| Saturday, 3rd December 2022, 10:50 pm

കൊറിയയുടെ ഗോൾ ക്രിസ്റ്റ്യാനോ നൽകിയ സമ്മാനം?

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിൽ ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ പോർച്ചുഗലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സൗത്ത് കൊറിയ പ്രീ ക്വാർട്ടർ കടന്നത്. സമനിലയിലായിരുന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിലാണ് കൊറിയ വിജയ ഗോൾ നേടിയത്.

പോർച്ചുഗൽ – സൗത്ത് കൊറിയ മത്സരശേഷം നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. മത്സരത്തിൽ കൊറിയയുടെ ഒരു ഗോൾ പിറന്നത് റൊണാൾഡോയുടെ അസിസ്റ്റിലാണെന്നും അത് ക്രിസ്റ്റ്യാനോയുടെ സമ്മാനമാണെന്നും ആരാധകരിൽ ചിലർ ട്വീറ്റ് ചെയ്തു.

സൗത്ത് കൊറിയക്കെതിരെ അഞ്ചാം മിനിട്ടിൽ തന്നെ പോർച്ചുഗൽ ഗോൾ‌ നേടിയിരുന്നു. ഡിയോഗോ ദലോട്ടിന്റെ പാസിൽ റിക്കാർഡോ ഹോർട്ടയാണ് പോർചുഗലിനായി ഗോൾ നേടിയത്.

27ാം മിനിട്ടിൽ കിം യങ് ഗ്വോണിലൂടെ കൊറിയ നേടിയ സമനില ഗോളാണ് വിവാദത്തിലായത്. കൊറിയയുടെ കോർണറിൽ വന്ന പന്ത് ക്രിസ്റ്റ്യാനോയുടെ പിറകിൽ തട്ടിയാണ് കൊറിയൻ പ്രതിരോധനിര താരം കിം യങ്ങിനടുത്തേക്ക് എത്തിയത്.

പന്ത് ക്ലിയർ ചെയ്ത് മാറ്റാനുള്ള ശ്രമം റൊണാൾഡോയുടെ ഭാഗത്ത് നിന്നുണ്ടായില്ല. പകരം പന്ത് ദേഹത്ത് തട്ടുന്നത് ഒഴിവാക്കാനോ, അതല്ലെങ്കിൽ ഹാൻഡ് ബോൾ ആവുന്ന സാഹചര്യം വരാതിരിക്കാനോ ആണ് താരം ശ്രമിച്ചത്. നോക്കൗട്ട് സ്റ്റേജിൽ സ്ഥാനം പിടിക്കാൻ കൊറിയക്ക് ആ ഗോൾ അനിവാര്യമായിരുന്നു.

സമനില ഗോൾ നേടിയ ശേഷം കൊറിയ കൂടുതൽ ഉണർന്നു കളിക്കുന്നതും കാണാൻ സാധിച്ചു.  കൊറിയക്കെതിരായ മത്സരത്തിൽ നിരവധി ഗോൾ അവസരങ്ങളാണ് റൊണാൾഡോ നഷ്ടപ്പെടുത്തിയത്.

മോശം പ്രകടനം നടത്തിയ റൊണാൾഡോയെ മത്സരത്തിന്റെ 65ാം മിനിട്ടിൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുകയായിരുന്നു.

തോറ്റെങ്കിലും ഗ്രൂപ്പിൽ പോർച്ചുഗലാണ്‌ ഒന്നാം സ്ഥാനത്ത്. പ്രീ ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെയാണ് പോർച്ചുഗൽ നേരിടുക.

Content Highlights: witter erupted as South Korea fed off a Cristiano Ronaldo error to snatch a 2-1 win against Portugal

We use cookies to give you the best possible experience. Learn more