| Monday, 29th April 2024, 4:31 pm

10 ദിവസം മുന്‍പ് താങ്കളുടെ തോളില്‍ കൈയിട്ട് ഫോട്ടോയെടുത്ത നേതാവാണ്, നിങ്ങള്‍ക്ക് ഒന്നും മിണ്ടാനില്ലേ; ലൈംഗിക ആരോപണകേസില്‍ മോദിക്കെതിരെ പ്രിയങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി. ജെ.ഡി(എസ്) നേതാവ് എച്ച്.ഡി ദേവഗൗഡയുടെ ചെറുമകന്‍ ഉള്‍പ്പെട്ട ലൈംഗികാരോപണ കേസിലായിരുന്നു വിമര്‍ശനം. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുകയാണെന്നും പ്രിയങ്ക എക്‌സില്‍ കുറിച്ചു.

പ്രജ്വല് രേവണ്ണയെ സ്ഥാനാര്‍ത്ഥിയാക്കുന്നുള്ള ബി.ജെ.പിയുടെ തീരുമാനത്തെ വിമര്‍ശിച്ചു കൊണ്ട് നേരത്തെ തന്നെ ഒരു ബി.ജെ.പി നേതാവ് രംഗത്തെത്തിയിരുന്നു.

പ്രജ്വല് രേവണ്ണയുടെ അശ്‌ളീല വീഡിയോകള്‍ തുറന്നുകാട്ടി ഒരു ബിജെപി നേതാവ് പാര്‍ട്ടിയുടെ കര്‍ണാടക യൂണിറ്റ് പ്രസിഡന്റിന് കത്തെഴുതിയിട്ടും എന്തിനാണ് ജെ.ഡി(എസ്) സഖ്യവുമായി ബി.ജെ.പി മുന്നോട്ട് പോയതെന്നും പ്രിയങ്ക ചോദിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിന് ബി.ജെ.പി നേതാവ് ദേവരാജ് ഗൗഡ കര്‍ണാടക ബി.ജെ.പി അധ്യക്ഷന് എഴുതിയ കത്ത് കോണ്‍ഗ്രസിന്റെ മാധ്യമ, പബ്ലിസിറ്റി വിഭാഗം മേധാവി പവന്‍ ഖേര എക്സില്‍ പങ്കുവച്ചിരുന്നു.

’10 ദിവസം മുന്‍പ് പ്രധാനമന്ത്രിയുടെ തോളില്‍ കൈവെച്ച് ഫോട്ടോയെടുത്ത നേതാവ്, പ്രധാനമന്ത്രി തന്നെ പ്രചാരണം നടത്തിയ നേതാവ്. ആ നേതാവ് ഇന്ന് ഒളിവിലാണ്. അയാള്‍ ചെയ്ത ഹീനകൃത്യങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഹൃദയം നുറുങ്ങുന്നു. നൂറുകണക്കിന് സ്ത്രീകളുടെ ജീവിതമാണ് അയാള്‍ നശിപ്പിച്ചത്. എന്നിട്ടും മോദി നിങ്ങള്‍ മിണ്ടാതിരിക്കുവാണോ?’ പ്രിയങ്ക എക്‌സില്‍ കുറിച്ചു.

മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനും ഹസ്സന്‍ എം.പിയുമായ പ്രജ്വല് രേവണ്ണക്കെതിരെ ഞായറാഴ്ചയാണ് ലൈംഗികാതിക്രമത്തിന് കേസെടുത്തത്. ജോലിയില്‍ പ്രവേശിച്ച് നാല് മാസത്തിന് ശേഷം രേവണ്ണ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും മകളെ വീഡിയോ കോള്‍ ചെയ്ത് അശ്ലീല സംഭാഷണം നടത്തിയെന്നും ആരോപിച്ച് പാചകത്തൊഴിലാളിയായ യുവതി നല്‍കിയ പരാതിയിലായിരുന്നു കേസ്. നടപടിയെ തുടര്‍ന്ന് പ്രജ്വല് രേവണ്ണ ഒളിവില്‍ പോകുകയായിരുന്നു.

Content Highlight: Will PM Modi still remain silent: Priyanka Gandhi slams BJP over ‘sex scandal’

We use cookies to give you the best possible experience. Learn more