| Tuesday, 9th February 2021, 10:31 am

കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടുനില്‍ക്കാനാവാതെ ഞാന്‍ ഒറ്റപ്പെട്ടു, എതിരുനിന്നപ്പോള്‍ ദ്രോഹിച്ചു: ജേക്കബ്ബ് തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുടയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന പ്രചാരണം ഉയരുന്നതിനിടെ മുന്‍ ഡി.ജി.പി ജേക്കബ് തോമസ് ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുകയാണ്.

തേക്കിന്‍കാട് മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ജേക്കബ്ബ് തോമസിനെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയാണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ഇതിന് പിന്നാലെ എന്തുകൊണ്ട് താന്‍ ബി.ജെ.പിയായെന്ന് വിശദീകരിച്ച് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് എഴുതിയിരിക്കുകയാണ് ജേക്കബ്ബ് തോമസ്.

സിവില്‍ സര്‍വീസിന് പോകുമ്പോള്‍ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് താന്‍ ആഗ്രഹിച്ചെന്നും തന്റെ നാട്ടില്‍ തന്റെ നേതാക്കളുടെ കൂടെ ജനങ്ങളെ നീതിപൂര്‍വ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ ജോലി ചെയ്യാനും ആഗ്രഹിച്ചെന്നും എന്നാല്‍ സ്വാര്‍ത്ഥരായ രാഷ്ട്രബോധമില്ലാത്ത ചിലരുടെ താല്‍പര്യത്തിന്/ ഇഷ്ടത്തിന് എതിരുനിന്നപ്പോള്‍ തന്നെ അവര്‍ ദ്രോഹിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടുനില്‍ക്കാനാവാതെ താന്‍ ഒറ്റപ്പെട്ടെന്നും ജേക്കബ്ബ് തോമസ് ഫേസ്ബുക്കില്‍ എഴുതി.

‘എന്റെ ജനങ്ങള്‍ക്കായി ‘എന്റെ രാജ്യത്തിനായി എന്തു ചെയ്യണമെന്നു ചിന്തിച്ചപ്പോള്‍ ജന്മനാടിന്റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദനും, ശ്രീനാരായണഗുരുവുമൊക്കെയാണ് ശരിയെന്നു ബോദ്ധ്യമായപ്പോള്‍, എന്റെ കടമ ചെയ്യാനാവാതെ ഞാന്‍ വേദനിച്ചപ്പോള്‍, എന്റെ വിദ്യാഭ്യാസം ആര്‍ക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോള്‍, അപ്പോള്‍ മാത്രമാണ്, പ്രവര്‍ത്തിക്കാനുള്ള പ്ലാറ്റ്‌ഫോം ആയി ബി.ജെ.പിയെ കണ്ടത്’ എന്നാണ് ജേക്കബ്ബ് തോമസിന്റെ വിശദീകരണം.

ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാന്‍ എന്തു കൊണ്ട് BJP ആയി ??

സിവില്‍ സര്‍വീസിന് പോകുമ്പോള്‍ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് (serving the public) ആഗ്രഹിച്ചു. എന്റെ നാട്ടില്‍ എന്റെ നേതാക്കളുടെ കൂടെ ജനങ്ങളെ നീതിപൂര്‍വ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ ജോലി ചെയ്യാനും ആഗ്രഹിച്ചു.

എന്നാല്‍ സ്വാര്‍ത്ഥരായ രാഷ്ട്രബോധമില്ലാത്ത – ചിലരുടെ താല്‍പര്യത്തിന്/ ഇഷ്ടത്തിന് ഞാന്‍ എതിരുനിന്നപ്പോള്‍ എന്നെ ദ്രോഹിച്ചു. മാനസീകമായി പീഡിപ്പിച്ചു – അപമാനിച്ചു. ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടുനില്‍ക്കാനാവാതെ ഞാന്‍ ഒറ്റപ്പെട്ടു. വേദനിച്ചു.

എന്റെ ജനങ്ങള്‍ക്കായി ‘എന്റെ രാജ്യത്തിനായി എന്തു ചെയ്യണമെന്നു ചിന്തിച്ചപ്പോള്‍ ജന്മനാടിന്റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദനും ശ്രീ നാരായണ ഗുരുവുമൊക്കെയാണ് ശരിയെന്നു ബോദ്ധ്യമായപ്പോള്‍, എന്റെ കടമ ചെയ്യാനാവാതെ ഞാന്‍ വേദനിച്ചപ്പോള്‍ , എന്റെ വിദ്യാഭ്യാസം ആര്‍ക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോള്‍, അപ്പോള്‍ മാത്രമാണ്, പ്രവര്‍ത്തിക്കാനുള്ള പ്ലാറ്റ്‌ഫോം ആയി BJPയെ തെരഞ്ഞെടുത്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Why Did I Become a BJP Jacob Thomas

We use cookies to give you the best possible experience. Learn more