| Saturday, 2nd January 2021, 8:44 pm

'കൊവിഡ് വാക്‌സിന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും കുത്തകയല്ല'; വാക്‌സിനെടുക്കാന്‍ സന്തോഷത്തോടെ തയ്യാറാകുമെന്ന് ഒമര്‍ അബ്ദുള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ബി.ജെ.പി സര്‍ക്കാരിന്റെ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കില്ലെന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. വാക്‌സിന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കുത്തകയല്ലെന്നും അദ്ദേഹം പറഞ്ഞു.

‘മറ്റുള്ളവരുടെ കാര്യം എനിക്ക് അറിയില്ല. പക്ഷെ എന്റെ ഊഴം വരുമ്പോള്‍ സന്തോഷത്തോടെ ഞാന്‍ വാക്‌സിന്‍ എടുക്കാന്‍ തയ്യാറാവും. സര്‍വ്വവിനാശകാരിയായ വൈറസാണ് രാജ്യത്ത് പടര്‍ന്നുപിടിച്ചിരിക്കുന്നത്. ഒരു വാക്‌സിനിലൂടെയെങ്കിലും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെങ്കില്‍ ഞാന്‍ അതിന് തയ്യാറാണ്’, ഒമര്‍ ട്വിറ്ററിലെഴുതി.

രാജ്യം കൊവിഡ് വാക്സിന്‍ വിതരണത്തിനൊരുങ്ങവെ വാക്സിന്‍ സ്വീകരിക്കില്ലെന്ന നിലപാടുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു.

താന്‍ ഇപ്പോള്‍ വാക്സിന്‍ സ്വീകരിക്കുന്നില്ലെന്നും ബി.ജെ.പിയുടെ വാക്സിനെ വിശ്വസിക്കാനാവില്ലെന്നുമാണ് അഖിലേഷ് പറഞ്ഞത്.

‘ഞാന്‍ ഇപ്പോള്‍ വാക്സിന്‍ സ്വീകരിക്കുന്നില്ല. എങ്ങനെയാണ് ബി.ജെ.പിയുടെ വാക്സിനെ വിശ്വസിക്കാനാവുക. ഞങ്ങളുടെ സര്‍ക്കാര്‍ രൂപവത്കരിക്കുമ്പോള്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ ല്യമാക്കും. ബി.ജെ.പിയുടെ വാക്സിന്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല’, അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തില്‍ കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അഖിലേഷ് യാദവിന്റെ പ്രസ്താവന.

ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കുമായി മൂന്നു കോടി പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുന്നത്.

വാക്സിന്‍ വിതരണത്തിന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് ഡ്രൈ റണ്‍ നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Omar Abdulla On Covid vaccine

We use cookies to give you the best possible experience. Learn more