| Monday, 30th November 2020, 8:14 am

ഇങ്ങനെയൊരു കേന്ദ്രമന്ത്രി ഇതാദ്യം; റോഹിംഗ്യന്‍ അഭയാര്‍ഥികളെ പുറത്താക്കാന്‍ അമിത് ഷാ തന്റെ അനുവാദം കാത്തുനില്‍ക്കുന്നതെന്തിനെന്ന് ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഹൈദരാബാദില്‍ നിന്നും റോഹിംഗ്യന്‍ മുസ്‌ലിങ്ങളെ പുറത്താക്കാന്‍ കേന്ദ്രമന്ത്രി അമിത് ഷായെ തടയുന്നത് ആരാണെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി. അഭായാര്‍ഥികളെ നീക്കം ചെയ്യാന്‍ എം.പിയോട് അനുവാദം ചോദിച്ച് കാത്തിരിക്കുന്ന ആദ്യത്തെ ആഭ്യന്തരമന്ത്രിയായിരിക്കും അമിത് ഷായെന്നും ഉവൈസി പരിഹസിച്ചു.

ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും പുറത്താക്കണമെന്ന് ഉവൈസി രേഖാമൂലം ആവശ്യപ്പെടണമെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മറുപടിയിയുമായി ഉവൈസി രംഗത്തെത്തിയത്.

‘ഒരു എം.പിയോട് ചോദിച്ചതിന് ശേഷം കേന്ദ്രആഭ്യന്തരമന്ത്രി നടപടിയെടുക്കുന്ന രീതി എപ്പോഴാണ് ആരംഭിച്ചത്? ഇത് അദ്ദേഹത്തിന്റെ ജോലിയാണ്. അനധികൃതമായി താമസിക്കുന്ന പാകിസ്ഥാനികളെയും അഫ്ഗാനിസ്ഥാനികളെയും നീക്കം ചെയ്യാന്‍ അനുമതി ചോദിക്കുന്ന ആദ്യത്തെ ആഭ്യന്തരമന്ത്രിയാണ് അദ്ദേഹം. 30,000 റോഹിംഗ്യകള്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് പറഞ്ഞത്. അവര്‍ നിയമവിരുദ്ധമായാണ് ജീവിക്കുന്നതെങ്കില്‍ അവര്‍ക്ക് എങ്ങനെ ഇവിടെ താമസിക്കാന്‍ കഴിയുന്നുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരിക്കണം,അദ്ദേഹം നടപടിയെടുക്കണം,” ഉവൈസി പറഞ്ഞു.

ബി.ജെ.പിയെ പരിഹസിച്ചുകൊണ്ട് നേരത്തെയും ഉവൈസി രംഗത്തെത്തിയിരുന്നു. ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ദേശീയ നേതാക്കളെ ഉള്‍പ്പെടെ നിരത്തി പ്രചരണം ശക്തമാക്കുന്ന ബി.ജെ.പിയുടെ രീതിയെ പരിഹസിച്ചുകൊണ്ടായിരുന്നു അദ്ദേഹം രംഗത്തെത്തിയത്.
ബി.ജെ.പിയുടെ നേതാക്കള്‍ പ്രചരണത്തിന് നല്‍കുന്ന പ്രാധാന്യം കണ്ടിട്ട് ഇതിപ്പോള്‍ ഒരു ഹൈദരാബാദ് തെരഞ്ഞെടുപ്പായി തോന്നുന്നില്ലെന്നായിരുന്നു ഉവൈസി പറഞ്ഞത്.

‘ നരേന്ദ്രമോദിക്ക് പകരം പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതു പോലെയാണ് അവര്‍ പെരുമാറുന്നത്. ഇതെല്ലാം കണ്ടിട്ട് ഒരു കുട്ടി പറഞ്ഞത് അവര്‍ക്ക് ട്രംപിനെക്കൂടി വിളിക്കാമായിരുന്നു എന്നാണ്. അവന്‍ പറഞ്ഞത് ശരിയാണ്. ഇനി ട്രംപ് മാത്രമേ ബാക്കിയുള്ളൂ”, എന്നായിരുന്നു ഉവൈസിയുടെ പരിഹാസം.

ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്, തുടങ്ങിയവരെ ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി ബി.ജെ.പി കൊണ്ടുവന്നിരുന്നു.

ഡിസംബര്‍ ഒന്നിനാണ് തെരഞ്ഞെടുപ്പ് നടക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പൊതുറാലികളില്‍ പങ്കെടുക്കും.

കഴിഞ്ഞ വ്യാഴാഴ്ച പ്രധാന മന്ത്രി നരേന്ദ്ര മോദിയെക്കൂടി തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുപ്പിച്ച് എത്ര സീറ്റ് നേടാന്‍ കഴിയുമെന്ന് പരിശോധിക്കൂ എന്ന് ഉവൈസി വെല്ലുവിളിച്ചിരുന്നു. ഇതിനിടെ വര്‍ഗീയ പ്രചരണങ്ങളുമായി ബി.ജെ.പി രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു.

തെലങ്കാനയിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്ന ബി.ജെ.പി യൂണിറ്റ് അധ്യക്ഷന്‍ എം.പി ബണ്ഡി സഞ്ജയ് കുമാറിന്റെ പ്രസംഗമാണ് വിവാദത്തിലായത്.

ഹൈദരാബാദിലെ പരമ്പരാഗത പ്രദേശങ്ങളിലെ റോഹിഗ്യന്‍ മുസ്‌ലിങ്ങളെയും പാകിസ്ഥാനികളെയും കണ്ടെത്താന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്നാണ് ബി.ജെ.പി യൂണിറ്റ് അധ്യക്ഷന്‍ തെരഞ്ഞെടുപ്പ് വാഗ്ധാനം നല്‍കിയത്. റോഹിഗ്യന്‍ അഭയാര്‍ത്ഥികളും, പാകിസ്ഥാനികളും, അഫ്ഗാനിസ്ഥാനികളുമൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.

അത്തരം തെരഞ്ഞെടുപ്പുകള്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ മാത്രമേ നടക്കുകയുള്ളൂ.പാകിസ്താനില്‍ നിന്നുള്ള അനധികൃത വോട്ടര്‍മാരില്ലാതെയാണ് ജി.എച്ച്.എം.സി തെരഞ്ഞെടുപ്പ് നടക്കേണ്ടതെന്നുമാണ് ബി.ജെ.പി നേതാവ് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Asaduddin Owaisi  mocks Amit Shah 

We use cookies to give you the best possible experience. Learn more