| Wednesday, 29th March 2023, 4:23 pm

മെസി-റോണോ ഗോട്ട് ഡിബേറ്റിന് അറുതി വീഴുമോ?; ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ സജീവമാകുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ക്ക് ശേഷം ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ഒരിക്കല്‍ കൂടി ഗോട്ട് ഡിബേറ്റ് സജീവമാകുകയാണ്. പോര്‍ച്ചുഗല്‍ ഇതിഹാസതാരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ അര്‍ജന്റൈന്‍ ലെജന്‍ഡ് ലയണല്‍ മെസിയാണോ ഗോട്ട് എന്നതാണ് ചര്‍ച്ചാ വിഷയം.

ഫിഫ ലോകകപ്പ് 2022ല്‍ മെസി ലോക ചാമ്പ്യനായതോടെ മികച്ച താരം ആരെന്നുള്ള ഡിബേറ്റിന് അറുതി വരുമെന്ന് കരുതിയിരുന്നെങ്കിലും റോണോയുടെ സമീപ കാല പ്രകടനം അതിന് അനുവദിക്കുന്നില്ല എന്നതാണ് വാസ്തവം. സൗദി അറേബ്യന്‍ ക്ലബ്ബിലേക്ക് ചേക്കേറിയതിന് ശേഷം തകര്‍പ്പന്‍ ഫോമിലാണ് താരം.

പോര്‍ച്ചുഗലിന്റെ പുതിയ പരിശീലകന്‍ റോബേര്‍ട്ടോ മാര്‍ട്ടിനെസിന് കീഴില്‍ മിന്നുന്ന പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. യൂറോ 2024നുള്ള ക്വാളിഫയേഴ്‌സില്‍ എതിരില്ലാത്ത നാലും ആറും ഗോളുകള്‍ക്കാണ് ടീം പോര്‍ച്ചുഗല്‍ ലീച്ചെന്‍സ്‌റ്റെയ്‌നിനെയും ലുക്‌സെബോര്‍ഗിനെയും നിലംപരിശാക്കിയത്.

അതേസമയം, ഖത്തര്‍ ലോകകപ്പിന് ശേഷവും ഗോള്‍ വേട്ട തുടരുകയാണ് ടീം അര്‍ജന്റീന. കുറസാവോക്കെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന വിജയിച്ചിരുന്നു. എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് ആല്‍ബിസെലസ്റ്റയുടെ ജയം. ആദ്യ ഗോള്‍ കണ്ടെത്താന്‍ അര്‍ജന്റീനക്ക് 20 മിനിട്ട് പിന്നിടേണ്ടി വന്നെങ്കിലും 37ാം മിനിട്ടില്‍ തന്നെ മെസി തന്റെ ഹാട്രിക് തികച്ചു.

മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയതോടെ അന്താരാഷ്ട്ര കരിയറില്‍ നൂറ് ഗോളെന്ന നേട്ടം മെസി സ്വന്തമാക്കിയിരുന്നു. ഇതോടെ ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോഡും മെസി പേരിലാക്കി. മൂന്ന് ഗോളുകള്‍ക്ക് പുറമെ ഒരു അസിസ്റ്റും മെസി സ്വന്തമാക്കിയിരുന്നു.

ഇരുവരുടെയും പ്രായത്തെ വെല്ലുന്ന പ്രകടനം കണ്ട് അന്ധാളിച്ച് നില്‍ക്കുകയാണ് ആരാധകര്‍. ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ചോദ്യമാണ് മെസിയാണോ റൊണാള്‍ഡോയാണോ മികച്ചതെന്ന്.

കണക്കുകള്‍ പ്രകാരം ക്ലബ്ബ് ഫുട്ബോളില്‍ 518 മത്സരങ്ങളില്‍ നിന്ന് 352 ഗോളുകളാണ് റൊണാള്‍ഡോ അക്കൗണ്ടിലാക്കിയത്. 11 ടൈറ്റിലുകളും ക്ലബ്ബുകള്‍ക്ക് വേണ്ടി അദ്ദേഹം നേടിക്കൊടുത്തു.

2011-2012 സീസണില്‍ നേടിയ 73 ഗോളുകളാണ് മെസിയുടെ ഒരു സീസണിലെ ഉയര്‍ന്ന ഗോള്‍ നേട്ടം. 2014-2015 സീസണില്‍ നേടിയ 61 ഗോളുകളാണ് റോണോയുടെ ഉയര്‍ന്ന ഗോള്‍ നേട്ടം.

എന്നാല്‍ അസിസ്റ്റുകളുടെ കണക്കില്‍ മെസി റൊണാള്‍ഡൊയെക്കാള്‍ ഏറെ മുന്നിലാണ്. സഹതാരങ്ങള്‍ക്ക് ക്ലബ്ബ് ഫുട്‌ബോളില്‍ മൊത്തം 296 തവണ മെസി ഗോളടിക്കാന്‍ അവസരമൊരുക്കിയപ്പോള്‍, 201 തവണയാണ് റൊണാള്‍ഡോയുടെ അസിസ്റ്റുകളില്‍ നിന്ന് സഹതാരങ്ങള്‍ ഗോളുകള്‍ സ്വന്തമാക്കിയത്.

ലോക ഫുട്‌ബോളിലെ തന്നെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചാമ്പ്യന്‍സ് ലീഗിലെ ഗോളടിക്കണക്കില്‍ റൊണാള്‍ഡോ മെസിയെക്കാള്‍ മുന്നിലാണ്.

183 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും റോണോ 140 ഗോളടിച്ചപ്പോള്‍, 161 മത്സരങ്ങളില്‍ നിന്നും 129 ഗോളുകളാണ് മെസി സ്വന്തമാക്കിയത്.

എന്നാല്‍ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മെസിക്ക് റോണോയേക്കാള്‍ മുന്‍തൂക്കമുണ്ട്. റോണോ 22 ലോകകപ്പ് മത്സരങ്ങളില്‍ നിന്നും എട്ട് ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ 25 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. ലോകകപ്പില്‍ അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരവും മെസിയാണ്.

Content Highlights: Who is GOAT? Fans debate on Cristiano Ronaldo and Lionel Messi

We use cookies to give you the best possible experience. Learn more