തിരുവനന്തപുരം: സമരത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന് ആശാ പ്രവര്‍ത്തകരുടെ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ അഭ്യര്‍ത്ഥിച്ചുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇത് രണ്ടാം തവണയാണ് ആശാ പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നത്.
ചര്‍ച്ചയില്‍ ആശമാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം കേട്ടുവെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
ആശാ പ്രവര്‍ത്തകര്‍ക്ക് ഓണറേറിയം നല്‍കുന്നത് സംസ്ഥാനമാണെന്നും ഇന്‍സെന്റീവ് നല്‍കുന്നത് സംസ്ഥാനവും കേന്ദ്രവും ചേര്‍ന്നാണെന്നും മന്ത്രി പറഞ്ഞു. 7000 രൂപയാണ് സംസ്ഥാനം ഓണറേറിയമായി ആശമാര്‍ക്ക് നല്‍കുന്നത്. ഫിക്‌സഡ് ഇന്‍സെന്റീവായി 3000 രൂപയുമാണെന്നും മന്ത്രി വ്യക്തമാക്കി.
ഇതില്‍ 1600 രൂപ കേന്ദ്രവും 1400 രൂപ സംസ്ഥാനവുമാണ് നല്‍കുന്നത്. ഇതിനുപുറമെ ഓരോ സേവനങ്ങള്‍ക്കും നല്‍കുന്ന ഇന്‍സെന്റീവ്, ഉദാഹരണമായി പോളിയോ വാക്‌സീന്‍ എടുക്കുന്നുവെന്ന് ഉറപ്പാക്കിയാല്‍ അത് എന്റര്‍ ചെയ്താല്‍ ഒരു ആശയ്ക്ക് ലഭിക്കുന്നത് 75 രൂപയാണെന്നും മന്ത്രി പറഞ്ഞു.
ഇതും 60 ശതമാനം, 40 ശതമാനം എന്ന കണക്കില്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്നാണ് നല്‍കുന്നത്. 2006ലാണ് കേന്ദ്ര സര്‍ക്കാര്‍ ആശമാര്‍ക്ക് ഇന്‍സെന്റീവ് പ്രഖാപിക്കുന്നത്. എന്നാല്‍ അന്ന് നിശ്ചയിച്ച തുകയില്‍ കേന്ദ്രം ഇതുവരെ ഒരു രൂപ പോലും വര്‍ധിപ്പിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
2017ലെ ഉത്തരവ് അനുസരിച്ച് ഓണറേറിയം നല്‍കുന്നതിന് ഏതാനും മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നു. ഈ മാനദണ്ഡങ്ങള്‍ പിന്‍വലിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് ഫെബ്രുവരി ആറിന് ആശമാര്‍ രാപ്പകല്‍ സമരം നടത്തി. ഏഴിന് താനുമായുള്ള ചര്‍ച്ച നടന്നു. അന്നേദിവസം തന്നെ എസ്.എം.ഡിയുടെ നേതൃത്വത്തില്‍ ഒരു ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിച്ച് ഈ മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുമോയെന്ന് പരിശോധിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഫെബ്രുവരി പത്തിന് സമരമാരംഭിച്ച ആശമാരുമായി ഫെബ്രുവരി 15ന് താന്‍ ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയില്‍ മാനദണ്ഡങ്ങള്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് നടപടിയെടുത്ത വിവരം ആശമാരെ അറിയിച്ചതായും മന്ത്രി പറഞ്ഞു. പിന്നീട് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
26,125 ആശമാരാണ് കേരളത്തിലുള്ളത്. സമരത്തിലുള്ളത് 450ഓളം ആശമാരുമാണ്. രണ്ട് വര്‍ഷം മുമ്പ് കാസ്പ് വഴി ആശാ പ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കുന്നുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിച്ചിരുന്നു. തുടര്‍ന്ന് 13,000 പേര്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കുന്നില്ല എന്ന് പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഈ വിഷയം കേന്ദ്രസര്‍ക്കാരിനോട് ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം ഇന്‍ഷുറന്‍സ് ലഭിക്കാത്തവരുടെ ലിസ്റ്റ് അയക്കാന്‍ ആവശ്യപ്പെട്ടുവെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് നാഷണല്‍ ഹെല്‍ത്ത് ഏജന്‍സിക്ക് ഈ ലിസ്റ്റ് അയച്ചത്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് മറുപടി ലഭിച്ചിട്ടില്ല. ഈ 13,000 പേര്‍ എന്റര്‍ ചെയ്യപ്പെട്ടാല്‍ സംസ്ഥാനമാണ് ഇന്‍ഷുറന്‍സ് നല്‍കുകയെന്നും മന്ത്രി പറഞ്ഞു.
സൗജന്യ ചികിത്സയ്ക്ക് വേണ്ടി 1600 കോടി രൂപയാണ് സംസ്ഥാനം ചെലവഴിക്കുന്നത്. അതില്‍ ഒമ്പത് ശതമാനത്തിന് താഴെ അതായത് 150 കോടിയില്‍ താഴെയാണ് കേന്ദ്രം നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ ആശാ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിലാണ് ആശമാര്‍ക്ക് ഏറ്റവും കൂടുതല്‍ ജോലിയെടുക്കേണ്ടി വരുന്നതെന്നാണ് ഒരു പ്രചരണം. ഇന്നത്തെ യോഗത്തിൽ ഇക്കാര്യം താന്‍ ഉന്നയിച്ചു. ദേശീയ ഗൈഡ്‌ലൈനില്‍ പറയുന്നതിനേക്കാള്‍ അധികം സംസ്ഥാനത്ത് ആശമാര്‍ക്ക് ജോലിയുണ്ടോ? ഗൈഡ്‌ലൈന്‍ അനുസരിച്ച് പോപ്പുലേഷന്‍ സര്‍വേ വീടുകളിലെത്തി വിവരങ്ങള്‍ പേപ്പറുകളില്‍ രേഖപ്പെടുത്തണമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ സംസ്ഥാനം ഈ രീതിയില്‍ മാറ്റം വരുത്തിയെന്നും ഡിജിറ്റിലൈസ് ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
ആശമാര്‍ക്ക് മറ്റ് തൊഴിലുകള്‍ ചെയ്യാന്‍ കഴിയില്ലെന്നാണ് മറ്റൊരു പ്രചരണം. കൊവിഡ് സമയത്ത് അത്തരത്തിലുള്ള ഒരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. ആശാ പ്രവര്‍ത്തകര്‍ക്ക് പ്രസ്തുത പദ്ധതിയില്‍ തുടരാമെന്നും നിര്‍ദേശിച്ചിരുന്നുവെന്നും 2021ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് വായിച്ചുകൊണ്ട് മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പ്രചരണം തെറ്റാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇൻസെന്റീവ് കൂട്ടില്ലെന്ന നിലപാട് സംസ്ഥാന സർക്കാരിനില്ല. ഇൻസെന്റീവ് വർധനക്കായി കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Content Highlight: Will meet Union Minister and resolve ASHAs’ needs sympathetically: Health Minister veena george