നന്ദിഗ്രാമില്‍ 50000 വോട്ടിന് മമതയെ തോല്‍പ്പിക്കും, ഇല്ലെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കും; മമതയെ വെല്ലുവിളിച്ച് സുവേന്തു അധികാരി
national news
നന്ദിഗ്രാമില്‍ 50000 വോട്ടിന് മമതയെ തോല്‍പ്പിക്കും, ഇല്ലെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കും; മമതയെ വെല്ലുവിളിച്ച് സുവേന്തു അധികാരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th January 2021, 6:52 pm

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ 50000 വോട്ടിന് പരാജയപ്പെടുത്തമെന്ന് ബി.ജെ.പി നേതാവ് സുവേന്തു അധികാരി. നന്ദിഗ്രാമില്‍ മമത ബാനര്‍ജി സ്ഥാനാര്‍ത്ഥിയാകുമെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് സുവേന്തുവിന്റെ പ്രതികരണം.

‘നന്ദിഗ്രാമില്‍ 50000 വോട്ടുകള്‍ക്ക് മമതയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല. അതൊരു പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനമാണ്’, സുവേന്തു പറഞ്ഞു.

പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ താന്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് മാറിയ സുവേന്തു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം.

‘ഞാന്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കും. നന്ദിഗ്രാം എന്റെ ഭാഗ്യ സ്ഥലമാണ്’, അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി നഗരത്തില്‍ നടന്ന ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് മമത ബാനര്‍ജി പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മമത ഭബാനിപൂരില്‍ നിന്നാണ് മത്സരിച്ചത്.’ ഭബാനിപൂര്‍, ദയവായി മോശം വിചാരിക്കരുത്. ഞാന്‍ നിങ്ങള്‍ക്ക് ഒരു നല്ല സ്ഥാനാര്‍ത്ഥിയെ തരാം’, മമത പറഞ്ഞു.

രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കാനുള്ള സാധ്യതയും മമത തള്ളിക്കളഞ്ഞില്ല. രണ്ട് മണ്ഡലങ്ങളില്‍ നിന്ന് തനിക്ക് മത്സരിക്കാന്‍ പറ്റുമെങ്കില്‍ അങ്ങനെ ചെയ്യുമെന്ന് അവര്‍ പറഞ്ഞു.

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്തി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് അധികാരത്തില്‍ എത്താന്‍ മമത ബാനര്‍ജിയെ സഹായിച്ചത് നന്ദിഗ്രാമിലെ കര്‍ഷകര്‍ക്കൊപ്പം നിന്നുള്ള പ്രവര്‍ത്തനമാണ്.

2007 ല്‍ പൊലീസും കര്‍ഷകരും തമ്മില്‍ നടന്ന സംഘര്‍ത്തില്‍ 14 കര്‍ഷകരാണ് കൊല്ലപ്പെട്ടത്. അതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ മമതയുടെ തൃണമൂല്‍ വിജയിച്ചു.

അതേസമയം, മമത നന്ദിഗ്രാമില്‍ മത്സരിച്ചാല്‍ അത് സുവേന്തു അധികാരിക്ക് വലിയ തിരിച്ചടിയാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
നന്ദിഗ്രാമിന്റെ ശക്തമായ പിന്തുണയോടെയാണ് സുവേന്തു തൃണമൂലിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നുവന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Suvendhu Adhikari Challenges Mamatha Banerjee