| Friday, 15th May 2020, 7:36 pm

മഹാമാരിയുടെ മറവില്‍ സംസ്ഥാനങ്ങള്‍ തൊഴിലാളികളെ അടിമത്വത്തിലേക്ക് തള്ളിവിടുമ്പോള്‍; കേരളം തൊഴിലാളികളുടെ പക്ഷത്ത് നില്‍ക്കുമോ?

സാജിദ സുബൈദ

കൊറോണയെ പ്രതിരോധിക്കാന്‍, 2020 മാര്‍ച്ച് 24 ന് ആരംഭിച്ച ലോക്ക് ഡൗണ്‍ 50 ദിവസം കടക്കുമ്പോള്‍, രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ലോകത്താകമാനം വ്യാപിച്ച പ്രതിസന്ധിയെ മറികടക്കാന്‍ ഇന്ത്യ ഭാരങ്ങളെല്ലാം തൊഴിലാളികളുടെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയുടെ തൊഴില്‍ വിഭാഗത്തില്‍ തൊണ്ണൂറ് ശതമാനവും അസംഘടിത മേഖലയിലാണെന്നിരിക്കെ, ലോക്ക് ഡൗണ്‍ കാലയളവില്‍ പട്ടിണിയും ദാരിദ്ര്യവും, രോഗങ്ങളും മരണവും കൂടുതല്‍ ബാധിച്ചത് ഈ തൊഴിലാളികളെയാണ്.

കിടപ്പാടവും, തൊഴിലുപകരണങ്ങളും, എന്തിന് മൊബൈല്‍ പോലും വിറ്റ് ഒരു നേരത്തെ ഭക്ഷണം കണ്ടെത്തേണ്ടി വരികയാണ് തൊഴിലാളികള്‍. നിരവധി ആത്മഹത്യകളുടെ വാര്‍ത്തകളും തൊഴിലാളികുടുംബങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്നുകഴിഞ്ഞു. ഒന്ന് തല നിവര്‍ത്താന്‍, ലോക്ക് ഡൗണ്‍ കഴിയാനും, തൊഴിലെടുക്കാനും കുഞ്ഞുങ്ങളുടെ വിശപ്പകറ്റാനും കാത്തിരിക്കുന്ന തൊഴിലാളികളുടെ മേലാണ്, ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍, കുത്തക കമ്പനികള്‍ക്കനുകൂലമായി തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

മൂന്ന് നിയമങ്ങളൊഴികെ ബാക്കിയെല്ലാ നിയമങ്ങളും തൊഴിലുടമകള്‍ക്കനുകൂലമായി ഭേദഗതി ചെയ്യുന്നതില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍, കമ്പനികളെ ആകര്‍ഷിക്കുന്നതിനായി ഉയര്‍ത്തിക്കാണിക്കുന്നത്, 8 മണിക്കൂര്‍ തൊഴില്‍ സമയം 12 മണിക്കൂര്‍ ആക്കി എന്നുള്ളതാണ്. നൂറ്റാണ്ടുകള്‍ സമരം ചെയ്ത് തൊഴിലാളികള്‍ നേടിയെടുത്ത, 8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍, 8 മണിക്കൂര്‍ വിനോദം എന്ന വിപ്ലവ നേട്ടത്തെയാണ്, ഇന്ത്യ ഒരു വിട്ടുവീഴ്ചയുമില്ലാതെ കുത്തക കമ്പനികള്‍ക്ക് തീറെഴുതിക്കൊടുക്കാനൊരുങ്ങുന്നത്.

തൊഴിലുടമകള്‍ക്കനുകൂലമായി നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍, യോഗി ആദിത്യനാഥ് ആയിരം ദിവസങ്ങളിലേക്കാണ് പരിമിതപ്പെടുത്തിയതെങ്കിലും, തൊഴിലാളി വിരുദ്ധ കോഡുകള്‍ പ്രയോഗവത്ക്കരിക്കാനുള്ള തന്ത്രമാണ് ഇതിനു പിന്നില്‍ നടക്കുതെന്നുള്ളത് വ്യക്തമാണ്. ഉത്തര്‍ പ്രദേശിന് പുറകെ, മധ്യ പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, ഹരിയാന, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും തൊഴില്‍ ഭേദഗതിക്ക് തയ്യാറായി കഴിഞ്ഞു.

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ, 44 തൊഴില്‍ നിയമങ്ങള്‍ 4 കോഡുകളിലാക്കി ഏകീകരിച്ചതിനെ, രാജ്യത്തെ തൊഴിലാളികളൊന്നടങ്കം എതിര്‍ക്കുകയും ദേശീയ പണിമുടക്കില്‍ കോഡുകള്‍ക്കെതിരെ മുദ്രാവാക്യമുണര്‍ന്നെങ്കിലും ഭരണകൂടം കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തത്.

തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം , പാര്‍പ്പിടം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് മിനിമം വേതനം നിശ്ചയിച്ചു വന്നതെങ്കില്‍, ഇനിയങ്ങോട്ട്, തൊഴിലാളികളുടെ തൊഴില്‍ ക്ഷമതയനുസരിച്ച്, അണ്‍ സ്‌കില്‍ഡ്, സെമി സ്‌കില്‍ഡ്, സ്‌കില്‍ഡ്, ഹൈലി സ്‌കില്‍ഡ് എന്നിങ്ങനെ തരം തിരിച്ചാണ് മിനിമം വേതനം നിശ്ചയിക്കപ്പെടുക. ഒരേ തൊഴിലിന്, സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് വിവിധ കൂലിയാണ് നിശ്ചയിക്കപ്പെടുക.

മാത്രമല്ല, വേതനം നിശ്ചയിക്കുന്ന ബോര്‍ഡ്, രണ്ട് സര്‍ക്കാര്‍ പ്രതിനിധികളും, തൊഴിലാളികളെ പ്രതിനിധീകരിച്ചൊരാളും, തൊഴിലുടമ സമിതിയിലെ അംഗങ്ങളും അടങ്ങുന്നതാണ്. തൊഴിലാളിയുടെ തൊഴില്‍ ക്ഷമതക്ക് യാതൊരു മാനുഷിക പരിഗണനയും നല്‍കാതെ, വ്യവസായത്തിലേക്കുള്ള വിഭവമായി മാത്രം കരുതുന്ന ഈ വേതന കോഡില്‍ സര്‍ക്കാറുദ്യോഗസ്ഥരും തൊഴിലുടമയും ഒന്നിക്കാന്‍ തീരുമാനിച്ചാല്‍, പിന്നെ ബോര്‍ഡിലെ തൊഴിലാളിയുടെ ആവശ്യങ്ങള്‍ക്ക് യാതൊരു പരിഗണനയുമുണ്ടാകില്ല. 1936 ലെ വേജസ് ആക്റ്റ്, 1948ലെ മിനിമം വേജസ് ആക്ട്, 1965 ലെ പേയ്‌മെന്റ് ബോണസ് ആക്ട്, 1976ലെ തുല്യ വേതന നിയമം എന്നിവയെ ഭേദഗതി ചെയ്താണ് വേജസ് കോഡ് പ്രയോഗവല്‍ക്കരിക്കുന്നത്.

സാമ്യൂഹ്യ സുരക്ഷ ഉറപ്പു വരുത്തുന്ന എംപ്ലോയ്‌മെന്റ് കോംപന്‍സിയേഷന്‍ ആക്ട് 1923, ഇ.എസ്.ഐ ആക്ട് 1948, ഇ.പി.എഫ് ആക്ട് 1952, മറ്റേണിറ്റി ബെനിഫിറ്റ് ആക്ട് 1961, പേയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട് 1972, അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കര്‍സ് സോഷ്യല്‍ സെക്യൂരിറ്റി ആക്ട് 2008 തുടങ്ങിയ നിയമങ്ങള്‍ ഭേദഗതി ചെയ്താണ് സാമ്യൂഹ്യ സുരക്ഷ ബില്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

പത്ത് തൊഴിലാളികളില്‍ കൂടുതലുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഈ ബില്‍ നിയമ വിധേയമാകുന്നുള്ളുവെന്ന് മാത്രമല്ല, 300ല്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക്, തൊഴിലിടങ്ങളിലെ അപകടങ്ങള്‍ക്ക്, തൊഴിലുടമക്ക് ഉത്തരവാദിത്വമില്ലാത്തതിനാല്‍ തന്നെ നഷ്ട പരിഹാരം നല്‍കേണ്ടതില്ല. എണ്ണത്തില്‍ എത്ര കൂടുതല്‍ തൊഴിലാളികളുണ്ടായാലും, ഓരോന്നും മുന്നൂറ് പേരുടെ യൂണിറ്റുകളാക്കുന്നതോടു കൂടി ഏത് കുത്തക കമ്പനികള്‍ക്കും തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് പിന്മാറാന്‍ സാധിക്കും.

വ്യവസായ സുരക്ഷയും ക്ഷേമവും ഉറപ്പ് വരുത്തുന്ന ഒക്യുപേഷനല്‍ സേഫ്റ്റി, ഹെല്‍ത്ത് വര്‍ക്കിംഗ് കണ്ടിഷന്‍സ് കോഡ് നിലവില്‍ വന്നിരിക്കുന്നത്, ഫാക്ടറീസ് ആക്ട് 1948, മൈന്‍സ് ആക്ട് 1952, ഡോക് വര്‍ക്കഴ്‌സ് ആക്ട് 1986, കോണ്‍ട്രാക്ട് ലേബര്‍ ആക്ട് 1970, ഇന്റെര്‍ സ്റ്റേറ്റ് മൈ ഗ്രന്റെ ആക്ട് 1979 തുടങ്ങിയ നിയമങ്ങളെ ഭേദഗതി ചെയ്തു കൊണ്ടാണ്. സംസ്ഥാന ഗവണ്‍മെന്റും തൊഴിലുടമകളുടെ അസ്സോസിയേഷനും ട്രേഡ് യൂണിയനും അടങ്ങുന്ന മൂന്നംഗ സമിതിയുടെ തീരുമാനം തൊഴിലാളി സൗഹൃദമാകുന്നതിന് പല കാരണങ്ങള്‍ കൊണ്ടും തടസ്സം സൃഷ്ടിക്കും.

ചൈന – യു.എസ് വ്യവസായ യുദ്ധ സാഹചര്യത്തില്‍, ചൈനയിലെ കുത്തക കമ്പനികളെ ഇന്ത്യയിലേക്കാകര്‍ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വ്യവസായ ബന്ധ ബില്‍ ലോക സഭയില്‍ പാസ്സാക്കിയെടുക്കുന്നത്. ഈ ബില്‍ പ്രകാരം, തൊഴിലുടമക്ക് തൊഴിലാളികളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനും നോട്ടീസ് നല്‍കാതെ പിരിച്ചു വിടുന്നതിന്നും അനുവാദം നല്‍കുന്നു.

തൊഴില്‍ വിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം നടത്തണമെങ്കില്‍, 6 ആഴ്ചക്ക് മുമ്പ് തൊഴിലുടമക്ക് നോട്ടീസ് നല്‍കണം. അതും 75 ശതമാനം തൊഴിലാളികളുള്ള ട്രേഡ് യൂണിയന് മാത്രമേ സമരം പ്രഖ്യാപിക്കാന്‍ അനുവാദമുള്ളൂ. തൊഴിലിടങ്ങളില്‍ പ്രവേശിക്കുമ്പോള്‍, തൊഴിലുടമ തയ്യാറാക്കുന്ന കരാറില്‍ ഒപ്പ് വെക്കണം. കരാര്‍ വിരുദ്ധമായി വല്ല സമരത്തിലും പങ്കെടുത്താല്‍, ലീവായി പരിഗണിക്കാനും തൊഴിലുടമ പരാതി നല്‍കുന്ന പക്ഷം, ഇരുപതാനായിരം മുതല്‍ അമ്പതിനായിരം വരെ പിഴ ചുമത്താനും ഒരു മാസം വരെ ജയിലിലടക്കാനുമുള്ള അധികാരം സര്‍ക്കാറിനുണ്ട്, ഈ നിയമ പ്രകാരം.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ഉല്‍പാദനക്ഷമത കൂട്ടാനുമെന്ന വ്യാജേന തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കുന്ന മോഡി സര്‍ക്കാര്‍ ഭൂരി പക്ഷം വരുന്ന തൊഴിലാളികളെ ദുരിതത്തിലാഴ്ത്തുകയും കുത്തക വ്യവസായികളെ തഴച്ചു വളരാനുള്ള സാഹചര്യം ഒരുക്കുകയുമാണ് ചെയ്യുന്നത്. ഇത് ഇന്ത്യയുടെ ജി.ഡി.പി നിരക്ക് കുത്തനെ കുറക്കുന്നതിന്നാണ് കാരണമാവുക.

സംസ്ഥാനങ്ങള്‍ ഒന്നൊന്നായി തൊഴിലാളി വിരുദ്ധ കോഡുകള്‍ നടപ്പിലാക്കുമ്പോള്‍, കേരളം അതിന് തയ്യാറല്ല എന്ന് തൊഴില്‍ മന്ത്രി രാമ കൃഷ്ണന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, കേരളത്തിന്റെ ചരിത്രം അങ്ങനെയല്ല, നമ്മെ ബോധ്യപ്പെടുത്തുന്നത്.ഈസ് ഓഫ് ഡുയിംഗ് ബിസിനസിന്റെ ഭാഗമായി പല നിയമങ്ങളും ഭേദഗതി ചെയ്തത് ചില മറയുടെ സഹായത്തോടെയായിരുന്നു.

1960 ലെ ഷോപ്‌സ് ആന്റ് കാമേഴ്ഷ്യല്‍ ആക്ട് ഭേദഗതി ചെയ്ത് കൊണ്ട്, തൊഴിലിടങ്ങളില്‍ സ്ത്രീകളെ രാത്രി 7 മണിക്ക് ശേഷം തൊഴിലെടുപ്പിക്കരുതെന്ന നിയമത്തെ, സ്ത്രീക്കും പുരുഷനും തുല്യ പദവി എന്ന് പ്രഖ്യാപിച്ച് കൊണ്ട് സ്ത്രീകളെ എത് സമയത്തും തൊഴിലെടുപ്പിക്കാനുള്ള അനുവാദം, (5 തൊഴിലാളികളടങ്ങുന്ന ഗ്രൂപ്പില്‍ ഒരു സ്ത്രീ തൊഴിലാളിയോടൊപ്പം ഒരു സ്ത്രീയെങ്കിലുമുണ്ടെന്ന മാനദണ്ഡത്തെ മുന്‍ നിര്‍ത്തി) തൊഴിലുടമകള്‍ക്ക് നല്‍കി.

തൊഴിലിടങ്ങളിലെ തര്‍ക്ക പരിഹാരങ്ങള്‍ക്ക് അധികാരമുണ്ടായിരുന്ന ലേബര്‍ ഓഫീസറുടെ, ‘ഇന്‍സ്‌പെക്ടര്‍’ എന്ന പദവി എടുത്തു കളഞ്ഞ്, പരിശോധകന്‍ എന്നര്‍ത്ഥം വരുന്ന ഇന്‍വിജിലേറ്ററില്‍ ഒതുക്കി. മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും തൊഴിലാളികള്‍ക്ക് 8 മണിക്കൂര്‍ ജോലി എന്നുള്ളത് സ്വപ്നം മാത്രമാണ്. പത്ത് മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെയാണ് അവര്‍ തൊഴിലെടുത്തു കൊണ്ടിരിക്കുന്നത്. നിലവില്‍ ലേബര്‍ ഓഫീസര്‍മാരുടെ അപര്യാപ്തത മൂലം തൊഴിലിടങ്ങളില്‍ നിയമ വിരുദ്ധതക്കെതിരെയുള്ള പരിശോധന നടക്കുന്നില്ല എന്നുള്ളിടത്ത്, തൊഴിലാളി സ്വയം പരാതി സമര്‍പ്പിച്ചാല്‍ ലേബര്‍ ഓഫീസര്‍ വഴി തര്‍ക്കം പരിഹരിക്കാനുള്ള അവസരമാണ് ഇതിലൂടെ തൊഴിലാളിക്ക് നഷ്ടപ്പെടുന്നത്.

2017 ല്‍ ഇവ ഭേദഗതി ചെയ്യുമ്പോള്‍, അടിസ്ഥാന ആവശ്യങ്ങള്‍ തൊഴിലുടമ നടപ്പിലാക്കിയില്ലെങ്കില്‍, നിയമ നടപടിക്കുള്ള സാഹചര്യം 1960 ഷോപ്‌സ് ആന്റ് കൊമേഴ് ഷ്യല്‍ ആക്ടിലുണ്ടായിരിക്കെ, സെക്ഷന്‍ 21 ന്റെ കൂടെ 21 A എന്ന സെക്ഷന്‍ കൂടിയുണ്ടാക്കി സ്ത്രീകള്‍ക്ക് ഇരിക്കാനുള്ള അവകാശങ്ങളുണ്ടാക്കി എന്ന് കൊട്ടിഘോഷിക്കപ്പെട്ടു.

1980 ലെ കേരള ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് ആക്ട് ഭേദഗതി ചെയ്ത്, സെക്ഷന്‍ 9 ന് ശേഷം 9 A എന്ന പുതിയ സെക്ഷനുണ്ടാക്കി, തൊഴിലുടമക്ക്, സ്വയമോ അല്ലങ്കില്‍ തൊഴിലുടമ നിശ്ചയിക്കുന്ന തൊഴിലാളികളെ കൊണ്ടോ യന്ത്രങ്ങള്‍ കൊണ്ടോ കയറ്റിറക്കു ജോലി ചെയ്യിക്കാം. മാത്രമല്ല, സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നല്‍കിയാല്‍ മതി.

ചുമട്ടു തൊഴിലാളികള്‍, വര്‍ഷങ്ങളോളം സമരം ചെയ്ത് നേടിയെടുത്ത, ലോഡിംഗിന്റെ തോതനുസരിച്ച് കൂലി വാങ്ങാനുള്ള അവകാശത്തെയാണ് ഇതിലൂടെ ഹനിക്കാന്‍ ശ്രമിക്കുന്നത്, മാത്രമല്ല, ചുമട്ടു തൊഴിലാളികള്‍ തൊഴിലെടുക്കാതെ കൂലി വാങ്ങുന്നതിന് നിയമ നടപടി സ്വീകരിക്കാന്‍ ലേബര്‍ ഓഫീസര്‍ക്ക് അധികാരമുണ്ടായിരിക്കെ, നോക്കു കൂലി നിര്‍ത്തലാക്കി എന്ന് പ്രഖ്യാപിക്കുന്നതിലൂടെ ചുമട്ട് തൊഴിലാളികള്‍ പണിയെടുക്കാതെ കൂലി വാങ്ങുന്നവരാണെന്ന പ്രതീതിയുണ്ടാക്കി, ആ വിഭാഗത്തെ തന്നെ സമൂഹത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.

സൂക്ഷ്മ, ചെറിയ, ഇടത്തര വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള 2019 ലെ ആക്ട് പ്രകാരം, പത്ത് കോടിവരെയുള്ള വ്യവസായത്തിനുള്ള ലൈസന്‍സിന് അപേക്ഷ നല്‍കിയാല്‍ അടുത്ത ദിവസം മുതല്‍ വ്യവസായമാരംഭിക്കാം. അപേക്ഷ നല്‍കിയിട്ട് 3 വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് ലഭിക്കുന്നതിന്നുള്ള രേഖകള്‍ സമര്‍പ്പിച്ചാല്‍ മതി. ആദ്യത്തെ 3 വര്‍ഷത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത 6 മാസം കൂടി തൊഴിലുടമക്ക് സാവകാശം ലഭിക്കും.

ഈ ഭേദഗതി നടപ്പിലാക്കുന്നതിന് വേണ്ടി ഷോപ്‌സ് ആന്റ് കൊമേഴ്‌സല്‍ ആക്ട് മുതല്‍, ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് ആക്ട്, ബില്‍ഡിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ ആക്ട്, പഞ്ചായത്തി രാജ് ആക്ട് തുടങ്ങി നിരവധി നിയമങ്ങള്‍, തൊഴിലുടമകള്‍ക്കനുസരിച്ച് ഭേദഗതി ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. യഥാര്‍ത്ഥത്തില്‍, ഇതിന്റെ മറ്റൊരു പതിപ്പാണ്, ആയിരം ദിവസങ്ങളിലേക്ക് തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത ഉത്തര്‍ പ്രദേശ് സര്‍ക്കാറിന്റെ പ്രഖ്യാപനവും. തുടര്‍ന്ന് വന്ന മറ്റു സംസ്ഥാനങ്ങളുടെ നടപടിയും.

വ്യവസായ സംരഭങ്ങളുടെ കാര്യത്തില്‍ 77 റാങ്കിംഗിലുള്ള കേരളം, സംരംഭകരെ ആകര്‍ഷിക്കാന്‍ നിലവില്‍ തന്നെ പല നിയമങ്ങളും ഭേദഗതി ചെയ്തിട്ടുണ്ടെങ്കിലും പല തരത്തിലുള്ള മറക്ക് പിന്നില്‍ നിന്നായത് കൊണ്ട് ശക്തമായ പ്രതിഷേധം ട്രേഡ് യൂണിയനുകളുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. തൊഴിലാളികളെ അടിമത്വത്തിലേക്ക് തള്ളി വിടുന്ന നയങ്ങള്‍ കുത്തക കമ്പനികള്‍ക്കാണ് പ്രയോജനപ്പെടുക എന്നു മനസ്സിലാക്കാതെ, ചെറുകിട വ്യപാര സമിതികള്‍, ‘കേരളത്തിലും മറ്റു സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയമ ഇളവുകള്‍ വേണമെന്ന’ ആവശ്യമുയര്‍ത്തിയിട്ടുണ്ട്.

കേരളത്തില്‍ നിലവില്‍ തന്നെ തൊഴിലാളി വിരുദ്ധ നിയമ ഭേദഗതികളുണ്ടായിരിക്കെ, തുടര്‍ന്നും ആവശ്യപ്പെടുന്ന ചെറുകിട വ്യാപാരികള്‍ മനസ്സിലാക്കേണ്ടത്, കുത്തക കമ്പനികളാണ് ഇതിന്റെയൊക്കെ കൊള്ളലാഭം കൊയ്യുക എന്നുള്ളതാണ്. കുത്തക കമ്പനികളുടെ ആഗമനത്തോടു കൂടി തൊഴിലാളികളുടെ മാത്രമല്ല, ചെറുകിട വ്യാപാരികളുടെ നിലനില്‍പ് തന്നെ പ്രതിസന്ധിയിലാകും.

സംവത്സരങ്ങളിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങളെ നില നിര്‍ത്തുന്നതിന്നും തുടര്‍ന്നും അവകാശങ്ങള്‍ നേടിയെടുക്കുന്നതിന്നും രൂപീകരിച്ച ഇന്റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനിലെ (ILO) പത്ത് സ്ഥിരാംഗങ്ങളിലെ ഒരംഗമാണ് നമ്മുടെ രാജ്യമായ ഇന്ത്യ. അത് കൊണ്ട് തന്നെ മോഡി സര്‍ക്കാറിന്റെ തൊഴില്‍ വിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ ILO യെ സമീപിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന വ്യാജേന ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ ഒന്നോ രണ്ടോ കുത്തക കച്ചവടക്കാരിലേക്ക് ഏകീകരിക്കുന്ന പ്രവണതയെ, രാജ്യത്തെ തൊഴിലാളികളെ അടിമത്വത്തില്‍ നിന്ന് കര കയറ്റാന്‍, രാജ്യം മുഴുവന്‍ പ്രതിരോധിക്കേണ്ടതുണ്ട്. തൊഴില്‍ വിരുദ്ധ കോഡുകള്‍ക്കെതിരെ, ദേശീയ പണിമുടക്കിയുലര്‍ത്തിയ മുദ്രാവാക്യങ്ങളെയും ആവശ്യങ്ങളെയും അവഗണിച്ച മോഡി സര്‍ക്കാറിന്റെ ഭരണകൂട ഭീകരതക്കെതിരെ നാം ഒരുമിച്ച് കൈ കോര്‍ക്കേണ്ടതുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാജിദ സുബൈദ

We use cookies to give you the best possible experience. Learn more