'കെയറിംങ് ?? എനിക്ക് അത് ആവശ്യമില്ല; നിവിനാണോ ദുല്‍ഖറാണോ കൂടുതല്‍ കെയറിങ്ങെന്ന അവതാരകന്റെ ചോദ്യത്തോട് ശോഭിത
Movie Day
'കെയറിംങ് ?? എനിക്ക് അത് ആവശ്യമില്ല; നിവിനാണോ ദുല്‍ഖറാണോ കൂടുതല്‍ കെയറിങ്ങെന്ന അവതാരകന്റെ ചോദ്യത്തോട് ശോഭിത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th November 2021, 12:36 pm

ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളോടും അഭിമുഖത്തില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഒരു പൊതുസ്വഭാവമുണ്ട്. അടുക്കളയും, കുടുംബവുമായും ബന്ധപ്പെട്ട ചില ‘പ്രത്യേക തരം’ ചോദ്യങ്ങള്‍. എന്നാല്‍ പുരുഷന്മാര്‍ക്ക് നേരെ ഇത്തരം ചോദ്യങ്ങള്‍ ഉയരുകയില്ലെന്ന് മാത്രമല്ല, ചോദിക്കുന്നത് ഗൗരവമേറിയ ചോദ്യങ്ങളുമായിരിക്കും.

കുറുപ്പ് സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ഇതുപോലെയുള്ള ഒരു ചോദ്യത്തിന് ഉരുളക്കുപ്പേരി പോലെ മറുപടി പറഞ്ഞിരിക്കുകയാണ് ചിത്രത്തിലെ നായിക ശോഭിത ധൂളിപാല. മലയാളത്തിന്റെ യുവതാരങ്ങളായ നിവിന്‍ പോളിക്കും ദുല്‍ഖര്‍ സല്‍മാനുമൊപ്പം അഭിനയിച്ച ശോഭിതയോട് രണ്ട് പേരിലും ആരാണ് കൂടുതല്‍ കെയറിംങ്, ആരാണ് കൂടുതല്‍ ഫ്രെണ്ട്ലി എന്നായിരുന്നു അവതാരകന്റെ ചോദ്യം.

ആശ്ചര്യത്തോടെ ഈ ചോദ്യത്തിന് മറുപടി പറഞ്ഞ ശോഭിത തനിക്കാരുടെയും കെയറിംങ് ആവശ്യമില്ലെന്നാണ് പ്രതികരിച്ചത്. ‘കെയറിംങ്… എനിക്ക് കെയറിങ്ങിന്റെ ആവശ്യമില്ല. എന്റെ ഒപ്പം അഭിനയിക്കുന്നവര്‍ കെയര്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുമില്ല’. ദുല്‍ഖര്‍ നല്ലൊരു സുഹൃത്താണ്, ശോഭിത പറഞ്ഞു.

ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യങ്ങളിലും പ്രചരിക്കുകയാണ്. വെല്ല കാര്യമുണ്ടായിരുന്നോ എന്നാണ് അവതാരകനോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ആളെ വേണ്ടത്ര പരിചയമില്ലെന്ന് തോന്നുന്നു എന്നും ചിലര്‍ പറഞ്ഞു.

അഭിമുഖത്തിലുടനീളം ദുല്‍ഖറിനോട് സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കാന്‍ ശ്രമിക്കുന്ന അവതാരകന്‍, ശോഭിതയോട് വിവാഹത്തെ പറ്റിയും ദുല്‍ഖറിന്റെ പെരുമാറ്റത്തെ പറ്റിയുമൊക്കെയാണ് ചോദിക്കുന്നത്. ക്ലീഷേയായ ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം വ്യത്യസ്തമായ മറുപടികള്‍ തന്നെയാണ് ശോഭിത നല്‍കിയത്.

ചിത്രത്തില്‍ സുകുമാര കുറുപ്പിന്റെ ഭാര്യയായ ശാരദ കുറുപ്പിന്റെ കഥാപാത്രമാണ് ശോഭിത അവതരിപ്പിക്കുന്നത്. മൂത്തോന്‍ എന്ന ചിത്രത്തിലാണ് ശോഭിത നിവിന്‍ പോളിക്കൊപ്പം അഭിനയിച്ചത്. റോസി എന്ന കഥാപാത്രമായാണ് താരം ചിത്രത്തിലെത്തിയത്.

നവംബര്‍ 12ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത കുറുപ്പ് ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ മാത്രം തിയേറ്ററുകളില്‍ നിന്നും 10 കോടി രൂപയാണ് കുറുപ്പിന്റെ കളക്ഷന്‍. വിദേശത്തേയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കണക്കുകള്‍ പരിശോദിച്ചാല്‍ കുറുപ്പ് 50 കോടിയാണ് വാരിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തെ വാനോളം പുകഴ്ത്തിയ തിയേറ്റര്‍ ഉടമകള്‍ ദുല്‍ഖറിന്റെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുള്ള തുടക്കമാണ് സിനിമയെന്ന് അഭിപ്രായപ്പെട്ടിരുന്നു. ചാക്കോ എന്ന തിയേറ്റര്‍ റപ്രസന്റേറ്റീവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ സുകുമാര കുറുപ്പിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയതത് ശ്രീനാഥ് രാജേന്ദ്രനാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം