| Friday, 12th April 2024, 9:03 am

വിക്കിലീക്‌സ് സ്ഥാപകന്റെ അഞ്ച് വര്‍ഷത്തെ അന്യായ തടങ്കലിനെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ അഞ്ച് വര്‍ഷമായി അന്യായമായി തടങ്കല്‍ വെച്ചിരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം. അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള അമേരിക്കയുടെ രാഷ്ട്രീയകളികളെ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചോദ്യം ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘അമേരിക്കയുടെ സംശയാസ്പദമായ പ്രവൃത്തികള്‍ തുറന്നുകാട്ടിയതിന് യു.എസ്.എ പ്രചരിപ്പിച്ച വ്യാജ ആരോപണങ്ങളുടെ പേരില്‍ അസാന്‍ജ് യു.കെയില്‍ ഏകപക്ഷീയമായി തടങ്കലില്‍ കഴിയുകയാണ്,’ ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ ആഗ്‌നസ് കാലമര്‍ഡ് പറഞ്ഞു.

ഇറാഖിലും അഫ്ഗാനിസ്ഥാനിലും യു.എസ് നടത്തിയ യുദ്ധക്കുറ്റങ്ങള്‍ വിശദീകരിക്കുന്ന പെന്റഗണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനാണ് അസാന്‍ജിനെ അമേരിക്ക തടവിലാക്കിയത്. അറസ്റ്റിന് ശേഷം 17 ചാരപ്രവര്‍ത്തനങ്ങള്‍ ചുമത്തിയാണ് അദ്ദേഹത്തിനെതിരെ യു.എസ് നീതിന്യായ വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്.

എന്നാല്‍ അസാന്‍ജിനെതിരെയുള്ള ലൈംഗിക കുറ്റാരോപണങ്ങള്‍ നിഷേധിച്ചതിന് 2010ല്‍ ബ്രിട്ടീഷ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പിന്നീട് 2012ല്‍ ജാമ്യം ലഭിച്ച അസാന്‍ജിന്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം പ്രാപിച്ചു. 2019ല്‍ ഇക്വഡോര്‍ അദ്ദേഹത്തെ അഭയം റദ്ദാക്കിയതോടെ വീണ്ടും അറസ്റ്റിലായ അസാന്‍ജിന്‍ ബെല്‍മാര്‍ഷില്‍ തുടരുകയാണ്.

അസാന്‍ജിനെ ബ്രിട്ടന്‍ യു.എസിലേക്ക് കൈമാറിയലും ശിക്ഷ ശരിവെച്ചാലും മുന്‍ വിക്കിലീക്സ് സ്ഥാപകന് 175 വര്‍ഷം വരെ തടവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, വധശിക്ഷയ്ക്ക് വിധേയനാക്കില്ലെന്ന് യു.എസ് ഉറപ്പുനല്‍കുന്നത് വരെ അസാന്‍ജിനെ കൈമാറാന്‍ കഴിയില്ലെന്ന് ബ്രിട്ടന്‍ ഹൈക്കോടതി കഴിഞ്ഞ മാസം വിധിച്ചിരുന്നു.

അസാജിന്റെ തടവ് തങ്ങളുടെ കുടുംബത്തിന് സങ്കല്‍പ്പിക്കാവുന്നതില്‍ വെച്ച് ഏറ്റവും ഭയാനകമായ ഒന്നാണെന്ന് അദ്ദേഹത്തിന്റെ പങ്കാളി സ്റ്റെല്ലയും പ്രതികരിച്ചു.

Content Highlight: WikiLeaks founder Julian Assange’s five-year unjust detention sparks widespread protests

We use cookies to give you the best possible experience. Learn more