| Thursday, 11th March 2021, 5:54 pm

ഒറ്റ തെരഞ്ഞെടുപ്പ് യോഗവും മുടക്കില്ല, വീല്‍ചെയറിലിരുന്നാണെങ്കിലും ഞാന്‍ വരും: മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പരിക്കേറ്റെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്ത എസ്.എസ്.കെ.എം ആശുപത്രിയില്‍ നിന്ന് പുറത്തിറക്കിയ വീഡിയോയിലൂടൊയായിരുന്നു മമതയുടെ പ്രതികരണം.

തൃണമൂല്‍ പ്രവര്‍ത്തകര്‍ സമചിത്തതയോടെ പെരുമാറണമെന്നും മമത പറഞ്ഞു.

‘ഇടത് കണങ്കാലിന് നല്ല പരിക്കുണ്ട്. ശ്വാസതടസവും നെഞ്ചുവേദനയുമുണ്ട്’, മമത പറഞ്ഞു.

2-3 ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍ നിന്ന് മടങ്ങാമെന്ന് കരുതുന്നുവെന്നും ഒരു യോഗം പോലും മുടക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വീല്‍ചെയര്‍ ഉപയോഗിച്ചായാലും പ്രചരണത്തിനെത്തുമെന്നും മമത പറഞ്ഞു.

മാര്‍ച്ച് പത്തിന് നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോകവെയാണ് മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം നടന്നത്. അതേസമയം ആരാണ് ആക്രമണം നടത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നാല്-അഞ്ചുപേര്‍ തന്നെ കാറിനുള്ളിലേക്ക് തള്ളിയെന്നാണ് മമത മാധ്യമങ്ങളോട് പ്രതികരിച്ചത്.

ബിറൂലിയ ബസാറിലെ നാട്ടുകാരോട് സംസാരിച്ച ശേഷം കാറിലേക്ക് കയറുകയായിരുന്ന തന്നെ കുറച്ച് പേര്‍ വന്ന് തള്ളി. കാറിന്റെ വാതില്‍ കാലിന് വന്നിടിച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

മമത ബാനര്‍ജിയുടെ കാലിനേറ്റ പരിക്കുകള്‍ ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കാലിനും തോളെല്ലിനും സാരമായി പരിക്കേറ്റതായി എസ്.എസ്.കെ.എം ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഇടതുകാലിന്റെ കണങ്കാലിനാണ് ഗുരുതര പരിക്ക്. വലതു തോളെല്ലിനും കഴുത്തിലും കൈപ്പത്തിയിലും പരിക്കേറ്റിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Will use wheelchair if needed: Mamata promises to return soon

We use cookies to give you the best possible experience. Learn more