| Sunday, 3rd November 2019, 3:25 pm

വിദ്യാര്‍ത്ഥികള്‍ക്ക് നിയമസഹായം നല്‍കില്ല; യു.എ.പി.എ ചുമത്തിയതില്‍ ആണ് എതിര്‍പ്പ്, നിയമനടപടിയാവാം; സി.പി.ഐ.എം പ്രാദേശിക നേതൃത്വത്തെ തള്ളി ജില്ലാ സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത യുവാക്കള്‍ക്ക് നിയമ സഹായം നല്‍കുമെന്ന പ്രാദേശിക നേതൃത്വത്തിന്റെ നിലപാട് തള്ളി സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍.

മനോരമന്യൂസിനോടായിരുന്നു മോഹനന്റെ പ്രതികരണം. വിദ്യാര്‍ഥികള്‍ക്ക് നിരോധിതപ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കാമെന്നും നിയമനടപടിയാവാമെന്നും മോഹനന്‍ പറഞ്ഞു. യു.എ.പി.എ ചുമത്തിയതില്‍ മാത്രമാണ് എതിര്‍പ്പെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ അലന് നിയമസഹായം നല്‍കാന്‍ സി.പി.ഐ.എം പ്രാദേശിക നേതൃത്വം തീരുമാനിച്ചിരുന്നു. സിപി.ഐ.എം പന്നിയങ്കര ലോക്കല്‍ കമ്മറ്റിയുടേതായിരുന്നു തീരുമാനം. യു.എ.പി.എ ചുമത്തിയതില്‍ പൊലീസിനെതിരെ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് സി.പി.ഐ.എം നിയമസഹായം നല്‍കാന്‍ തീരുമാനിച്ചത്.

യു.എ.പി.എ ചുമത്തിയ നടപടി പിന്‍വലിക്കണമെന്ന് സി.പി.ഐ.എം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് സൗത്ത് ഏരിയാ കമ്മറ്റിയാണ് നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലഘുലേഖയോ നോട്ടീസോ കൈവശം വെക്കുന്നത് യു.എ.പി.എ ചുമത്തേണ്ട കുറ്റമല്ല. പൊലീസിന്റെ നടപടി ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതും യു.എ.പി.എ നിയമത്തിന്റെ ദുരുപയോഗവുമാണെന്നും ഏരിയാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു.

സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി.പി ദാസന്‍ പങ്കെടുത്ത യോഗത്തിലാണ് ഏരിയാ കമ്മറ്റിയുടെ വിമര്‍ശനം. ടി.ദാസന്‍, സി.പി മുസാഫര്‍ അഹമ്മദ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത താഹയെക്കൊണ്ട് പൊലീസ് നിര്‍ബന്ധിച്ച് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരുന്നു. മാവോയിസ്റ്റ് പ്രസിദ്ധീകരണങ്ങളെന്ന് പറഞ്ഞ് പൊലീസ് എടുത്തത് മകന്റെ ടെക്സ്റ്റ് ബുക്കുകളാണെന്നും താഹയുടെ അമ്മ ജമീല പറഞ്ഞു.

DoolNews Video

We use cookies to give you the best possible experience. Learn more