില്‍ ആസൂത്രിത കൊല (ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷം നല്‍കി പരിക്കേല്‍പ്പിക്കല്‍ (328ാം വകുപ്പ്), തെളിവുനശിപ്പിക്കല്‍ (201ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.. 2020 മേയ് ആറിന് രാത്രി സ്വന്തംവീട്ടില്‍വെച്ച് പാമ്പുകടിയേറ്റ ഉത്രയെ, ഏഴിനു പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്, മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യ കേസാണിത്.

ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കേസില്‍ വിധി പറഞ്ഞത്. സൂരജ് മാത്രമായിരുന്നു കേസിലെ പ്രതി. 87 സാക്ഷികള്‍ നല്‍കിയ മൊഴികളും 288 രേഖകളുമാണ് അന്വേഷണം സംഘം കോടതിയില്‍ സമര്‍പ്പിച്ചത്.

ജീവനുളള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ കേസിന്റെ ഏറ്റവും വലിയ സവിശേഷത. പ്രതിയായ സൂരജിന്റെ കുറ്റസമ്മത മൊഴിക്കപ്പുറം ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാന്‍ പൊലീസ് നടത്തിയ ഡമ്മി പരീക്ഷണമടക്കമുളള വേറിട്ട അന്വേഷണ രീതികളും ഏറെ ചര്‍ച്ചയായിരുന്നു. വിചാരണയുടെ തുടക്കം മുതല്‍ താന്‍ നിരപരാധിയെന്ന അവകാശവാദമാണ് പ്രതി സൂരജ് കോടതിക്കു മുന്നില്‍ ഉയര്‍ത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Women Commission Chair Person Welcome Uthra Murder Verdict

We use cookies to give you the best possible experience. Learn more