| Wednesday, 4th November 2020, 1:21 pm

ബൈഡനൊപ്പമോ അദ്ദേഹത്തിനേക്കാള്‍ കൂടുതലോ കാര്യങ്ങള്‍ ചെയ്യാന്‍ കമലയ്ക്ക് സാധിച്ചു; പ്രതികരണവുമായി അമ്മാവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിജയമോ പരാജയമോ അല്ല ഈ ഘട്ടത്തില്‍ പരിശോധിക്കുന്നതെന്നും യുവാക്കളെ അണിനിരത്താനും ന്യൂനപക്ഷ സമുദായങ്ങളെ ഊര്‍ജ്ജസ്വലതയോടെ മുന്‍നിരയിലേക്ക് എത്തിക്കാനും ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് നോമിനി എന്ന അര്‍ത്ഥത്തില്‍ കമല ഹാരിസിന് സാധിച്ചെന്ന് കമല ഹാരിസിന്റെ അമ്മാവനായ ജി. ബാലചന്ദ്രന്‍.

ജോ ബൈഡനൊപ്പമോ അല്ലെങ്കില്‍ അദ്ദേഹത്തിനേക്കാള്‍ കൂടുതലോ കാര്യങ്ങള്‍ ചെയ്യാന്‍ കമല ഹാരിസിന് സാധിച്ചിട്ടുണ്ടെന്നും ജി. ബാലചന്ദ്രന്‍ പറഞ്ഞു.

ജയിച്ചാലും തോറ്റാലും ന്യൂനപക്ഷങ്ങളിലും യുവാക്കളിലും കമല ഹാരിസ് ഉണ്ടാക്കിയ സ്വാധീനം വളരെക്കാലം ഉയര്‍ന്നു നില്‍ക്കുമെന്നും ഇതിനേക്കാള്‍ എല്ലാം അപ്പുറം അടുത്ത നാല് വര്‍ഷക്കാലം ആരാണ് അമേരിക്കയെ നയിക്കുന്നത് എന്നതാണ് ഇപ്പോള്‍ പ്രസക്തമായതെന്നും അദ്ദേഹം എന്‍.ഡി.ടി.വിയോട് പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപ് വീണ്ടും വിജയിച്ചാല്‍ അമേരിക്കയെ സഹായിക്കാന്‍ ദൈവത്തിന് മാത്രമേ കഴിയൂ എന്നും യു.എസ് ഇന്ന് ഗുരുതരമായ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനും കമല ഹാരിസും ചേര്‍ന്ന കടുത്ത പോരാട്ടമാണ് ഇത്തവണ ട്രംപിന് നല്‍കിയിരിക്കുന്നത്. ബൈഡന്‍ വിജയിച്ചാല്‍ ഒരുമാസത്തിനുള്ളില്‍ കമല പ്രസിഡന്റാകുമെന്ന് ട്രംപ് നേരത്തെ മുതല്‍ പറഞ്ഞിരുന്നു.

കമലാ ഹാരിസിനെ പരിഹസിച്ച് ട്രംപ് നിരവധി വേദികളില്‍ രംഗത്തെത്തിയിരുന്നു. കമലാ യു.എസ് പ്രസിഡന്റ് ആയാല്‍ രാജ്യത്തിനും സ്ത്രീകള്‍ക്കും ദുരിതകാലമാകുമെന്നായിരുന്നു ട്രംപിന്റെ പരിഹാസം.

ബൈഡന്‍-ഹാരിസ് കൂട്ടുകെട്ട് വിജയിച്ചാല്‍ യു.എസ് ഒരിക്കലും അങ്ങനെ തന്നെ തുടരില്ലെന്നും അവര്‍ ഇടതുപക്ഷത്തെ സമൂലമാക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

അതേസമയം നിലവിലെ ട്രെന്റുകളെല്ലാം ട്രംപിന് അനുകൂലമാണ്. ഇലക്ടറല്‍ വോട്ടുകളില്‍ ബൈഡനെ മറികടക്കാനൊരുങ്ങുകയാണ് ട്രംപ്.
213 ഇലക്ടറല്‍ വോട്ടുകളാണ് നിലവില്‍ ട്രംപിനുള്ളത്. 224 ഇലക്ടറല്‍ വോട്ടുകളാണ് നിലവില്‍ ബൈഡനുള്ളത്.

38 ഇലക്ടര്‍ വോട്ടുകളുള്ള ടെക്‌സാസില്‍ ട്രംപ് വിജയിച്ചു കഴിഞ്ഞു. 29 ഇലക്ടര്‍ വോട്ടുകളുള്ള ഫ്‌ളോറിഡ കൂടി വിജയിച്ചതോടെ ഇലക്ടറല്‍ വോട്ടുകളുടെ എണ്ണത്തില്‍ ട്രംപ് ഏറെ മുന്നിലെത്തുകയായിരുന്നു. 16 ഇലക്ടറല്‍ വോട്ടുകളുള്ള ജോര്‍ജിയയിലും 18 ഇലക്ടര്‍ വോട്ടുകളുള്ള
ഒഹിയോയിലും ട്രംപ് വിജയിച്ചു.

അതേസമയം മിനിസോട്ടിയിലും ഹവാലിയിലും കാലിഫോര്‍ണിയിലും ബൈഡനാണ് വിജയം. 11 ഇലക്ടറല്‍ വോട്ടുകളുള്ള അരിസോണയില്‍ ബൈഡനാണ് മുന്നില്‍.

270 ഇലക്ടറല്‍ വോട്ടുകള്‍ നേടുന്നയാള്‍ ജയിക്കും എന്നിരിക്കേ ഇലക്ടറല്‍ വോട്ടുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ ട്രംപ് പിടിക്കുന്നത് അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. 20 ഇലക്ടര്‍ വോട്ടുകള്‍ നേടി പെന്‍സില്‍വാനിയയിലും 16 ഇലക്ടറല്‍ വോട്ടുകള്‍ നേടി ജോര്‍ജിയയിലും ട്രംപ് തന്നെയാണ് വിജയിച്ചത്.

അതേസമയം മിനിസോട്ടയില്‍ ട്രംപിനെ പിന്‍തള്ളി ബൈഡനാണ് വിജയിച്ചു കയറിയത്. 10 ഇലക്ടറല്‍ വോട്ടുകളാണ് ഇവിടെ നിന്നും ബൈഡന് ലഭിച്ചത്. വാഷിങ്ടണ്‍, കാലിഫോര്‍ണി, ഒറേഗണ്‍ സംസ്ഥാനങ്ങളിലും വിജയം ബൈഡനൊപ്പമാമണ്.

അതേസമയം വിജയപ്രതീക്ഷയുണ്ടെന്നും അരിസോണയില്‍ വിജയം ഉറപ്പാണെന്നും ജോ ബൈഡന്‍ പ്രതികരിച്ചു. വിസ്‌കോണ്‍സിലും, മിഷിഗണിലും പെന്‍സില്‍വാനിയയിലുമുണ്ടായ ട്രെന്റില്‍ സന്തോഷമുണ്ടെന്നും ബൈഡന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Whether She Wins Or Loses..: Kamala Harris’s Uncle

We use cookies to give you the best possible experience. Learn more