Advertisement
World News
ചൈനക്ക് 104 ശതമാനം തീരുവ; അമേരിക്ക പ്രഖ്യാപിച്ച പകരച്ചുങ്കം ഇന്ന് പ്രാബല്യത്തിൽ വരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 09, 02:09 am
Wednesday, 9th April 2025, 7:39 am

വാഷിങ്ടൺ: ഇന്ത്യയടക്കം 60 രാജ്യങ്ങൾക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകരച്ചുങ്കം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ട്രേഡ് ആക്ടിലെ സെക്ഷൻ 301 പ്രകാരം നിലവിലുള്ള പുതിയ തീരുവകൾ ഏപ്രിൽ ഒമ്പത് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഫോക്സ് ബിസിനസ് റിപ്പോർട്ട് പറഞ്ഞു.

ചൈനക്കെതിരെ കടുത്ത നടപടിയാണ് അമേരിക്ക സ്വീകരിച്ചത്. ഭീഷണിക്ക് പിന്നാലെ ചൈനീസ് ഉത്പന്നങ്ങൾക്കുള്ള തീരുവ യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് 104 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. പകരച്ചുങ്കം പ്രാബല്യത്തിൽ വരുന്നതോടെ ചില ചൈനീസ് ഉത്പന്നങ്ങൾക്ക് 125 ശതമാനം വരെ തീരുവ വർധിക്കും. പകരച്ചുങ്കം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യ 26 ശതമാനമാണ് തീരുവ നൽകേണ്ടത്.

പകരച്ചുങ്ക പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ട്രംപ് മറ്റ് ലോകരാജ്യങ്ങള്‍ക്കൊപ്പം ചൈനയ്ക്കും താരിഫ് ചുമത്തിയത്. 34 ശതമാനം താരിഫാണ് ട്രംപ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തിയത്. പിന്നാലെ യു.എസ് ഉത്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ചുമത്തുമെന്നും ചില ഉത്പന്നങ്ങള്‍ക്ക് കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചൈനയും അറിയിച്ചു.

യു.എസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം 24 മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ ചൈനയ്ക്കുള്ള പകരച്ചുങ്കം 104 ശതമാനമാക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. മുന്‍പ് ചുമത്തിയ 20 ശതമാനവും ഈ മാസം രണ്ടിന് പ്രഖ്യാപിച്ച 34 ശതമാനവുമുള്‍പ്പെടെ 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന ഇറക്കുമതിച്ചുങ്കം. ഇതിനൊപ്പം 50 ശതമാനം കൂടിയാണ് പുതിയതായി ചുമത്തിയിരിക്കുന്നത്.

അമേരിക്കൻ ഉത്പന്നങ്ങൾക്ക് മേൽ ചുമത്തിയ തീരുവ പിൻവലിക്കാൻ ചൈനക്ക് ട്രംപ് തിങ്കളാഴ്ച വരെ സമയം നൽകിയിരുന്നു. സമയപരിധി ഇപ്പോൾ അവസാനിക്കുകയും ചൈന അമേരിക്കക്ക് മേൽ ചുമത്തിയ തീരുവയിൽ ഉറച്ചുനിൽക്കുകയും ചെയ്തതോടെ, വൈറ്റ് ഹൗസ് കൂടുതൽ നടപടികളുമായി മുന്നോട്ട് പോകുകയാണ്.

ഈ പ്രഖ്യാപനത്തോട് ബീജിങ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ വാഷിങ്ടൺ വ്യാപാര യുദ്ധം കൂടുതൽ രൂക്ഷമാക്കുന്നത് തുടർന്നാൽ അവസാനം വരെ പോരാടുമെന്ന് ചൈന വ്യക്തമാക്കിയിരുന്നു.

കാനഡ അമേരിക്കൻ വാഹനങ്ങൾക്ക് ചുമത്തുന്ന 25 ശതമാനം തീരുവയും ഇന്ന് ആരംഭിക്കും. അതേസമം തീരുവ ചർച്ചകൾക്കായി 70 രാജ്യങ്ങൾ സമീപിച്ചെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി ആദ്യ ചർച്ചകൾ നടക്കും. അതിനിടെ അമേരിക്കൻ ഓഹരി വിപണി വീണ്ടും താഴേക്ക് പതിച്ചു.

അതേസമയം, ബ്ലാക്ക് റോക്ക് സി.ഇ.ഒ ലാറി ഫിങ്ക് ഒരു വലിയ വിപണി തകർച്ച ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ ഓഹരികൾ 20 ശതമാനം കൂടി ഇടിഞ്ഞേക്കാമെന്ന് അദ്ദേഹം പറഞ്ഞു. യു.എസിൽ മാന്ദ്യം വരുമെന്ന് ആശങ്കയുണ്ടെന്നും അതിനിടയിലാണ് ഓഹരി വിപണികൾ 20 ശതമാനം കൂടുതൽ ഇടിയാനുള്ള സാധ്യതയും ഉയരുന്നതെന്ന് ഫിങ്ക് പറഞ്ഞു.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 30 പ്രമുഖ കമ്പനികളുടെ സ്റ്റോക്ക് മാർക്കറ്റ് സൂചികയായ ഡൗ ജോൺസ്‌ സൂചിക 320 പോയിന്റ് കുറവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നാസ്ഡാക് സൂചിക 335 പോയിന്റിന്‍റെ കുറവിലാണ് ക്ലോസ് ചെയ്തത്. എസ് ആൻഡ് പി 500 സൂചികയിൽ 80 പോയിന്‍റിന്‍റെ ഇടിവ് ഉണ്ടായിട്ടുണ്ട്. ട്രംപിന്‍റെ ആഗോള തീരുവ നടപടികളിൽ നിക്ഷേപകരുടെ ആശങ്ക തുടരുകയാണ്.

 

Content Highlight: White House confirms 104% tariff on China, effective today