| Sunday, 17th March 2024, 2:46 pm

മനുഷ്യത്വത്തിന്റെ പേരിൽ റഫയിൽ കരയുദ്ധം നടത്താനുള്ള പദ്ധതി ഇസ്രഈൽ ഉപേക്ഷിക്കണം: ലോകാരോഗ്യ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: തെക്കൻ ഗസയിലെ അതിർത്തി നഗരമായ റഫയിൽ കരയുദ്ധം നടത്താനുള്ള പദ്ധതി ഉപേക്ഷിക്കാൻ ഇസ്രഈലിനോട് ലോകാരോഗ്യ സംഘടന.

യുദ്ധത്തെ തുടർന്ന് ഗസയിൽ നിന്ന് കുടിയിറക്കപ്പെട്ട 1.2 മില്യൺ ഫലസ്തീനികൾ റഫയിലാണ് ഇപ്പോൾ അഭയം തേടിയിരിക്കുന്നത്.

ജനസാന്ദ്രതയേറിയ പ്രദേശത്ത് ആക്രമണം നടത്തുന്നത് ഇനിയും കൂടുതൽ പേർ കൊല്ലപ്പെടുന്നതിനും ദുരിതമനുഭവിക്കുന്നതിനും കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അതാനോം ഗെബ്രീസസ് എക്‌സിൽ പറഞ്ഞു.

‘ഗസയിൽ കരയുദ്ധം നടത്താൻ ഇസ്രഈൽ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകളിൽ എനിക്ക് വളരെയധികം ആശങ്കയുണ്ട്.

ജനസാന്ദ്രതയേറിയ പ്രദേശത്ത് ആക്രമണങ്ങൾ കടുപ്പിക്കുന്നത് കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നതിനും ദുരിതങ്ങൾ അനുഭവിക്കുന്നതിനും കാരണമാകും.

മനുഷ്യത്വത്തിന്റെ പേരിൽ ആക്രമണങ്ങളുമായി മുന്നോട്ട് പോകരുതെന്നും സമാധാനത്തിനായി പ്രവർത്തിക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

ഒക്ടോബർ ഏഴ് മുതലുള്ള ആക്രമണങ്ങളിൽ ഇതുവരെ 31,553 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.

റഫയെ ആക്രമിക്കുന്നതിന് മുന്നോടിയായി ഫലസ്തീനികളെ ഒഴിപ്പിക്കാനുള്ള ഇസ്രഈൽ പദ്ധതിയെ ഗെബ്രീസസ് തള്ളിക്കളഞ്ഞു.

റഫയിലെ 12 ലക്ഷത്തിലധികം വരുന്ന ജനങ്ങൾക്ക് പോകാൻ സുരക്ഷിതമായ ഒരു ഇടവും ബാക്കിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

‘റഫയിലെ 12 ലക്ഷത്തിലധികം വരുന്ന ജനങ്ങൾക്ക് പോകാൻ സുരക്ഷിതമായ ഒരു ഇടവും ബാക്കിയില്ല. പൂർണമായും പ്രവർത്തനക്ഷമമായ, സുരക്ഷിതമായ ആരോഗ്യ കേന്ദ്രങ്ങൾ ഗസയിൽ വേറെവിടെയും ഇല്ല. മിക്ക ആളുകളും മറ്റെവിടെക്കെങ്കിലും മാറാൻ കഴിയാത്ത വിധം ക്ഷീണിതരും രോഗ ബാധിതരും പട്ടിണി കൊണ്ട് വലയുന്നവരുമാണ്.

ഈ മാനുഷിക ദുരന്തം കൂടുതൽ വഷളാകാൻ അനുവദിക്കരുത്,’ ഗെബ്രീസസ് പറഞ്ഞു.

റഫയിൽ സൈനിക നീക്കം നടത്താനുള്ള പദ്ധതികൾ അംഗീകരിച്ചതായും സൈന്യം അതിനായി തയ്യാറെടുക്കുകയാണെന്നും കഴിഞ്ഞ ദിവസം ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു.

Content Highlight: WHO to Israel: Drop Rafah invasion plan ‘in name of humanity’

We use cookies to give you the best possible experience. Learn more