| Monday, 12th April 2021, 8:37 am

ബംഗാള്‍ ജനത പറഞ്ഞാല്‍ രാജിവെക്കാന്‍ തയ്യാര്‍: അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കുച്ച് ബിഹാര്‍ വെടിവെയ്പില്‍ ബംഗാളിലെ ജനങ്ങള്‍ പറഞ്ഞാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ബാസിര്‍ഹത്തിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഷാ.

‘ദീദി എന്നോട് രാജിവെക്കാന്‍ പറയുന്നു. ബംഗാളിലെ ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ രാജിവെക്കാം. പക്ഷെ മേയ് രണ്ടോടുകൂടി മമതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകും,’ ഷാ പറഞ്ഞു.

സുരക്ഷാസേനയെയും ജനങ്ങളെയും തമ്മിലടിപ്പിക്കാന്‍ മമത ബാനര്‍ജി നടത്തിയ ശ്രമങ്ങളാണ് ബംഗാളില്‍ അക്രമസംഭവങ്ങള്‍ക്ക് കാരണമായതെന്ന് അമിത് ഷാ പറഞ്ഞിരുന്നു. സി.ഐ.എസ്.എഫ് ജവാന്‍മാരെ ആക്രമിക്കാന്‍ മമത ജനങ്ങളോട് ആഹ്വാനം ചെയ്‌തെന്നും ഷാ പറഞ്ഞു.

‘കേന്ദ്രസേനയെ ഘരാവോ ചെയ്യാന്‍ മമത ജനങ്ങളെ പ്രേരിപ്പിച്ചതാണ് അക്രമസംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇപ്പോഴും കൊലപാതകങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് മമത ശ്രമിക്കുന്നത്,’ അമിത് ഷാ പറഞ്ഞു.

ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ബംഗാളില്‍ നിന്ന് അക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും എന്നന്നേക്കുമായി ഇല്ലാതാക്കുമെന്നും അമിത് ഷാ പറഞ്ഞു.

നേരത്തെ വെടിവെയ്പിന് ഉത്തരവാദി അമിത് ഷായാണെന്നും ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെക്കണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു.

പശ്ചിമ ബംഗാളിലെ നാലാം ഘട്ട വോട്ടെടുപ്പിനിടെയാണ് വ്യാപക അക്രമം നടന്നത്. ബംഗാളിലെ കുച്ച് ബിഹാര്‍ പ്രദേശത്താണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രദേശത്തെ പോളിംഗ് സ്റ്റേഷന് സമീപം ഉണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Will resign only if people of West Bengal ask me to, says Amit Shah on Cooch Behar killings

We use cookies to give you the best possible experience. Learn more