| Thursday, 17th March 2022, 8:13 pm

നടിയെ ആക്രമിച്ച കേസ്; ബൈജു പൗലോസിനെതിരെ പരാതിയുമായി കാവ്യ മാധവന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സാക്ഷി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെതിരെ പരാതിയുമായി സാക്ഷി ഹൈക്കോടതിയില്‍. വ്യാജ മൊഴി നല്‍കാന്‍ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്നാണ് സാക്ഷിയായ സാഗര്‍ വിന്‍സെന്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നത്.

തുടരന്വേഷത്തിന്റെ പേരില്‍ ബൈജു പൗലോസ് തന്നെ ഉപദ്രവിക്കുമെന്ന ആശങ്കയുള്ളതായും തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് ബൈജു പൗലോസ് നല്‍കിയ നോട്ടീസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ പറയുന്നു.

കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു സാഗര്‍ വിന്‍സെന്റ്.

കേസിലെ മറ്റൊരു സാക്ഷിയായ സായ് ശങ്കറും ബൈജു പൗലോസിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചിട്ടില്ലെന്നാണ് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ പറഞ്ഞത്.

ദിലീപിന്റെ രണ്ട് ഫോണിലെ വിവരങ്ങള്‍ കോപ്പി ചെയ്തിട്ടുണ്ട്. സ്വകാര്യ വിവരങ്ങളാണ് കോപ്പി ചെയ്ത്. ഫോണിലെ ഒരു വിവരവും മായ്ച്ച് കളഞ്ഞിട്ടില്ല. മറ്റാരെങ്കിലും തെളിവ് നശിപ്പിച്ചിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന് തന്നോട് വ്യക്തിവിരോധമുണ്ട്. അതിനാല്‍ കള്ളകേസില്‍ പ്രതിയാക്കാന്‍ ശ്രമിക്കുകയാണെന്നും സായ് ശങ്കര്‍ ആരോപിച്ചു.

അഭിഭാഷകര്‍ക്കെതിരെ മൊഴി നല്‍കാന്‍ ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചു. സത്യം തെളിയാന്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും സായ് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമംയം, വധഗൂഢാലോചന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി പറഞ്ഞു.

ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറിയിട്ടുണ്ട്. ജസ്റ്റിസ് കെ. ഹരിപാലാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. മറ്റൊരു ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക.


Content Highlights: Witness who is in Actrees attack case files a complaint against Baiju Paulose

We use cookies to give you the best possible experience. Learn more