| Monday, 13th February 2023, 7:02 pm

കോടതികള്‍ ഇങ്ങനെ തുടര്‍ന്നാല്‍ പാവപ്പെട്ടവര്‍ എങ്ങോട്ട് പോകും; സുപ്രീം കോടതിയോട് മെഹബൂബ മുഫ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു-കശ്മീര്‍ അതിര്‍ത്തി നിര്‍ണയ കമ്മീഷനെ ചോദ്യം ചെയ്തുള്ള ഹരജി തള്ളിയ സുപ്രീം കോടതിയുടെ തീരുമാനം അപ്രസക്തമാണെന്ന് മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹബൂബ മുഫ്തി.

‘ആര്‍ട്ടിക്കിള്‍370 ഉം ജമ്മു കശ്മീര്‍ പുനസംഘടന നിയമവും റദ്ദാക്കിയതിനെതിരെയുള്ള ഹരജികള്‍ ഇപ്പോഴും കോടതിക്ക് മുമ്പാകെ കെട്ടി കിടക്കുകയാണ്. അതൊന്നും തീര്‍പ്പ് കല്‍പ്പിക്കാതെ എങ്ങനെയാണ് ഈ കേസില്‍ വിധി പറയുക.
അതിര്‍ത്തി നിര്‍ണയ കമ്മീഷന്‍ വേണമെന്ന നിര്‍ദേശം ഞങ്ങള്‍ ആദ്യമേ നിരസിച്ചിരുന്നു, അതുകൊണ്ട് വിധി എന്തായാലും ഞങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ല,’മെഹബൂബ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കോടതി ഇങ്ങനെയായാല്‍ പാവപ്പെട്ട ജനത എങ്ങോട്ട് പോകും. കീഴ്‌ക്കോടതികള്‍ പോലും പല കാര്യങ്ങള്‍ക്ക് ജാമ്യം നല്‍കാത്തതില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പോലും വിമര്‍ശിച്ചിട്ടുണ്ട്. നീതി നടപ്പാക്കാന്‍ കോടതികള്‍ ഭയന്നാല്‍ നീതി എങ്ങനെ നടപ്പാകുമെന്നും അവര്‍ ചോദിച്ചു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയെ അധികാരത്തില്‍ നിന്നിറക്കാനുള്ള ശേഷി പോലും ഒരു കാലത്ത് കോടതികള്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ കോടതികള്‍ ജാമ്യം നല്‍കാന്‍ പോലും മടിക്കുന്നുവെന്നും മെഹബൂബ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പ് കൃത്രിമം കാണിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിലെ നിയമസഭ, ലോക്‌സഭ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തിനായി അതിര്‍ത്തി നിര്‍ണയ കമ്മീഷന്‍ രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് കൊണ്ടുള്ള ഹരജിയാണ് തിങ്കളാഴ്ച സുപ്രീം കോടതി തള്ളിയത്.

2002ലെ അതിര്‍ത്തി നിര്‍ണയ നിയമത്തിലെ ചട്ടം 3 പ്രകാരമുള്ള അധികാരം വിനിയോഗിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജിയായ രഞ്ജന പ്രകാശ് ദേശായിയുടെ അധ്യക്ഷതയില്‍ അതിര്‍ത്തി നിര്‍ണയ കമ്മിറ്റി രൂപീകരിച്ചിരുന്നു. കശ്മീര്‍ നിവാസികളായ ഹാജി അബ്ദുല്‍ ഘാനി ഖാനും, മുഹമ്മദ് അയ്യൂബും ഇതിനെതിരെ ഹരജി സമര്‍പ്പിച്ചു. ഈ ഹരജി എസ്.കെ കൗള്‍, എ.എസ് ഒക എന്നിവരടങ്ങുന്ന ബെഞ്ച് തള്ളുകയായിരുന്നു.

ആര്‍ട്ടിക്കിള്‍370ന്റെ ഒന്നും രണ്ടും ചട്ടങ്ങളുടെ നടത്തിപ്പുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ആര്‍ട്ടിക്കിള്‍370യുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇപ്പോഴും കോടതിയുടെ പരിഗണനയിലുള്ളതാണെന്നും കോടതി അറിയിച്ചു.

2019ലെ ജമ്മു കശ്മീര്‍ പുനസംഘടന നിയമം അതിര്‍ത്തി നിര്‍ണയ കമ്മീഷന്‍ രൂപീകരിക്കുന്നതിന് തടസ്സമല്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

എന്നാല്‍ ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഇത് ഭരണഘടനാവിരുദ്ധമാണെന്നും വാദിച്ചു. ജമ്മു കശ്മീരിലെ സീറ്റുകളുടെ എണ്ണം 107ല്‍ നിന്ന് 114 ആക്കി വര്‍ധിപ്പിച്ചതും ഭരണഘടനാപരമായ വ്യവസ്ഥകള്‍ക്കും നിയമപരമായ വ്യവസഥകള്‍ക്കും വിരുദ്ധമാണെന്നും അദ്ദേഹം വാദിച്ചു.

2019 ആഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍370ലെ വ്യവസ്ഥകള്‍ റദ്ദാക്കിയ കേന്ദ്രത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കൊണ്ടുള്ള നിരവധി ഹരജികള്‍ ഇപ്പോഴും കോടതിയുടെ പരിഗണനയിലുണ്ട്.

CONTENT HIGHLIGHT: Where will the poor go if the courts continue like this; Mehbooba Mufti to the Supreme Court

We use cookies to give you the best possible experience. Learn more