ഫലസ്തീനികളില്‍ ചെറിയൊരു വിഭാഗം എന്ത് കൊണ്ട് അക്രമാസക്തരാകുന്നു; 6 ചരിത്ര കാരണങ്ങള്‍
Palastine
ഫലസ്തീനികളില്‍ ചെറിയൊരു വിഭാഗം എന്ത് കൊണ്ട് അക്രമാസക്തരാകുന്നു; 6 ചരിത്ര കാരണങ്ങള്‍
Zachary Foster
Tuesday, 31st October 2023, 5:43 pm
ബഹുഭൂരിപക്ഷം കേസുകളിലും ഫലസ്തീനികളുടെ അക്രമ രഹിതമായ ചെറുത്ത് നില്‍പ്പിന് ഇസ്രഈല്‍ പ്രതികരിക്കുന്നത് മാരകമായതും ആനുപാതികമല്ലാത്തതുമായ അക്രമങ്ങളിലൂടെയാണ്. ഫലസ്തീനികളില്‍ വളരെ കുറച്ച് പേര്‍ എന്തുകൊണ്ട് അക്രമ മാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞു എന്ന് നിങ്ങളിപ്പോഴും അല്‍ഭുതപ്പെടുന്നുണ്ടോ ?

എന്തുകൊണ്ട് ഫലസ്തീനികള്‍ അക്രമരഹിതമായ ചെറുത്ത് നില്‍പ്പിന് മുതിരുന്നില്ല? കഴിഞ്ഞ രണ്ടാഴ്ച്ചയായി നിങ്ങളീ ചോദ്യം ഒരുപാട് തവണ കേട്ടിട്ടുണ്ടാവും. ചുരുക്കിപ്പറയാം :

1-1987 ന്റെ അവസാനം മുതല്‍ 1988 വരെ ഗസയിലെ ഫലസ്തീനികള്‍ പ്രകടനങ്ങള്‍, സമരങ്ങള്‍ , ബഹിഷ്‌കരണങ്ങള്‍ പ്രതിഷേധ പ്രകടനങ്ങള്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ ഒരു ബഹുജനമുന്നേറ്റം തന്നെ നടത്തി. അവര്‍ ഒരാെറ്റ ഇസ്രഈലുകാരനെ പോലും കൊലപ്പെടുത്തിയില്ല. കൂടാതെ നിരായുധരുമായിരുന്നു. എന്നിട്ടും അതിനുള്ള പ്രതികരണമെന്നോണം ഇസ്രഈല്‍ ഗസയില്‍ കാെലപ്പെടുത്തിയത് 142 ഫലസ്തീനികളെയാണ്. Source : Jean-Pierre Filiu, Gaza : A History (2014),206 .

2-‘ഇന്‍തിഫാദയുടെ (ബഹുജന പ്രക്ഷോഭത്തിന്റെ) ഒന്നാം വര്‍ഷം അവസാനിച്ചത് ഗസ മുനമ്പില്‍ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാക്കിക്കൊണ്ടാണ്. എന്നിരുന്നാലും 142 ഫലസ്തീനികള്‍ കൊല്ലപ്പെട്ടപ്പോള്‍ അതിര്‍ത്തിയില്‍ ഒരാെറ്റ ഇസ്രഈലി പോലും കൊല്ലപ്പെട്ടില്ല. എഴുപത്തിയേഴ് ഫലസ്തീനികള്‍ തോക്കിനിരയായി വീണപ്പോള്‍ മുപ്പത്തിയേഴ് പേര്‍ കണ്ണീര്‍ വാതകം ശ്വസിച്ച് മരണപ്പെട്ടു. (ഇത്തരത്തിലുളള ആക്രമണങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നത് പ്രായമായവരും വളരെ ചെറിയ കുട്ടികളും നവജാത ശിശുക്കളുമെല്ലാമടങ്ങുന്ന സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെയാണ്.)

ഇസ്രഈല്‍ പട്ടാളത്തിന്റെയോ പോലീസിന്റെയോ മര്‍ദ്ദനമേറ്റ് പതിനേഴ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രണ്ടു പേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. അത് മന:പൂര്‍വ്വം സൃഷ്ടിക്കപ്പെട്ടതാണെന്നാണ് നിഗമനം. കൂടാതെ രണ്ടു പേര്‍ തടവറയില്‍ കൊല്ലപ്പെട്ടു. അവരുടെ മൃതദേഹങ്ങളില്‍ പീഡിപ്പിക്കപ്പെട്ടതിന്റെ അടയാളങ്ങളുണ്ടായിരുന്നു.പന്ത്രണ്ട് മാസക്കാലത്തെ പ്രക്ഷോഭ പരമ്പരകളിലൂടെ കടന്നു പോയ ഗസക്കാര്‍ക്ക് ദാരിദ്ര്യവും പരിക്കുകളുമായിരുന്നു മിച്ചം. അല്ലാതെ ഒരു സ്വതന്ത്ര പരമാധികാര ഫലസ്തീനായുള്ള അവരുടെ അഭിലാഷം സമീപ ഭാവിയിലെങ്ങും സഫലമാകുമെന്ന പ്രതീക്ഷ പോലുമുണ്ടായില്ല.

3- 2005 ല്‍ഫലസ്തീനികള്‍ വീണ്ടും അക്രമരഹിത മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ചു. ബഹിഷ്‌കരണങ്ങള്‍, മാറ്റിനിര്‍ത്തല്‍, ഉപരോധങ്ങള്‍ എന്നീ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് ബാേയ്കാേട്ട്, ഡിവെസ്റ്റ്‌മെന്റ് ആന്റ് സാങ്ഷന്‍സ് (Boycott, Divestment & Sanctions (BDS) ) എന്ന പേരില്‍പ്രക്ഷോഭം ആരംഭിച്ചു.

അതിന് ഇസ്രഈലിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു:

  1. പ്രക്ഷോഭത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം ഇസ്രഈലിനെ നശിപ്പിക്കുകയാണ് എന്ന് തിട്ടൂരമിറക്കി.
  2. BDS അനുകൂലികളെ യഹൂദവിരോധികള്‍ എന്ന് വിളിച്ചു.
  3. അതിന്റെ സ്ഥാപക നേതാവിനെ സ്ഥാനഭ്രഷ്ടനാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ശിക്ഷിക്കുകയും ചെയ്തു. Source:haaretz.com/israel – news 20..

‘BDS ന്റെ സ്ഥാപക നേതാവ് ഒമര്‍ ബര്‍ഘവിയുടെ വിദേശ യാത്രകള്‍ നിരോധിച്ചു. ഇമ്മിഗ്രേഷന്‍ അതോറിറ്റി പറയുന്നത് ബര്‍ഘവിയുടെ ഇസ്രഈലിലെ സ്ഥിരതാമസാവകാശം പുനഃപരിശോധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. അദ്ദേഹം ഖത്തറുകാരനായ ഫലസ്തീനിയും , ഭാര്യ ഇസ്രഈലിയായ അറബിയാണ്. ‘

4- 2008 ,2009 എന്നീ വര്‍ഷങ്ങളില്‍ വെസ്റ്റ് ബാങ്കിലെ നിഹ്ലീന്‍ എന്ന പ്രദേശത്തെ താമസക്കാര്‍ ഇസ്രഈല്‍ അതിര്‍ത്തിയില്‍ കടന്നുകയറ്റം നടത്തി അവരുടെ ഭൂമി അപഹരിക്കുന്നതിനെതിരെ എല്ലാ ആഴ്ചയിലും അക്രമരഹിത പ്രതിഷേധങ്ങള്‍ നടത്തി. അതിനു മറുപടിയായി ഇസ്രഈല്‍ 2008 ജൂലൈ 29 ന് അഹമ്മദ് മൂസ്സ, 2009 ജൂണ്‍ 5 ന് യൂസഫ് അഖീല്‍ സ്രവുര്‍ എന്നിവരെ കൊലപ്പെടുത്തി. Source : The Electronic Intifada

നിഹ്ലീനില്‍ ഇസ്രഈല്‍ സൈന്യം പത്തു വയസ്സുകാരനെ കൊലപ്പെടുത്തിയെന്നും റിപോര്‍ട്ടുണ്ട്.

5- 2003 ല്‍ ബിലീനില്‍ നിരായുധരായ ഫലസ്തീനികള്‍ ആഴ്ചകള്‍ തോറും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. അതിര്‍ത്തിയില്‍ ഇസ്രഈല്‍ അവരുടെ ഭൂമി അപഹരിച്ച് വേലി കെട്ടുന്നതിന്നെതിരെയായിരുന്നു അത്. 2009 ല്‍ ഇസ്രഈല്‍ ബസ്സെം അബു റഹ്മ എന്നയാളെ നെഞ്ചിലേക്ക് വെടിയുതിര്‍ത്ത് കൊലപ്പെടുത്തി. 2010 ല്‍ ജവഹര്‍ അബു റഹ്മ എന്നയാളെയും കൊലപ്പെടുത്തുകയുണ്ടായി.കണ്ണീര്‍ വാതകം ശ്വസിച്ചിട്ടായിരുന്നു അദ്ദേഹത്തിന്റെ മരണം.

‘ വെസ്റ്റ് ബാങ്ക് ഗ്രാമമായ ബിലീനില്‍ ഒരു പ്രകടനത്തിനിടെ ബസ്സെം അബു റഹ്മയെ കൊലചെയ്ത സുരക്ഷാ മേധാവിയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചെങ്കിലും ഇസ്രഈല്‍ സൈന്യം അദ്ദേഹത്തിനെതിരെ കുറ്റം ചുമത്താന്‍ വിസമ്മതിക്കുന്നു.’ (By Yesh Din, written by Yossi Gurvitz )

6- 2018 ന്റെ ആരംഭത്തില്‍ പതിനായിരക്കണക്കിന് നിരായുധനായ ഗസക്കാര്‍ പ്രദേശത്തേക്ക് തിരിച്ചു വരാനുള്ള അവകാശത്തിനായി ആവശ്യപ്പെട്ടുകൊണ്ട് അതിര്‍ത്തിയിലേക്ക് മാര്‍ച്ച് ചെയ്തു. 223 ഫലസ്തീനികളെയാണ് ഇസ്രഈല്‍ സംഭവസ്ഥലത്ത് കൊലപ്പെടുത്തിയത്. കൂടാതെ ഇസ്രഈല്‍ ഒളിപ്പോരാളികളുടെ ആക്രമണത്തില്‍ 6,106 ഫലസ്തീനികള്‍ അവരുടെ ജീവിതം തന്നെ മാറ്റിമറിക്കും വിധം മാരകമായ പരിക്കുകളോടെ ബാക്കിയായി. എന്നാല്‍ ഒരൊറ്റ ഇസ്രഈലുകാരനും സാരമായി പരിക്കേറ്റില്ല.

ഫലസ്തീനികളുടെ അക്രമരഹിതമായ ചെറുത്തു നില്‍പ്പിന്റെ വളരെ ചെറിയ ഒരംശമാണ് മുകളില്‍പ്പറഞ്ഞ സംഭവങ്ങള്‍ കാണിച്ചു തരുന്നത്. ബഹുഭൂരിപക്ഷം കേസുകളിലും ഫലസ്തീനികളുടെ അക്രമ രഹിതമായ ചെറുത്ത് നില്‍പ്പിന് ഇസ്രഈല്‍ പ്രതികരിക്കുന്നത് മാരകമായതും ആനുപാതികമല്ലാത്തതുമായ അക്രമങ്ങളിലൂടെയാണ്. ഫലസ്തീനികളില്‍ വളരെ കുറച്ച് പേര്‍ എന്തുകൊണ്ട് അക്രമ മാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞു എന്ന് നിങ്ങളിപ്പോഴും അല്‍ഭുതപ്പെടുന്നുണ്ടോ ?

content highlights: Why is a minority of Palestinians violent; 6 Historical reasons

Zachary Foster
ഫലസ്തീനില്‍ നിന്നുള്ള ചരിത്രകാരന്‍