ഫാസിലിന്റെ സഹായത്തില്‍ ആ രണ്ട് സിനിമകളും എന്റെ ജീവിതത്തിലെ പുതിയൊരു വഴിത്തിരിവായി: വിനീത്
Entertainment news
ഫാസിലിന്റെ സഹായത്തില്‍ ആ രണ്ട് സിനിമകളും എന്റെ ജീവിതത്തിലെ പുതിയൊരു വഴിത്തിരിവായി: വിനീത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th May 2023, 1:20 pm

തന്റെ ജീവിതത്തിലെ വഴിത്തിരിവായ രണ്ട് സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ വിനീത്. മാനത്തെ വെള്ളിത്തേര്, കാബൂളിവാല എന്നീ സിനിമകള്‍ തന്റെ ജീവിതത്തിലെ പുതിയ വഴിത്തിരിവായിരുന്നുവെന്ന് വിനീത് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ പുതിയ ചിത്രമായ പാച്ചുവും അത്ഭുതവിളക്കും സിനമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് തന്റെ ജീവിതത്തില്‍ പുതിയ വഴിത്തിരിവായ സിനിമകളെ കുറിച്ച് വിനീത് സംസാരിച്ചത്. സംവിധായകന്‍ ഫാസിലാണ് തന്നെ സഹായിച്ചതെന്നും വിനീത് പറഞ്ഞു.

‘എന്റെ വില്ലന്‍ ഇമേജ് ബ്രേക്ക് ചെയ്ത് എനിക്ക് മറ്റൊരു ഇമേജ് തന്ന ഒരു സിനിമയാണ് കാബൂളിവാല. അത് എനിക്ക് കിട്ടിയത് പാച്ചിക്ക(സംവിധായകന്‍ ഫാസില്‍) വഴിയായിരുന്നു. അദ്ദേഹത്തിന്റെ ഗൈഡന്‍സോഡ് കൂടി സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് കാബൂളിവാല.

അതിനു ശേഷം 1993 ന്റെ അവസാനത്തോടെയായിരുന്നു മാനത്തെ വെള്ളിത്തേര്. മാനത്തെ വെള്ളിത്തേരിലൂടെയാണ് എന്റെ വ്യത്യസ്തമായ ഒരു നായക കഥാപാത്രത്തെ പാച്ചിക്ക അവതരിപ്പിച്ചത്. എനിക്ക് ഒരു ആക്ടിങ് പൊട്ടന്‍ഷ്യല്‍ ഉണ്ടാക്കിയെടുത്ത ഒരു സിനിമയായിരുന്നു അത്. അതുകൊണ്ട് തന്നെ ഒരു കലാകാരന്‍ എന്ന നിലയില്‍ ഇത് എന്നെ മറ്റൊരു ലെവലിലേക്ക് ഉയര്‍ത്തിയിരുന്നു.

ഞാന്‍ അങ്ങനെ പരിശീലിച്ച് തെളിഞ്ഞു വന്ന ഒരു അഭിനേതാവായിരുന്നില്ല. പതിയെ ഓരോരോ പടങ്ങളിലൂടെയാണ് ഞാന്‍ വളര്‍ന്നു വന്നത്. ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ്. അത്കൊണ്ടു തന്നെ എല്ലാ സിനിമകളും എനിക്ക് ഒരു ലേര്‍ണിങ് എക്സ്പീരിയന്‍സാണ്. ഓരോ കഥാപാത്രങ്ങളിലൂടെയും സിനിമയുടെ വ്യത്യസ്തമായ ഏരിയകള്‍ നമുക്ക് എക്സ്പ്ളോര്‍ ചെയ്യാന്‍ കഴിയും.

അതുകൊണ്ട് തീര്‍ച്ചയായും പാച്ചിക്കയുടെ ഈ രണ്ട് സിനിമകളും എനിക്ക് വ്യത്യസ്തമായ ഒരു പൊസിഷന്‍ തരികയും ആളുകളുടെ ഇടയിലേക്ക് ഇയാള്‍ക്ക് ഇതും ചെയ്യാന്‍ കഴിയുമെന്ന ഒരു ബോധം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഇതായിരുന്നു എന്റെ സിനിമയിലെ ഒരു വഴിത്തിരിവ്’.വിനീത് പറഞ്ഞു.

CONTENT HIGHLIGHTS; With the help of Fazil, those two films marked a new turning point in my life: Vineet