| Thursday, 29th August 2019, 12:00 pm

'ഏട്ടനെ കിട്ടാതായപ്പോള്‍ അവര്‍ അച്ഛനെയും കൊണ്ടുപോയി; അദ്ദേഹമിപ്പോഴും തടവിലാണ്' സൈന്യത്തിന്റെ രാത്രി റെയ്ഡിനെക്കുറിച്ച് തടവിലാക്കപ്പെട്ടവരുടെ ബന്ധുക്കള്‍ പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കശ്മീരില്‍ പൊലീസ് അന്വേഷിച്ചെത്തിയവരെ കിട്ടിയില്ലെങ്കില്‍ അവരുടെ അച്ഛനെയോ സഹോദരങ്ങളെയോ പിടിച്ചുകൊണ്ടുപോകുന്നതായി റിപ്പോര്‍ട്ട്. തെക്കന്‍ ശ്രീഗനറില്‍ നിന്നും കുറച്ചു കിലോമീറ്ററുകള്‍ അപ്പുറമുള്ള പാമ്പൂര്‍ നിവാസികളുടെ അനുഭവങ്ങളിലൂടെ ദ സ്‌ക്രോളാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്യുന്നത്.

‘ആഗസ്റ്റ് 13ന് രാത്രി ഏതാണ്ട് പത്ത് പതിനൊന്ന് മണിയോടെ ഞങ്ങളുടെ ജാലകത്തില്‍ മുട്ടുന്നതുകേട്ടു. അത് സി.ആര്‍.പി.എഫും പൊലീസുമായിരുന്നു. കാര്യമെന്താണെന്നറിയാന്‍ ഞങ്ങള്‍ പുറത്തിറങ്ങി. ഞാനും അമ്മയും അച്ഛനുമായിരുന്നു അവിടെയുണ്ടായിരുന്നത്.’ പാമ്പൂരിലെ ഫ്രസ്റ്റബാല്‍ നിവാസിയായ പെണ്‍കുട്ടി പറയുന്നു.

അവളുടെ 18കാരനായ സഹോദരനെ തേടിയായിരുന്നു അവര്‍ വന്നത്. പക്ഷേ അവന്‍ അവിടെയുണ്ടായിരുന്നില്ല. ‘ അതിനാല്‍ അവര്‍ പപ്പയെ കൊണ്ടുപോയി.’ അവള്‍ പറയുന്നു. ‘ഞങ്ങള്‍ക്ക് അധികം എതിര്‍ക്കാന്‍ കഴിഞ്ഞില്ല.’

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആഗസ്റ്റ് അഞ്ചിനുശേഷം ഇതാദ്യമായല്ല 45 കാരനായ അദ്ദേഹത്തെ പൊലീസ് കൊണ്ടുപോകുന്നത്. ‘ ആഗസ്റ്റ് ഒമ്പതിന് അവര്‍ അദ്ദേഹത്തെ കൊണ്ടുപോയി ഒരു ദിവസം കസ്റ്റഡിയിലിട്ടിരുന്നു. ഈദിന് മുമ്പാണ് പോകാന്‍ അനുവദിച്ചത്.’ പെണ്‍കുട്ടി പറയുന്നു.

ഓരോ തവണയും അറസ്റ്റിന്റെ കാരണം ചോദിക്കുമ്പോള്‍ ആ പതിനെട്ടുകാരനെ കൊണ്ടുവരൂവെന്ന മറുപടിയാണ് പൊലീസ് നല്‍കുന്നതെന്നാണ് ഇവര്‍ പറയുന്നത്.

ആഗസ്റ്റ് അഞ്ചിന് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അവന്‍ പ്രതിഷേധിച്ചിരുന്നെന്നാണ് സഹോദരി പറയുന്നത്. തുടര്‍ന്ന് പൊലീസ് അന്വേഷിച്ചെത്തിയതോടെ അവന്‍ ഒളിവില്‍ പോയി. അവന്‍ എവിടെയാണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നാണ് കുടുംബം പറയുന്നത്. ആഗസ്റ്റ് 21ന് സ്‌ക്രോള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാനായി ആ വീട്ടിലെത്തിയതുവരെ പിതാവിനെ കസ്റ്റഡിയില്‍ നിന്നും വിട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാമ്പൂരിലെ തന്നെ കഡ്ബബാലിലുള്ള ഹാസിഖ് ഷാഫിയെ ഒന്നുരണ്ട് ദിവസത്തിനുള്ളില്‍ വിട്ടയക്കുമെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്തതാണ് പൊലീസ്. അവനേയും ഇതുവരെ വിട്ടയച്ചിട്ടില്ല.

‘ ആഗസ്റ്റ് ആറിന് പുലര്‍ച്ചെയായിരുന്നു അവര്‍ വന്നത്. ഞങ്ങള്‍ ഉറങ്ങുകയായിരുന്നു. ആറ് പൊലീസുകാര്‍ ജീപ്പില്‍ വന്നു ഹാസിഖിനെ ചോദിച്ചു. അവനെ കൊണ്ടുപോകണമെന്നും ഒന്നുരണ്ട് ദിവസത്തിനുള്ളില്‍ വിട്ടയക്കുമെന്നും അവര്‍ പറഞ്ഞു.’ ഹാസിഖിന്റെ പിതാവ് മുഹമ്മദ് ഷാഫി പറയുന്നു.

പത്തിരുപത് യുവാക്കള്‍ക്കൊപ്പം അവനെ പൊലീസ് സ്റ്റേഷനില്‍ ലോക്കപ്പിലിട്ടിരിക്കുകയാണെന്നാണ് മുഹമ്മദ് ഷാഫി പറയുന്നത്.

We use cookies to give you the best possible experience. Learn more