| Wednesday, 16th October 2024, 4:42 pm

മാരിറ്റല്‍ റേപ്പ് ക്രിമിനല്‍ കുറ്റമല്ലെന്ന കേന്ദ്രത്തിന്റെ നിലപാടിനെതിരെ വനിതാ ആക്ടിവിസ്റ്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാരിറ്റല്‍ റേപ്പ് ക്രിമിനല്‍ കുറ്റമല്ലെന്ന കേന്ദ്രത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് വനിതാ ആക്ടിവിസ്റ്റുകള്‍.

ഇന്ത്യയില്‍ മാരിറ്റല്‍ റേപ്പ് ക്രിമിനല്‍ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ക്കെതിരെ കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചതിനു പിന്നാലെയാണ് ആക്ടിവിസ്റ്റുകളുടെ പ്രതികരണം.

വൈവാഹിക ജീവിതത്തിലെ ലൈംഗികത ബലാത്സംഗമായി കാണുന്നത് ദാമ്പത്യ ബന്ധങ്ങളെ അസ്ഥിരപ്പെടുത്തുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു.

കൂടാതെ വിവാഹമോചിതരായ സ്ത്രീകളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് നിയമപരമായി ബദല്‍ മാര്‍ഗങ്ങളുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

നിലവിലെ സാമൂഹിക-കുടുംബവ്യവസ്ഥിതിയില്‍ ഈ ഭേദഗതികള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും ഭര്‍ത്താക്കന്മാര്‍ക്ക് നിയമപരമായി പ്രതിരോധിക്കാന്‍ കഴിയില്ലെന്നും കേന്ദ്രം വാദിക്കുന്നുണ്ട്.

അതേസമയം ദാമ്പത്യ ബന്ധങ്ങളില്‍ അവകാശങ്ങളുണ്ടെന്നും എന്നാല്‍ ഇത് ലൈംഗികബന്ധങ്ങളെ ആശ്രയിച്ചായിരിക്കരുതെന്നുമാണ് മനുഷ്യാവകാശ പ്രവര്‍ത്തക ബൃന്ദ അഡികെ പറഞ്ഞത്. പുരുഷാധിപത്യ സമൂഹത്തില്‍ ഭര്‍ത്താവിന് ഭാര്യയുടെ ശരീരത്തിന് അവകാശമുണ്ടെന്ന പൊതുധാരണയുണ്ടെന്നും കേന്ദ്രവും കോടതികളും അത് ഉയര്‍ത്തിപ്പിടിക്കുകയാണെന്നും അഡികെ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രം സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് പ്രാധാന്യവും സംരക്ഷണവും നല്‍കുന്നതിനേക്കാളേറെ വിവാഹങ്ങളെയും വൈവാഹിക ബന്ധങ്ങളെയുമാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.

വിവാഹത്തിനുള്ളിലെ ലൈംഗികാതിക്രമങ്ങള്‍ സാധാരണമായി തള്ളിക്കളയുന്നതിനാല്‍ സമ്മതത്തെ കുറിച്ചോ കണ്‍സെന്റിനെ കുറിച്ചോ ഉള്ള പ്രസക്തി ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നും ആക്ടിവിസ്റ്റുകള്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ നിലവിലെടുത്ത തീരുമാനം ജനങ്ങളില്‍ തെറ്റായ ധാരണയാണ് ജനിപ്പിക്കുന്നതെന്നും തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിലവിലെ കേന്ദ്രത്തിന്റെ തീരുമാനം ലൈംഗിക അതിക്രമങ്ങളെ സ്വീകാര്യമാക്കുകയാണെന്നും എന്തുകൊണ്ട് ഹരജിക്കാര്‍ ഉന്നയിക്കുന്ന ഇത്തരം ആശങ്കകളെ പരിഗണിച്ചുകൂടാ എന്നും ആക്ടിവിസ്റ്റുകള്‍ ചോദിക്കുന്നുണ്ട്.

കര്‍ണാടക, ദല്‍ഹി ഹൈക്കോടതികളില്‍ മാരിറ്റല്‍ റേപ്പ് കുറ്റകരമല്ലെന്ന വിധി വന്നതിനെ തുടര്‍ന്നാണ് ഇതിനെ എതിര്‍ത്ത് കൊണ്ട് ഹരജികള്‍ വന്നത്.

Content Highlight: Women activists against the Centre’s stance that marital rape is not a criminal offence

Video Stories

We use cookies to give you the best possible experience. Learn more