| Friday, 10th February 2023, 3:52 pm

'രാജ്യാന്തര ലഹരി സിന്‍ഡിക്കേറ്റുകള്‍ക്കെതിരെ നിങ്ങള്‍ എന്ത് ചെയ്തു?'; നാര്‍ക്കോട്ടിക് ബ്യൂറോക്കെതിരെ സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ലഹരി മാഫിയകളെ പിടികൂടാതെ ചെറുകിട കച്ചവടക്കാരെ മാത്രം പ്രതികളാക്കുന്ന എന്‍.സി.ബിയുടെ നടപടികള്‍ക്കെതിരെയാണ് കോടതിയുടെ വിമര്‍ശനം.

രാജ്യാന്തര ലഹരി സിന്‍ഡിക്കേറ്റുകള്‍ക്കെതിരെ നാര്‍ക്കോട്ടിക് ബ്യൂറോ എന്ത് ചെയ്‌തെന്ന് കോടതി ചോദിച്ചു. അന്താരാഷ്ട ലോബികളെയും ലഹരി മാഫിയകളെയും പിടികൂടാതെ ചെറുകിടക്കാരെയും കര്‍ഷകരെയും മാത്രമേ പ്രതികളാക്കുന്നുള്ളുവെന്നും കോടതി നിരീക്ഷിച്ചു.

ലഹരി കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ നിന്ന് എന്‍.സി.ബി അറസ്റ്റ് ചെയ്ത സാബിര്‍ എന്ന യുവാവിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

ചെറുകിടക്കാരെയും കഞ്ചാവ് കര്‍ഷകരെയും മാത്രം അറസ്റ്റ് ചെയ്യുന്ന രീതിയിലേക്ക് അന്വേഷണ ഏജന്‍സികള്‍ എത്തിയിരിക്കുന്നു. അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര റാക്കറ്റുകളെ എന്തുകൊണ്ട് പിടിക്കുന്നില്ലെന്നും ഡി.വൈ.ചന്ദ്രചൂഡിന്റെ നേത്യത്വത്തിലുള്ള ബെഞ്ച് ചോദിച്ചു.

അന്താരാഷ്ട ലോബികള്‍ക്കെതിരെ ഉള്ള നടപടികള്‍ കര്‍ശനമാക്കണം എന്ന് പറഞ്ഞ കോടതി ചെറുകിടക്കാരെ പിടിച്ച് അവരെ മാത്രം ശിക്ഷിക്കുന്ന രീതി അനുവദിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

കറുപ്പ് കണ്ടെടുത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ഇയാള്‍ അഞ്ച് വര്‍ഷമായി ജയിലിലാണ്. മധ്യപ്രദേശ് കോടതി ജാമ്യം നല്‍കാത്തതിനാല്‍ സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.

കേസിന് ആസ്പദമായ കറുപ്പ് ഇയാളുടെ കൃഷിയിടത്തില്‍ നിന്നും കണ്ടെത്തിയിട്ടില്ലെന്നും, അയാള്‍ വില്‍ക്കുന്നതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രതികളെ മുമ്പ് ശിക്ഷിച്ചതിന്റെ രേഖകളുണ്ടെന്ന സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിക്രംജീത് ബാനര്‍ജി യുടെ വാദങ്ങളെ തള്ളിക്കൊണ്ട് സാബിറിന് കോടതി ജാമ്യം നല്‍കി.

സമാനമായ കേസ് കേരളത്തില്‍ നിന്ന് എത്തിയപ്പോഴും അന്ന് ധിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് വന്‍കിടക്കാരെ അറസ്റ്റ് ചെയ്യാത്തതിന് അന്വേഷണ ഏജന്‍സിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

content highlight: What have you done against international drug syndicates?’; Supreme Court v. Bureau of Narcotics

We use cookies to give you the best possible experience. Learn more