| Wednesday, 2nd October 2019, 3:59 pm

മദ്യത്തിനു മാത്രമല്ല, മദ്യക്കുപ്പികള്‍ക്കും അതിന്റേതായ വിലയുണ്ട്; ഓരോ ഒഴിഞ്ഞ കുപ്പിക്കും ഇനി മുതല്‍ വില നല്‍കാനൊരുങ്ങി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മദ്യം തീര്‍ന്നാലും കുപ്പി വഴിയില്‍ക്കളയേണ്ട കാര്യമില്ല. ഒഴിഞ്ഞ മദ്യക്കുപ്പികള്‍ക്കും അതിന്റേതായ വിലയുണ്ട്. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനുള്ള പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണു സംസ്ഥാന സര്‍ക്കാര്‍ മദ്യക്കുപ്പികള്‍ക്കും വില നല്‍കാനൊരുങ്ങുന്നത്.

ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ പണം കൊടുത്ത് ഉപഭോക്താക്കളില്‍ നിന്നു തിരിച്ചുവാങ്ങി വീണ്ടും ഉപയോഗിക്കുന്നതാണു പദ്ധതി. ഒരു കുപ്പിക്ക് അഞ്ചു രൂപയാണു ലഭിക്കുക.

കേരളാ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണു പദ്ധതി മുന്നോട്ടുവെച്ചിരിക്കുന്നത്. ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ പദ്ധതി നടപ്പാകും.

എക്സ്റ്റന്റഡ് പ്രൊഡ്യൂസര്‍ റെസ്‌പോണ്‍സിബിളിറ്റിയില്‍ (ഇ.പി.ആര്‍) പറഞ്ഞിട്ടുള്ള പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടം 2016 അടിസ്ഥാനമാക്കിയാണ് പദ്ധതി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉത്പന്നങ്ങള്‍ വിറ്റുകഴിഞ്ഞാല്‍ അതില്‍നിന്നുണ്ടാകുന്ന മാലിന്യത്തെ നിര്‍മ്മാതാക്കള്‍ ഏതുരീതിയിലാണു കൈകാര്യം ചെയ്യേണ്ടതെന്നാണ് ഇ.പി.ആറില്‍ പറയുന്നത്.

ഒഴിഞ്ഞ കുപ്പികള്‍ നല്‍കുന്നതിനു പകരം പണം നല്‍കുന്നതു മാലിന്യ ശേഖരണം കൂടുതല്‍ എളുപ്പമാക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ബിവറേജസിലൂടെയും കണ്‍സ്യൂമര്‍ഫെഡിലൂടെയും ഒട്ടേറെ ബ്രാന്‍ഡ് മദ്യമാണു വിറ്റുപോകുന്നത്. അതില്‍ പ്ലാസ്റ്റിക് കുപ്പിയല്ലാതെ ഗ്ലാസ്സ് കുപ്പിയിലും മദ്യമെത്താറുണ്ട്.

മദ്യക്കുപ്പികള്‍ സിംഗിള്‍ യൂസ് ബോട്ടിലാണോ അതോ മള്‍ട്ടി യൂസാണോ എന്നറിഞ്ഞാല്‍ മാത്രമേ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് ബിവറേജസ് എം.ഡി ജി. സ്പര്‍ജന്‍ കുമാര്‍ പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ പദ്ധതിയെക്കുറിച്ച് അറിഞ്ഞില്ല എന്നാണ് കണ്‍സ്യൂമര്‍ഫെഡ് വൈസ് ചെയര്‍മാന്‍ പി.എം ഇസ്മയില്‍ പറയുന്നത്.

മദ്യക്കുപ്പികളിലൂടെയുണ്ടാകുന്ന മാലിന്യപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞവര്‍ഷം ബിവറേജസ് മദ്യനിര്‍മാതാക്കളുടെ യോഗം വിളിച്ചിരുന്നു. കുപ്പികള്‍ ശേഖരിച്ചു പുനരുപയോഗിക്കുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യാനായിരുന്നു ഇത്.

We use cookies to give you the best possible experience. Learn more