| Saturday, 17th July 2021, 5:39 pm

എന്താണ് 80:20? ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദങ്ങളെന്തിന്?

അന്ന കീർത്തി ജോർജ്

ന്യൂനപക്ഷങ്ങള്‍ക്കുള്ള ഒരു സ്‌കോളര്‍ഷിപ്പിന്റെ 80 ശതമാനം മുസ്ലിങ്ങള്‍ക്കും ബാക്കിയുള്ള 20 ശതമാനം മാത്രം ക്രിസ്ത്യാനികള്‍ക്കുമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ, അതെന്താ അങ്ങനെ എന്നൊരു ചോദ്യം നമുക്കെല്ലാവര്‍ക്കും ഉണ്ടാകും. വലിയ അനീതിയല്ലേ ഇതെന്നും തോന്നിയേക്കാം. പക്ഷെ, ഈ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിനും അത് 80:20 ലേക്ക് എത്തിയതിനും ചില ചരിത്ര പശ്ചാത്തലങ്ങളുണ്ട്. അവ മനസിലാക്കിയാലേ ഈ സ്‌കോളര്‍ഷിപ്പിന്റെ പൂര്‍ണ്ണചിത്രം പിടികിട്ടൂ.

എന്താണ് സത്യത്തില്‍ ഈ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്, എന്താണ് ഈ സ്‌കോളര്‍ഷിപ്പിലെ 80ഉം 20ഉം? കോടതി നിലവിലെ അനുപാതം മാറ്റി ജനസംഖ്യാനുപാതികമാക്കണം എന്ന് പറയാനുള്ള കാരണമെന്താണ്? കോടതിവിധിക്കെതിരെയും ആ വിധിയോട് കേരള സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെയും ഉയരുന്ന വിമര്‍ശനങ്ങളെന്തൊക്കെയാണ്?

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ കേട്ട പേരായിരിക്കും സച്ചാര്‍ കമ്മിറ്റി. രാജ്യത്തെ പ്രധാന ന്യൂനപക്ഷമായ മുസ്ലിങ്ങളുടെ സാമൂഹ്യ- സാമ്പത്തിക പിന്നാക്കവസ്ഥയെ കുറിച്ച് പഠിക്കാനും മുസ്ലിങ്ങളെ മുഖ്യധാരയിലെത്തിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമാണ് ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് ജസ്റ്റിസ് രജീന്ദര്‍ സച്ചാറിനെ അധ്യക്ഷനാക്കി ഒരു കമ്മിറ്റിയെ നിയോഗിക്കുന്നത്. ഇതാണ് ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്ന സച്ചാര്‍ കമ്മിറ്റി.

ഈ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ടി 2007ല്‍ കേരളത്തില്‍ പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ ഒരു എട്ടംഗ സമിതിയെ നിയോഗിച്ചു. അന്നത്തെ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കീഴിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു പാലോളി മുഹമ്മദ് കുട്ടി.

പാലോളി കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 2009 മുതലാണ് സംസ്ഥാനത്തെ മുസ്ലിം വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്. ഇതാണ് ഇപ്പോള്‍ ചര്‍ച്ചയിലുള്ള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്. മുസ്ലിം വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്തും അവരെ പറ്റി പഠിച്ചുമാണ് പാലോളി കമ്മിറ്റി നിര്‍ദേശം സമര്‍പ്പിച്ചിരുന്നത്. മറ്റു ന്യൂനപക്ഷ വിഭാഗങ്ങളെ കമ്മിറ്റി പഠനവിധേയമാക്കിയിട്ടില്ല. കാരണം മുസ്‌ലിം സമുദായത്തിന് വേണ്ടി മാത്രമായിട്ടായിരുന്നു യു.പി.എ. സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍.

ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍

100 ശതമാനവും മുസ്ലിങ്ങള്‍ക്കായി തുടങ്ങിയ ഈ സ്‌കോളര്‍ഷിപ്പില്‍ 20 ശതമാനം ക്രിസ്ത്യന്‍ വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് നല്‍കാന്‍ തീരുമാനിക്കുന്നത് പിന്നീടാണ്. ക്രിസ്ത്യന്‍ വിഭാഗത്തിനുള്ളിലെ ന്യൂനപക്ഷ – പിന്നാക്ക വിഭാഗങ്ങളായ ലത്തീന്‍ കത്തോലിക്കര്‍ക്കും പട്ടികജാതിയില്‍ നിന്നും വന്ന പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 2011ലായിരുന്നു ഈ തീരുമാനം നിലവില്‍ വന്നത്.

സാമുദായിക സൗഹൃദം കാത്തുസൂക്ഷിക്കുക എന്ന കാഴ്ചപ്പാടില്‍ നിന്നും ഇടതുപക്ഷ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനമായിരുന്നു ഇതെന്നാണ് പാലോളി കമ്മിറ്റി അംഗം കൂടിയായിരുന്ന മുന്‍ മന്ത്രി കെ.ടി. ജലീല്‍ നിലവിലെ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഒരിക്കല്‍ പ്രതികരിച്ചത്.

അങ്ങനെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80 ശതമാനം മുസ്ലിങ്ങള്‍ക്കും 20 ശതമാനം ക്രിസ്ത്യാനികള്‍ക്കും എന്ന നിലയിലായി കാര്യങ്ങള്‍. പത്ത് വര്‍ഷത്തിലേറെയായി സ്‌കോളര്‍ഷിപ്പ് ഇത്തരത്തില്‍ തുടരുകയായിരുന്നു.

ഇനി, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമാക്കണമെന്ന കോടതിവിധിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത് എങ്ങനെയെന്ന് പരിശോധിക്കാം.

പാലോളി മുഹമ്മദ് കുട്ടി

ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള പല ആനുകൂല്യങ്ങളും മുസ്ലിം സമുദായം തട്ടിയെടുക്കുകയാണെന്ന രീതിയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളത്തില്‍ വ്യാജ പ്രചരണങ്ങള്‍ വ്യാപകമായിരുന്നു. ഈ പ്രചരണങ്ങളുടെ കൂടി ചുവടുപിടിച്ചാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ ഭൂരിഭാഗവും മുസ്ലിങ്ങള്‍ക്ക് നല്‍കുന്നു എന്ന് ആരോപിച്ചുകൊണ്ട് ചില ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ കോടതിയെ സമീപിച്ചത്.

കേരള ജനസംഖ്യയുടെ 26 ശതമാനം വരുന്ന മുസ്ലിങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്റെ 80 ശതമാനവും കൈക്കലാക്കുന്നു എന്നും ബാക്കിയുള്ള 20 ശതമാനമാണ് മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്നത് എന്നുമായിരുന്നു കോടതിയില്‍ വന്ന ഹരജിയിലെ പ്രധാന വാദം.

ഈ ഹരജി പരിഗണിച്ച കോടതി ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ അനുപാതം പുനര്‍നിര്‍ണയിക്കാന്‍ ഉത്തരവിട്ടു. ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യാനുപാതികമായി വേണം ആനുകൂല്യങ്ങള്‍ നല്‍കാനെന്ന് വിധിച്ചു.

ഇവിടെയാണ് കേരള സര്‍ക്കാരിനെതിരെ പ്രധാനമായും വിമര്‍ശനം ഉയരുന്നത്. ഈ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടിയുള്ളതല്ലെന്നും മുസ്ലിങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായി തുടങ്ങിയതാണെന്നും കോടതിയെ ബോധ്യപ്പെടുത്താന്‍ എന്തുകൊണ്ട് സര്‍ക്കാരിനായില്ല എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

ക്രിസ്ത്യാനികളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി പാലോളി കമ്മിറ്റിക്ക് സമാനമായ രീതിയില്‍ ജസ്റ്റിസ് കോശിയുടെ നേതൃത്വത്തില്‍ മറ്റൊരു കമ്മിറ്റിയും പരിവര്‍ത്തിത ക്രൈസ്തവ കോര്‍പറേഷനും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട് എന്നുള്ളതും ഇതുകൂടാതെ മുന്നാക്ക വികസന കോര്‍പറേഷന്‍ കൂടിയുണ്ടെന്നും കോടതിയെ ബോധ്യപ്പെടുത്തണമായിരുന്നെന്നും സര്‍ക്കാരിനെതിരെ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

കൃത്യമായ രേഖകള്‍ വെച്ചുകൊണ്ട് കോടതിയില്‍ സ്‌കോളര്‍ഷിപ്പിന്റെ സത്യാവസ്ഥ ബോധിപ്പിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ സമൂഹത്തില്‍ സ്‌കോളര്‍ഷിപ്പും ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിദ്വേഷ വ്യാജ പ്രചരണങ്ങള്‍ക്ക് വരെ തടയിടാമായിരുന്നെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് പോകാതെ ആ വിധി നടപ്പിലാക്കാന്‍ തയ്യാറായത് എന്തിനാണെന്നും പിണറായി സര്‍ക്കാരിനെതിരെ ചോദ്യങ്ങളുയരുന്നുണ്ട്.

കോടതി വിധിയെ കുറിച്ചും അതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെ പറ്റിയും ഉയരുന്ന പ്രധാനമായ രണ്ട് വിമര്‍ശനങ്ങള്‍ കൂടിയുണ്ട്. ഇവ രണ്ടും ഒരേ കാരണത്തിന്റെ രണ്ട് വശങ്ങളാണെന്ന് കൂടി പറയാം.

പിന്നാക്ക വിഭാഗങ്ങളെ മുന്നോട്ടു കൊണ്ടുവരുന്നതിനായി ഓരോ വിഭാഗത്തിനും പ്രത്യേക സംരക്ഷണവും ആനുകൂല്യങ്ങളും നല്‍കണമെന്നത് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളിലൊന്നാണ്. സംവരണം നടപ്പിലാക്കുന്നതടക്കം ഈ ആശയം മുന്‍നിര്‍ത്തിയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍

ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ അടിസ്ഥാന ആശയം തന്നെ ഓരോ വിഭാഗത്തിനും മുഖ്യധാരയിലെത്താന്‍ സഹായകമായ പ്രത്യേക പദ്ധതികള്‍ രൂപീകരിക്കുക എന്നതാണ്. ഈ ആശയത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതിക്കെതിരെയാണ് ഇപ്പോള്‍ കോടതി വിധി ഉണ്ടായിരിക്കുന്നത്.

ന്യൂനപക്ഷങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ ജനസംഖ്യാനുപാതികമായിരിക്കണമെന്ന കോടതിയുടെ നിരീക്ഷണം സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും ഇപ്പോള്‍ നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇനി മുതല്‍ ഒരു ന്യൂനപക്ഷ വിഭാഗത്തിന് വേണ്ടിയും അവരുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ടുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനും നടപ്പിലാക്കാനുമാകാത്ത സ്ഥിതിയുണ്ടാകുമെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

വളരെ വ്യത്യസ്തമായ സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തില്‍ കഴിയുന്ന ഇന്ത്യയിലെ ന്യൂനപക്ഷങ്ങളായ മുസ്‌ലിം ക്രിസ്ത്യന്‍, ജൈന, ബുദ്ധ, പാഴ്‌സി തുടങ്ങിയവര്‍ക്കെല്ലാം ഒരേ പദ്ധതികളല്ല ആവശ്യമായി വരിക. ഈക്വാലിറ്റിക്കൊപ്പം ഇക്വിറ്റിയും ആവശ്യമാണെന്ന ആശയമാണ് ഇവിടെ തകിടം മറിക്കപ്പെടുന്നതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു

ഉദാഹരണത്തിന്, ചെറുകിട കര്‍ഷകരായ ക്രിസ്ത്യാനികളിലെ ചില വിഭാഗങ്ങള്‍ക്ക് വേണ്ടി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചാലായിരിക്കും അവര്‍ക്ക് സാമ്പത്തികമായും സാമൂഹ്യമായും മുന്നോട്ടുവരാന്‍ സാധിക്കുക. എന്നാല്‍ ന്യൂനപക്ഷത്തിനുള്ള പദ്ധതിയായതിനാല്‍ ജനസംഖ്യാനുപാതികമായി ഈ പദ്ധതി നടപ്പിലാക്കേണ്ടി വന്നേക്കാം.

അങ്ങനെയാകുമ്പോള്‍ അര്‍ഹരായവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ശരിയായ വിധത്തില്‍ ലഭിക്കാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടായേക്കാം. അനാവശ്യമായി ചില വിഭാഗങ്ങള്‍ക്ക് പല ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്‌തേക്കാം.

ശക്തമാകുന്ന പ്രതിഷേധം

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ അനുപാതം മാറ്റിയതിനെതിരെ വിവിധ മുസ്‌ലിം സംഘടനകളും ക്രിസത്യന്‍ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പില്‍ നിലവില്‍ ലഭിക്കുന്നതില്‍ നിന്നും 20 ശതമാനത്തിന്റെ നഷ്ടം വരുമെന്നാണ് മുസ്ലിം സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്.

നിലവില്‍ മുന്നാക്ക ക്ഷേമ പദ്ധതി പ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് കൂടി ലഭിക്കുകയും ക്രിസ്ത്യന്‍ സമൂഹത്തിലെ തന്നെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആവശ്യമായ പരിഗണന ലഭിക്കാതെ പോകുകയും ചെയ്യുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി

കോടതിവിധിക്കെതിരെ ലത്തീന്‍ സഭ രംഗത്ത് വന്നത് ഈ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു. പിന്നാക്കക്കാരായ ലത്തീന്‍ കത്തോലിക്കര്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്ന വിധി സാമൂഹിക നീതിക്കെതിരാണെന്നാണ് ലത്തീന്‍ സഭാ സംഘടനകള്‍ പ്രതികരിച്ചത്.

ആനുകൂല്യങ്ങള്‍ ജനാസംഖ്യാനുപാതികമാകണമെന്ന വിധി സ്വാഗതാര്‍ഹമാണെങ്കിലും ജനാധിപത്യ സര്‍ക്കാരുകള്‍ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ദുര്‍ബല ജനവിഭാഗങ്ങളെ ശാക്തീകരിക്കാന്‍ പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ അസാധുവാക്കിയ കോടതിവിധി ഖേദകരമാണെന്നും ഈ പ്രതികരണങ്ങളിലുണ്ടായിരുന്നു.

ക്രൈസ്തവരിലെ അവശ വിഭാഗങ്ങള്‍ക്ക് ലഭിച്ചിരുന്ന സ്‌കോളര്‍ഷിപ്പുകള്‍ പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ആവശ്യപ്പെട്ടത്.

വിഷയത്തില്‍ സര്‍ക്കാരിന്റെ ചില പ്രതികരണങ്ങള്‍ ഇപ്പോള്‍ വന്നിട്ടുണ്ട്. മുസ്‌ലിങ്ങള്‍ക്ക് നിലവില്‍ ലഭിച്ചിരുന്ന തുകയിലോ എണ്ണത്തിലോ കുറവുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതിനുവേണ്ടി 6.5 കോടി രൂപ അധികമായി സ്‌കോളര്‍ഷിപ്പിന് അനുവദിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. ഇതോടെ 17.31 കോടി രൂപയായിരുന്ന സ്‌കോളര്‍ഷിപ്പ് തുക 23.51 കോടിയായി ഉയരും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

മുസ്‌ലിം വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്ന സ്‌കോളര്‍ഷിപ്പില്‍ കുറവ് വരുത്താതെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള തുക വര്‍ധിപ്പിച്ചു കൊണ്ട് കോടതി വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം സ്‌കോളര്‍ഷിപ്പിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കാതിരുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് മുസ്ലിം ലീഗടക്കമുള്ള സംഘടനകള്‍ ഉയര്‍ത്തുന്നത്. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും സമുദായിക സ്പര്‍ധയുണ്ടാക്കാനാണ് സി.പി.ഐ.എമ്മിന്റെ ശ്രമമെന്നും ലീഗ് ആരോപിക്കുന്നുണ്ട്.

വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ യു.ഡി.എഫും കോണ്‍ഗ്രസും തയ്യാറാകാത്തത് മുസ്‌ലിം ലീഗും മുന്നണിയും തമ്മില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Minority Scholarship 80:20 and related Muslim Christian issues in Kerala – Explained

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more