പൂത്തുലഞ്ഞ ട്രംപ്-നെതന്യാഹു സൗഹൃദം; ബൈഡന്‍ വന്നാല്‍ ഇസ്രഈലിനു തിരിച്ചടിയാവുമോ?
World News
പൂത്തുലഞ്ഞ ട്രംപ്-നെതന്യാഹു സൗഹൃദം; ബൈഡന്‍ വന്നാല്‍ ഇസ്രഈലിനു തിരിച്ചടിയാവുമോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th October 2020, 2:42 pm

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അടുത്തിരിക്കെ സര്‍വേ ഫലങ്ങളില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് മുന്നില്‍ നില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ ബൈഡന്‍ അന്താരാഷ്ട്ര തലത്തില്‍ മുന്നോട്ട് വെക്കുന്ന നയങ്ങള്‍ ആഗോളതലത്തില്‍ ചര്‍ച്ചയാവുകയാണ്.
കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് ട്രംപ് ആഗോള സമവാക്യങ്ങളില്‍ മാറ്റം വരുത്താനുള്ള വലിയ ശ്രമം നടത്തിയിട്ടുണ്ട്.

രൂക്ഷമായ അമേരിക്ക-ചൈന തര്‍ക്കം, അറബ് രാജ്യങ്ങളും ഇസ്രഈലുമായുള്ള സൗഹൃദപാത, ഇസ്രഈലിലെ അമേരിക്കന്‍ എംബസി തെല്‍ അവീവില്‍ നിന്നും ജെറുസലേമിലേക്ക് മാറ്റിയത്, നിരന്തര വിലക്കുകളില്‍ ഇറാനെ തളച്ചിട്ടത്, അഫ്ഘാനിസ്താനില്‍ നിന്നും യു.എസ് സൈനികരെ പിന്‍വലിക്കല്‍ തുടങ്ങി ട്രംപ് നടപ്പാക്കിയ ആഗോള പദ്ധതികള്‍ നിരവധിയാണ്. അടുത്ത പ്രസിഡന്റായി ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇത്രയും വിഷയങ്ങളില്‍ ബൈഡന്‍ നയം വ്യക്തമാവും.

ട്രംപും ഇസ്രഈലും

അമേരിക്കന്‍ പ്രസിഡന്റുമാരെല്ലാം ഇസ്രഈലിന് അനുകൂലമായാണ് നിലനിന്നതെങ്കിലും ട്രംപിന്റെ സമയത്ത് ഈ സൗഹൃദം പൂത്തുലഞ്ഞിട്ടുണ്ട്. ജറുസലേമിനെ ഇസ്രഈലിന്റെ മാത്രം തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപ് അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റി. യു.എ.ഇ, ബഹ്‌റിന്‍ എന്നീ അറബ് രാജ്യങ്ങളെ ഇസ്രഈലുമായി അടുപ്പിച്ചു. സൗദിയെ വരെ ഈ സൗഹൃദപാതയിലേക്ക് നയിക്കാന്‍ ശ്രമങ്ങള്‍ നടത്തി. ഇതിനിടെ ഇസ്രഈല്‍-ഫലസ്തീന്‍ സമാധാന പദ്ധതി പ്രഖ്യാപിച്ചു. പാളിപ്പോയ ഈ പദ്ധതി പിന്നീട് ഇസ്രഈല്‍-യു.എ.ഇ നയതന്ത്ര ബന്ധം സാധ്യമാക്കുന്നതിന്റെ ഭാഗമായി ഒഴിവാക്കുകയായിരുന്നു.

ബൈഡന്‍ വന്നാല്‍ നെതന്യാഹുവിന് തിരിച്ചടിയാവുമോ?

വെസ്റ്റ് ബാങ്കിലേക്ക് ഇസ്രഈല്‍ നടത്തുന്ന കൈയ്യേറ്റത്തെ ബൈഡന്‍ അപലപിക്കുന്നുണ്ട്. ട്രംപ് കൊണ്ട് വന്ന ഇസ്രഈല്‍ ഫലസ്തീന്‍ സമാധാന പദ്ധതിയെ ബൈഡന്‍ എതിര്‍ത്തിരുന്നു.

എന്നാല്‍ മറ്റെല്ലാ അമേരിക്കന്‍ നേതാക്കളെയും പോലെ തന്നെ ഇസ്രഈലിന് അനുകൂലമായ നയമാണ് അടിസ്ഥാനപരമായി ബൈഡന്റേത്. ഫലസ്തീന്‍ വിഷയം ചൂണ്ടിക്കാട്ടി ഇസ്രഈലിനു മേല്‍ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ ബൈഡന്‍ പിന്തുണയ്ക്കുന്നില്ല.

2016 ല്‍ വൈസ് പ്രസിഡന്റായിരുന്ന സമയത്ത് അമേരിക്കയില്‍ നിന്നും ഇസ്രഈലിനു ലഭിച്ച ഏറ്റവും വലിയ ധനസഹായമായ 38 ബില്യണ്‍ ഡോളര്‍ ലഭിച്ചത് ഇദ്ദേഹത്തിന്റെ സഹായത്തോട് കൂടെയായിരുന്നു.

ഒപ്പം ജറുസലേമില്‍ നിന്നും യു.എസ് എംബസി തെല്‍ അവീവില്‍ നിന്നും മാറ്റില്ലെന്നും പ്രചാരണ വേളയില്‍ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. എംബസി മാറ്റിയ സാഹചര്യത്തെ അനുകൂലിക്കുന്നില്ലെങ്കിലും അത് തിരികെ മാറ്റേണ്ട ആവശ്യമില്ലെന്നായിരുന്നു ബൈഡന്‍ പറഞ്ഞത്.

ബൈഡന്‍ വന്നാല്‍ തങ്ങളുടെ ഭൂമി ഇസ്രഈലില്‍ നിന്നും തിരിച്ചു കിട്ടില്ലെന്ന് ഫലസ്തീന് നന്നായി അറിയാം എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള ധനസഹായം ബൈഡന്‍ വന്നാല്‍ മാത്രമേ നിലവില്‍ ഫലസ്തീനു ലഭിക്കൂ.

ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി യു.എന്നിനും ഫലസ്തീന്‍ അതോറിറ്റിക്കും നല്‍കുന്ന 600 മില്യണ്‍ ഡോളര്‍ ഫണ്ടിംഗ് കഴിഞ്ഞ വര്‍ഷം ട്രംപ് നിര്‍ത്തലാക്കിയിരുന്നു. ഈ ഫണ്ടിംഗ് തിരിച്ചു ലഭ്യമാക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ബൈഡനൊപ്പം വൈസ്പ്രസിഡന്റായി കമലാ ഹാരിസ് വൈറ്റ് ഹൗസിലെത്തിയാലും ഇസ്രഈലിനു നേട്ടം തന്നെയാണ്. ഇസ്രഈലിന്റെ കടുത്ത പിന്തുണക്കാരിയാണ് കമല ഹാരിസ്. 2017 ല്‍ സെനറ്റില്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം അമേരിക്കന്‍-ഇസ്രഈല്‍ പബ്ലിക് കമ്മിറ്റിയില്‍ നടത്തിയ പ്രസംഗത്തില്‍ ഇസ്രഈലും അമേരിക്കയും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ കഴിയാത്താണെന്നാണ് കമല ഹാരിസ് പറഞ്ഞത്.

‘ ഞാന്‍ അമേരിക്കന്‍ സെനറ്റര്‍ ആയിരിക്കുന്നിടത്തോളം കാലം ഇസ്രഈലിന്റെ സുരക്ഷയ്ക്കും സ്വയം പ്രതിരോധത്തിനുമുള്ള അവകാശത്തിനും വിശാല ഉഭയ കക്ഷി പിന്തുണയ്ക്കായി എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും,’ കമല ഹാരിസ് പറഞ്ഞു.

സെനറ്ററായ ശേഷം കമലയുടെ ആദ്യ നിയമനടപടികളിലൊന്നും ഇസ്രഈലിന് അനുകൂലമായിരുന്നു.

വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും ഇസ്രഈല്‍ കൈയ്യേറ്റത്തെ അപലപിക്കുന്ന യു.എന്‍ സെക്യൂരിറ്റി പ്രമേയത്തിനെതിരെയുള്ള ബില്ലിനെ കമല ഹാരിസ് കോ-സപ്പോണ്‍സര്‍ ചെയ്തിരുന്നു. 2019 ല്‍ ഇസ്രഈലിനെതിരെ വിലക്കു ചുമത്തുന്ന ബില്ലിനെതിരെ വോട്ട് ചെയ്ത 23 ഡെമോക്രാറ്റുകളിലൊരാളാണ് കമല ഹാരിസ്.

അതേസമയം ട്രംപ് മുന്നോട്ട് വെച്ച ഇസ്രഈല്‍-ഫലസ്തീന്‍ സമാധാന പദ്ധതി മേഖലയെ കൂടുതല്‍ സംഘര്‍ഷ ഭരിതമാക്കുമെന്നാണ് കമല അഭിപ്രായപ്പെട്ടത്.

Content Highlight: will Israel affected by Biden’s victory ?