| Saturday, 20th July 2024, 3:16 pm

എന്തൊരു തമാശയാണിത്? നിങ്ങൾക്ക് അങ്ങനെ സംഭവിക്കാതിരിക്കട്ടെ; ലെഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്‌സേനക്കെതിരെ എ.എ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ലെഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്‌സേന ചീഫ് സെക്രട്ടറിക്കെഴുതിയ കത്തിനെതിനെതിരെ വിമർശനവുമായി എ.എ.പി. ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിൽ കിടന്ന് കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുകയാണെന്നായിരുന്നു ലെഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്‌സേനയുടെ കത്ത്.

മദ്യനയ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന് മസ്തിഷ്‌കാഘാതം വരാനുള്ള സാധ്യതയുണ്ടെന്നും ദൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്‌സേന ചീഫ് സെക്രട്ടറി നരേഷ് കുമാറിന് എഴുതിയ കത്തിൽ പറയുന്നു. മുഖ്യമന്ത്രി കെജ്‌രിവാൾ മെഡിക്കൽ ഡയറ്റുകൾ പാലിക്കുന്നില്ലെന്നും ലെഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്‌സേന കത്തിൽ പരാമർശിക്കുന്നുണ്ട്.

എന്നാൽ ഇതിനെതിരെ പ്രതികരണവുമായി ആം ആദ്മി പാർട്ടി നേതാക്കൾ രംഗത്തെത്തി.

‘ലെഫ്റ്റനൻ്റ് ഗവർണർ, നിങ്ങൾ എന്ത് തമാശയാണ് പറയുന്നത്? ഒരു മനുഷ്യൻ തന്റെ ഷുഗർ ലെവൽ മനഃപൂർവം കുറക്കാൻ ശ്രമിക്കുമോ ? നിങ്ങൾക്ക് രോഗത്തെക്കുറിച്ച് അറിയില്ലെങ്കിൽ, നിങ്ങൾ അങ്ങനെ ഒരു കത്ത് എഴുതരുത്. അങ്ങനെയൊരു കാലം നിങ്ങൾക്ക് വരാതിരിക്കട്ടെ,’ എ.എ.പി നേതാവ് സഞ്ജയ് സിങ് എക്‌സിൽ പറഞ്ഞു.

അരവിന്ദ് കെജ്‌രിവാൾ പതിറ്റാണ്ടുകളായി പ്രമേഹ രോഗിയാണെന്നും അദ്ദേഹത്തിൻ്റെ ഷുഗർ ലെവലിൽ നിരന്തരം മാറ്റങ്ങൾ വരുമെന്നും, ശ്രദ്ധിച്ചില്ലെങ്കിൽ അത് ഗുരുതര രോഗങ്ങൾക്ക് വഴി വെക്കുമെന്നും ദൽഹി ജല വിഭവ വകുപ്പ് മന്ത്രി അതിഷി പറഞ്ഞു. ബി.ജെപി അദ്ദേഹത്തിന്റെ അവസ്ഥ അപകടത്തിലാക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

‘ബ്ലഡ് ഷുഗർ പെട്ടെന്ന് കുറയുന്നത് വലിയ അപകടമാണ്. രോഗിക്ക് മസ്തിഷ്‌കാഘാതം വരാം, കോമയിലേക്ക് പോകാം. മസ്തിഷ്ക രക്തസ്രാവം ഉണ്ടാകാം, അല്ലെങ്കിൽ മരിക്കാം.

അരവിന്ദ് കെജ്‌രിവാളിന്റെ ഷുഗർ ലെവൽ 5 തവണ ഈ നിലയിലേക്ക് താഴ്ന്നു പോയിട്ടുണ്ട്. ഇത് 50 ൽ എത്തി, അത്തരം സന്ദർഭങ്ങളിൽ, രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കണം. എന്നാൽ ബി.ജെ.പി അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാക്കുകയാണ്,’ അതിഷി പറഞ്ഞു.

Content Highlight: ‘What kind of joke’: AAP hits back at Delhi L-G

We use cookies to give you the best possible experience. Learn more