World News
ന്യൂജേഴ്സിയിലെ കാട്ടുതീ; ജനജീവിതം സ്തംഭിച്ചു, 8500 ഏക്കറോളം വനം കത്തിനശിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 24, 03:40 am
Thursday, 24th April 2025, 9:10 am

ട്രെന്റോണ്‍: ന്യൂജേഴ്സിയില്‍ ആളിപടര്‍ന്ന കാട്ടുതീയില്‍ വന്‍ നാശനഷ്ടം. ഏകദേശം 8500 ഏക്കറോളം വനം കത്തിനശിച്ചതായാണ് വിവരം. ഓഷ്യന്‍ കൗണ്ടിയിലുടനീളം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ന്യൂജേഴ്സിയില്‍ കാട്ടുതീ ഉണ്ടായത്. നിലവില്‍ ജനവാസ മേഖലയില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. 3000ത്തിലധികം ആളുകളെയാണ് അധികൃതര്‍ മാറ്റി പാര്‍പ്പിച്ചത്.

സമീപത്തുള്ള സ്‌കൂള്‍ ഷെല്‍ട്ടറുകളിലേക്കാണ് ആളുകളെ മാറ്റിപാര്‍പ്പിച്ചിരിക്കുന്നതെന്നും ആളുകള്‍ സുരക്ഷിതരാണെന്നും ഫോറസ്റ്റ് ഫയര്‍ സര്‍വീസ് അറിയിച്ചു.

കാട്ടുതീയില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തമുണ്ടായതിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് അഗ്‌നിശമന സേനയും അറിയിച്ചു.


വായുവിന്റെ ഗുണനിലവാരം വഷളായിട്ടുണ്ടെന്നും പൊതുജനാരോഗ്യം പ്രതിസന്ധി നേരിടുന്നുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പ്രതികരിച്ചു. ന്യൂജേഴ്സിയില്‍ വരള്‍ച്ചാ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് കാട്ടുതീയുണ്ടായത്.

ന്യൂജേഴ്സിയില്‍ ഓരോ വര്‍ഷവും ഏകദേശം 7,000 ഏക്കര്‍ വനങ്ങള്‍ കാട്ടുതീ മൂലം കത്തിനശിക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷവുമുണ്ടായ നാശനഷ്ടം വാര്‍ഷിക ശരാശരിയേക്കാള്‍ കൂടുതലാണെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

2025ല്‍ ഇത് മൂന്നാം തവണയാണ് ഒരു യു.എസ് സംസ്ഥാനത്ത് തീപിടിത്തമുണ്ടാകുന്നത്. ജനുവരിയില്‍ ലോസ് ഏഞ്ചല്‍സിലുണ്ടായ കാട്ടുതീയില്‍ 24 പേര്‍ കൊല്ലപ്പെട്ടിരുന്നു. കാട്ടുതീയില്‍ 12,000ത്തിലധികം കെട്ടിടങ്ങള്‍ നശിക്കുകയും ചെയ്തിരുന്നു. ഹോളിവുഡ് താരങ്ങളുടേത് ഉള്‍പ്പെടെയുള്ള വീടുകളാണ് കാട്ടുതീയില്‍ നശിച്ചത്.

മാര്‍ച്ച് അവസാനത്തോടെ കാലിഫോര്‍ണിയയിലെ ഇനിയോ കൗണ്ടിയിലുണ്ടായ കാട്ടുതീയില്‍ ഏകദേശം 1,600 ഏക്കര്‍ (647 ഹെക്ടര്‍) വനം കത്തിനശിച്ചിരുന്നു. 800 വീടുകളിലെ താമസക്കാരെയാണ് അധികൃതര്‍ ഒഴിപ്പിച്ചത്. സിഫര്‍ ഫയര്‍ എന്ന് പേരിട്ട കാട്ടുതീയാണ് കാലിഫോര്‍ണിയയില്‍ നാശനഷ്ടമുണ്ടാക്കിയത്.

Content Highlight: Wildfire in New Jersey; Life comes to a standstill, 8,500 acres of forest burned