| Friday, 1st March 2024, 2:01 pm

ഭൂമികയ്യേറ്റം ചോദ്യം ചെയ്തതിന് കര്‍ണാടകയില്‍ യുവതിയെ നഗ്നയാക്കി നടത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ യുവതിയെ നഗ്നയാക്കി നടത്തിയതായി പരാതി. ഏഴ് മാസം മുമ്പാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് വിഷയത്തില്‍ പൊലീസ് ഇടപെട്ടത്. 2023 ജൂലൈ 31നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

യുവതിക്ക് സര്‍ക്കാര്‍ അനുവദിച്ച മൂന്ന് ഏക്കര്‍ ഭൂമിയില്‍ അര ഏക്കര്‍ ഭൂമി ഒരു സംഘം ചേര്‍ന്ന് കയ്യേറിയതിനെ യുവതിയും അവരുടെ മകനും ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായെന്നും യുവതിയെയും മകനെയും സംഘം മര്‍ദിച്ചെന്നും പൊലീസ് പറഞ്ഞു.

പിന്നാലെ യുവതിയെ നഗ്നയാക്കി നടത്തിച്ച പ്രതികള്‍ പൊലീസിനെ സമീപിച്ചാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ബെലഗാവി ജില്ലാ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഗ്രാമത്തില്‍ ക്യാമ്പ് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

2023 ഡിസംബര്‍ 11നും ബെലഗാവി ജില്ലയിലെ വന്മുരി ഗ്രാമത്തില്‍ സമാനമയ മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറ്റൊരു സമുദായത്തിലെ പെണ്‍കുട്ടിയുമായി മകന്‍ ഒളിച്ചോടിയതിന് അവന്റെ അമ്മയെ ഒരു സംഘം ചേർന്ന് നഗ്നയാക്കി നടത്തിയെന്നാണ് കേസ്.

Contant Highlight: Woman paraded naked in Karnataka’s Belagavi district

We use cookies to give you the best possible experience. Learn more