| Monday, 11th November 2019, 2:45 pm

ഉദ്ധവ് മുഖ്യമന്ത്രിയാകണം, ആദിത്യയെ പിന്തുണയ്ക്കില്ല; സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയ്‌ക്കൊപ്പം നില്‍ക്കാന്‍ എന്‍.സി.പിയില്‍ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്ന് എന്‍.സി.പി നേതൃയോഗത്തില്‍ ആവശ്യം. മകനും യുവനേതാവുമായ ആദിത്യ താക്കറെയെ മുഖ്യമന്ത്രിസ്ഥാനത്തേക്കു പിന്തുണയ്ക്കില്ലെന്നും നേതൃയോഗത്തില്‍ വ്യക്തമാക്കി.

ശിവസേനയെ പിന്തുണയ്ക്കാന്‍ എന്‍.സി.പി കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഇക്കാര്യം ഉദ്ധവിനെ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ നിലപാട് അറിഞ്ഞശേഷം മാത്രമേ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തൂവെന്നും എന്‍.സി.പി തീരുമാനിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി ശിവസേനയിലും ആശയക്കുഴപ്പം നിലനിന്നിരുന്നു. ഉദ്ധവ് താക്കറെയുടെ പേരാണു പ്രഥമ പരിഗണനയിലുള്ളതെങ്കിലും ആദിത്യ താക്കറെയും ആ പദവിയിലേക്കു പരിഗണിക്കപ്പെടുന്നുണ്ടെന്ന് ശിവസേനാ നേതാക്കള്‍ തന്നെ പലതവണയായി പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ആദിത്യ തന്നെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തന്‍ രാഹുല്‍ എന്‍. കനല്‍ കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. പാര്‍ട്ടി സ്ഥാപകന്‍ ബാല്‍ താക്കറെയ്ക്കൊപ്പം നില്‍ക്കുന്ന ആദിത്യയുടെ ബാല്യകാലത്തെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ഇതിനിടെ മുംബൈയില്‍ ഉദ്ധവിന്റെ വീടായ മാതോശ്രീയുടെ മുന്നില്‍ മുഖ്യമന്ത്രിപദത്തില്‍ പ്രവര്‍ത്തകരുടെ ആഗ്രഹമറിയിച്ച് പോസ്റ്ററുകള്‍ ഇറങ്ങിയിട്ടുണ്ട്. തങ്ങള്‍ക്ക് അച്ഛനെയും മകനെയും മുഖ്യമന്ത്രിയായി കാണണമെന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്.

പാര്‍ട്ടിയിലെ യുവനേതാക്കളാണ് ആദിത്യയെ മുഖ്യമന്ത്രിയാക്കണമെന്നു വാദിക്കുന്നത്. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ ‘സേനാപതി’ ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകണമെന്നും അതാണ് ബാല്‍ താക്കറെ ആഗ്രഹിച്ചിരുന്നതെന്നും പറയുന്നു.

We use cookies to give you the best possible experience. Learn more