ഗസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള ബന്ദികൈമാറ്റത്തിന്റെ മൂന്നാംഘട്ടത്തില്‍ ഇസ്രഈല്‍ പുറത്തുവിട്ട സക്കറിയ സുബൈദിയെ സ്വീകരിക്കാന്‍ നൂറുക്കണക്കിന് ഫലസ്തീനികളാണ് ജെറുസലേമില്‍ തടിച്ചുകൂടിയത്. നടനാകാന്‍ ആഗ്രഹിച്ച് ഫലസ്തീന്‍ സായുധ പോരാളിയായ വ്യക്തിയാണ് സക്കറിയ സുബൈദി.
Zakaria Zubeidi
അല്‍ അഖ്‌സ രക്തസാക്ഷി ബ്രിഗേഡിന്റെ ജെനിന്‍ ബ്രാഞ്ചിന്റെ തലവനായിരുന്നു അദ്ദേഹം. 2000ല്‍ രണ്ടാം ഇന്‍തിഫാദ കാലയളവില്‍ ഫതഹ് സ്ഥാപിച്ച സായുധ സംഘമാണ് അല്‍ അഖ്‌സ രക്തസാക്ഷി ബ്രിഗേഡ്. 1976ല്‍ ഇന്നത്തെ വടക്കുപടിഞ്ഞാറന്‍ ഇസ്രഈലിലെ സിസേറിയയില്‍ നിന്ന് പുറത്താക്കപ്പെട്ട കുടുംബത്തില്‍ ജനിച്ച സുബൈദി 2019ലാണ് ഇസ്രഈലിന്റെ തടവിലാകുന്നത്.
ഫലസ്തീനിലുടനീളം പ്രതിരോധ പോരാളി, വീരന്‍ എന്നെല്ലാം എന്നറിയപ്പെടുന്ന സുബൈദി തടവിലിരിക്കെ ജയില്‍ ചാടിയിരുന്നു. എന്നാല്‍ 2021ല്‍ അദ്ദേഹത്തെ ഇസ്രഈല്‍ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
സായുധ പോരാളിയാകാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് സക്കറിയ തുറന്നുപറഞ്ഞിട്ടുണ്ട്. 2005ല്‍ ഇസ്രഈല്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിൽ, ടെലിവിഷനും മാധ്യമങ്ങളുമാണ് തന്നെ ഹീറോയിയാക്കി മാറ്റിയതെന്ന അദ്ദേഹത്തിന്റെ പ്രതികരണം ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘ഭയപ്പെടാത്തവന്‍ നുണയനാണ്. ചില രാത്രികളില്‍ പൊട്ടിത്തെറികള്‍ സ്വപ്നം കണ്ട് ഞെട്ടിയെഴുന്നേറ്റിട്ടുണ്ട്. ഉറങ്ങാതെ മരണത്തിനായി കാത്തിരുന്നിട്ടുമുണ്ട്,’ സക്കറിയ സുബൈദി
2006ല്‍ സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍, 1987ലെ ഒന്നാം ഇന്‍തിഫാദയില്‍ പങ്കെടുത്തതിനെ കുറിച്ച് സുബൈദി പറയുന്നുണ്ട്. തന്റെ പങ്കാളിത്തം പിന്നീട് ചെന്നെത്തിച്ചത് ആറ് മാസത്തെ ജയില്‍ ജീവിതത്തിലേക്ക് ആയിരുന്നുവെന്നാണ് സക്കറിയ അഭിമുഖത്തില്‍ പറഞ്ഞത്.
ജയിലില്‍ താന്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ പ്രതിനിധി ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. തടവുകാരുടെ പ്രശ്‌നങ്ങള്‍ ജയില്‍ മേധാവിയെ അറിയിച്ചിരുന്ന ആ ബാലനാണ് ഇപ്പോള്‍ ഇസ്രഈലിന്റെ തടങ്കലില്‍ നിന്ന് രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം മോചിതനായിരിക്കുന്നത്.
ഫലസ്തീനിലെ രാഷ്ട്രീയ നേതാക്കള്‍ പറയുന്നത് അനുസരിച്ച്, 1959ല്‍ ഫലസ്തീനെ ഇസ്രഈലികളില്‍ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ മതേതര അറബ് ദേശീയ രാഷ്ട്രീയ പാര്‍ട്ടിയായ ഫതഹില്‍ അംഗമായിരുന്ന സുബൈദിയുടെ പിതാവായിരിക്കാം അദ്ദേഹത്തിലെ പോരാളിയെ ഉണര്‍ത്തിയത്. 2002ല്‍ ജെനിനിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വെച്ചാണ് ഇസ്രഈലി സ്നൈപ്പറുടെ വെടിയേറ്റ് സുബൈദിയുടെ അമ്മ മരിക്കുന്നത്.
1993ല്‍ സുബൈദി ഫലസ്തീന്‍ അതോറിറ്റിയുടെ സുരക്ഷാ സേനയുടെയും ഭാഗമായിരുന്നു. ഓസ്‌ലോ ഉടമ്പടിയുടെ ഭാഗമായി രൂപീകരിച്ച സൈനിക ബോഡിയായിരുന്നു ഇത്. എന്നാല്‍ പിന്നീട് ഇസ്രഈലിന്റെ നിലപാടുകളോട് ചേര്‍ന്നുനില്‍ക്കുന്ന ഫലസ്തീന്‍ അതോറിറ്റിയോട് സുബൈദി അതൃപ്തി രേഖപ്പെടുത്തി തുടങ്ങി. ഇതിനുപിന്നാലെയാണ് അദ്ദേഹം രണ്ടാം ഇന്‍തിഫാദയുടെ ഭാഗമാകുന്നത്.
2007ല്‍ ഇന്‍തിഫാദയില്‍ നിന്ന് ഔദ്യോഗികമായി സുബൈദി ഒഴിയുകയും ചെയ്തു. കുട്ടിക്കാലത്ത് കമ്മ്യൂണിസ്റ്റ് നേതാവും അവകാശ പ്രവര്‍ത്തകയുമായ അര്‍ണ മെര്‍ ഖാമിസ് ആരംഭം കുറിച്ച കമ്മ്യൂണിറ്റി ഡ്രിവൺ തിയേറ്റർ പ്രോജക്ടുകളിലും സുബൈദി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജെനിനിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇതിന്റെ പ്രവര്‍ത്തനങ്ങള്‍.
പിന്നീട് 2006ല്‍ അര്‍ണ മെര്‍ ഖാമിസിന്റെ മകന്‍ ജൂലിയാനോ മെര്‍ ഖാമിസുമായി ചേര്‍ന്ന് സുബൈദി ഫ്രീഡം തിയേറ്റര്‍ രൂപികരിച്ചു. തുടര്‍ന്ന് അങ്ങോട്ട് സക്കറിയ സുബൈദിയുടെ പ്രതിരോധ മുറകള്‍ മുഴുവനും നാടകത്തിലൂടെയാണ് അദ്ദേഹം പഴറ്റിയത്.
പിന്നാലെ സക്കറിയ്ക്ക് 2007ല്‍ പ്രഖ്യാപിച്ച പൊതുമാപ്പ് 2011ല്‍ ഇസ്രഈല്‍ പിന്‍വലിച്ചിരുന്നു. 2012ല്‍ ഫലസ്തീന്‍ അതോറിറ്റി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒന്നിലധികം തവണ ഇസ്രഈലിന്റെ മരണമണിയില്‍ നിന്ന് രക്ഷപ്പെട്ട സക്കറിയ സുബൈദി ഇപ്പോള്‍ കൂടുതല്‍ ശക്തിയോടെ തിരിച്ചുവരുമ്പോള്‍ തങ്ങളില്‍ ചെറുത്തുനില്‍ക്കന്‍ ഊര്‍ജമുണ്ടാകുന്നതായി ഫലസ്തീനികള്‍ പ്രതികരിക്കുന്നു.
Content Highlight: who is Zakaria Zubeidi