| Friday, 27th September 2019, 7:59 am

പാലാ വിധിയില്‍ രാമപുരം പഞ്ചായത്ത് എന്തുകൊണ്ട് നിര്‍ണ്ണായകമാവുന്നു?

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പാലാ  ഉപതെരഞ്ഞെടപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കാനിരിക്കെ വിജയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ് ജോസ് ടോം പുലിക്കുന്നേലും, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി.സി കാപ്പനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.ഹരിയും ഒരേ ആത്മവിശ്വാസമാണ് മണ്ഡലത്തില്‍ പുലര്‍ത്തുന്നത്.

പന്ത്രണ്ട് പഞ്ചായത്തുകളും പാലാ മുന്‍സിപ്പാലിറ്റിയും ചേരുന്നതാണ് പാലാ നിയോജകമണ്ഡലം. ഇതില്‍ രാമപുരം പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുക. അതുകൊണ്ട് മാത്രമല്ല രാമപുരം പഞ്ചായത്ത് പാലാ ഉപതെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവുന്നത്.

ബി.ജെ.പിയും കോണ്‍ഗ്രസും വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മണ്ഡലമാണ് രാമപുരം. കോണ്‍ഗ്രസിന് വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 4440 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാമപുരം പഞ്ചായത്ത് യു.ഡി.എഫിന് നല്‍കിയത്. ജോസഫ് വിഭാഗത്തിന് ശ്ക്തമായ പിടിപാടുള്ള മണ്ഡലമാണ് രാമപുരം. അതിനാല്‍ തന്നെ മണ്ഡലത്തിലെ ജോസഫ് വിഭാഗത്തിന്റെ വോട്ട് നിര്‍ണ്ണായകമാണ്.

അതേസമയം 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.എം മാണിക്ക് രാമപുരത്ത് നിന്ന് ലഭിച്ചത് 180 വോട്ടിന്റെ ലീഡാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മാണിയേക്കാള്‍ 179 വോട്ടിന്റെ ലീഡ് മാണി സി. കാപ്പന്‍ രാമപുരത്ത് നേടിയിരുന്നു.

ബി.ജെ.പി യുഡി.എഫിന് വോട്ട് വിറ്റെന്ന് ആരോപിക്കുന്ന മണ്ഡലവും രാമപുരമാണ്.
ബി.ജെ.പി സ്ഥാനാര്‍ത്ഥി സാമ്പത്തിക തിരിമറി നടത്തിയെന്നായിരുന്നു പാലാ നിയോജകമണ്ഡലം മുന്‍ പ്രസിഡന്റ് ബിനു പുളിക്കകണ്ടത്തിന്റെ ആരോപണം.

ബി.ജെ.പിയുടെ വോട്ടുകള്‍ ഹരി മാണിക്ക് മറിച്ച് നല്‍കി. പണം വാങ്ങിയാണ് വോട്ടു മറിച്ചത്. ഹരി ബി.ജെ.പിയുടെ വോട്ടു വിറ്റു. ഇതു സംബന്ധിച്ച് കണക്കു കിട്ടിയെന്നും എല്‍.ഡി.എഫിനെ തോല്‍പ്പിക്കാനെന്ന വ്യാജേന വോട്ടു മറിച്ചെന്നുമായിരുന്നു ബിനുവിന്റെ ആരോപണം.

We use cookies to give you the best possible experience. Learn more