'ലോകത്താകെ 22000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചു'; മാന്യമായ തൊഴിലന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കാനുള്ള അവകാശത്തെ മാനിക്കണമെന്നും ഡബ്ലു.എച്ച്.ഒ
COVID-19
'ലോകത്താകെ 22000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചു'; മാന്യമായ തൊഴിലന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കാനുള്ള അവകാശത്തെ മാനിക്കണമെന്നും ഡബ്ലു.എച്ച്.ഒ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th April 2020, 3:45 pm

ജനീവ: ലോകത്ത് 52 രാജ്യങ്ങളിലായി 22000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന.

ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് പ്രകാരം 22073 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജോലിസ്ഥലത്തുവെച്ചോ സമൂഹത്തില്‍ നിന്നോ കൊവിഡ് ബാധിതരായ ബന്ധുക്കളില്‍ നിന്നോ ആയിരിക്കാം ഇവര്‍ക്ക് കൊവിഡ് പകര്‍ന്നിട്ടുണ്ടാവുക എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

വൈറസ് ബാധിക്കാതിരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചു. മാസ്‌ക്,കയ്യുറകള്‍, ഗൗണ്‍ തുടങ്ങിയ ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.

മാന്യമായ തൊഴില്‍ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കാനുള്ള ആരോഗ്യപ്രവര്‍ത്തകരുടെ അവകാശത്തെ മാനിക്കണമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

ഇന്ത്യയില്‍ പലസ്ഥലങ്ങളിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കുന്നില്ല.

ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ദല്‍ഹി എയിംസിലെ റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷനാണ് (ആര്‍.ഡി.എ) പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്.

രാജ്യത്ത് പലയിടത്തും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

നേരത്തെ നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും അധികാരികള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. മുംബൈയിലെ വോക്ക്ഹാര്‍ഡ്ട് ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് രോഗം പിടിപ്പെട്ടത് അധികാരികളുടെ അനാസ്ഥ കൊണ്ടാണെന്നാണ് യു.എന്‍.എ പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ