| Tuesday, 13th July 2021, 1:56 pm

കിറ്റക്‌സിന്റെ മതില്‍കെട്ടിനുള്ളില്‍ സംഭവിക്കുന്നത്; ഒരു മുന്‍തൊഴിലാളിയുടെ കുറിപ്പ്

സുജേഷ് ഇ.വി

കുറച്ചു ദിവസങ്ങളായി കേരളത്തില്‍ ചര്‍ച്ചാവിഷയം ആണല്ലോ കിറ്റക്‌സും കിറ്റക്‌സിലെ പരിശോധനകളും. 2004-2005 കാലഘട്ടത്തില്‍ കിറ്റക്‌സിലെ ഒരു തൊഴിലാളി ആയിരുന്ന എനിക്ക് കുറച്ചു കാര്യങ്ങള്‍ ഇവിടെ പറയണം എന്ന് തോന്നി.

ആദ്യം തന്നെ പറയട്ടെ കിറ്റക്‌സ് ലിമിറ്റഡും കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡും രണ്ട് കമ്പനികളാണ്. കിറ്റക്‌സ് ലിമിറ്റഡ് ശ്രീ. MC ജേക്കബ് സാര്‍ തുടങ്ങി വച്ചതും മൂത്ത മകന്‍ ബോബി ജേക്കബ് നടത്തി വരുന്നതുമായ സ്ഥാപനം. ഇവിടെയാണ് കിറ്റക്‌സ് ലുങ്കി, കുട, സ്‌കൂബിഡേ ബാഗ്, അന്ന അലൂമിനിയം, സാറാസ് കറി പൗഡര്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നത്. ഇത് കിഴക്കമ്പലം ടൗണില്‍ തന്നെയാണ്. ഇവിടെ പറയത്തക്ക തൊഴില്‍ പ്രശ്‌നങ്ങളോ മറ്റൊന്നുമില്ലാതെ വളരെ ശാന്തമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തനം നടക്കുന്നു.

കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ് ജേക്കബ് സാറിന്റെ ഇളയ മകന്‍ സാബു ജേക്കബ് തുടങ്ങി നടത്തുന്ന സ്ഥാപനം. ഇവിടെ നിന്നുമാണ് ആഗോള വമ്പന്‍മാരായ വാള്‍മാര്‍ട്ട്, ഗര്‍ബര്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് കുട്ടിയുടുപ്പുകള്‍ നിര്‍മ്മിച്ചു കയറ്റുമതി ചെയ്യുന്നത്. ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത് കിഴക്കമ്പലം ടൗണില്‍ നിന്നും മാറിയാണ്. (കിഴക്കമ്പലം- ശാലോം- പെരുമ്പാവൂര്‍ റൂട്ടില്‍ ആലിന്‍ചുവട് നിന്നും ഒരു കിലോമീറ്റര്‍ മാറിയും പെരുമ്പാവൂര്‍- പട്ടിമറ്റം റൂട്ടില്‍ കുമ്മനോട് നിന്നും രണ്ട് കിലോമീറ്റര്‍ മാറിയും ആണ്) ഈ കിറ്റക്‌സ് ആണ് ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

ഞാന്‍ ഇവിടെ കുറിക്കുന്നത് 2004-2005 കാലത്ത് ഞാന്‍ ജോലി ചെയ്തിരുന്ന സമയത്തെ അനുഭവങ്ങളാണ്. ഇന്നത്തെപ്പോലെ തൊഴിലവസരങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് ഒരു പത്ര പരസ്യം കണ്ടാണ് കിറ്റക്‌സില്‍ ഇന്റര്‍വ്യൂവിന് പോകുന്നത്. ഇന്റര്‍വ്യൂവിന് മറ്റൊന്നും ചോദിച്ചില്ല. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു മാസത്തെ പരിശീലനത്തിന് ശേഷമാണ് ജോലി. പരിശീലന സമയത്ത് ശമ്പളം ഉണ്ടാവുകയില്ല. ആഹാരം മാത്രമാണ് ഉണ്ടാവുക. സമ്മതമാണെങ്കില്‍ നിയമനം. അന്നത്തെ ഇന്റര്‍വ്യൂവില്‍ ഞാനടക്കം നൂറോളം പേരെ തിരഞ്ഞെടുത്തു. ഏകദേശം ഒരാഴ്ച കഴിഞ്ഞുള്ള ഒരു ജോയ്‌നിംഗ് ഡേറ്റും തന്നു.

അങ്ങനെ ആ ദിവസവും വന്നു. ഞാന്‍ ജോലിയില്‍ പ്രവേശിച്ചു. ആദ്യദിനം പേര് ഒക്കെ രെജിസ്റ്റര്‍ ചെയ്ത് റൂമില്‍ പോയി വിശ്രമിച്ചൂ. അന്ന് ഇപ്പോള്‍ കാണുന്ന കെട്ടിടങ്ങള്‍ എല്ലാം ഇല്ല. മെയിന്‍ ബില്‍ഡിംഗ് മാത്രമേ ഉള്ളൂ. പ്ലാന്റിലേക്ക് പോകുന്നതിന്റെ ഇടതുവശം താഴേക്കിറങ്ങി കാന്റീനിന്റെ സൈഡിലൂടെ കുറേ ഹോസ്റ്റലുകള്‍ താണ്ടി വേണം ഖ ബ്ലോക്കിലുള്ള ഞങ്ങളുടെ മുറിയില്‍ എത്താന്‍. ഖ6 ആയിരുന്നു ഞങ്ങളുടെ മുറി. ഏകദേശം 120 ചതുരശ്ര അടി വരുന്ന മുറി.

അതില്‍ ഞങ്ങള്‍ പതിമൂന്നോളം പേരുണ്ടായിരുന്നു. അന്ന് കട്ടിലുകള്‍ ഇല്ലായിരുന്നു. പായ വിരിച്ച നിലത്ത് രണ്ടു സൈഡില്‍ നിന്നും എതിര്‍ ദിശയില്‍ തല വച്ചു കിടന്നുറങ്ങാം. ഒരു സൈഡില്‍ മൂന്നാല് തൊട്ടിയും പിന്നെ ഞങ്ങളുടെ ബാഗുകളും. ഇങ്ങനെ തന്നെയായിരുന്നു എല്ലാ മുറികളും. അന്ന് ഗ ബ്ലോക്ക് വരെയുണ്ടായിരുന്നൂ. ഏതാണ്ട് 1500 ഓളം പേര്‍ ഇത്തരം മുറികളിലാണ് കിടന്നിരുന്നത്.

രാവിലെ 5-5.30 മണിക്ക് എഴുന്നേല്‍ക്കണം. എന്നിട്ട് ടോയ്ലറ്റ് ബ്ലോക്കില്‍ പോയി ക്യൂ നീല്‍ക്കണം. എന്നാലേ 7:30 ന് ഷിഫ്റ്റില്‍ കയറാന്‍ പറ്റൂ. പരിശീലന സമയത്ത് 8 മണിക്ക് പ്ലാന്റിനു മുന്നില്‍ ഹാജരാവണം. കിറ്റക്‌സ് ലിമിറ്റഡില്‍ വച്ചാണ് ടൈലറിംഗ് പരിശീലനം. പ്ലാന്റില്‍ നിന്നും കമ്പനി വാഹനത്തില്‍ ലിമിറ്റഡില്‍ എത്തിക്കും. ഞങ്ങളുടെ ബാച്ചിലെ നൂറോളം പേരില്‍ നിന്നും ഇരുപതോളം പേരെ മാത്രമാണ് ടൈലറിംഗിലേക്കെടുത്തത്.

ഞാനും അതില്‍പെട്ടിരുന്നൂ. ബാക്കിയുള്ളവര്‍ ഹെല്‍പ്പര്‍മാരായി പരിശീലനം തുടങ്ങി. ആദ്യ ദിനം ചില്ലറ ബുദ്ധിമുട്ടുകള്‍ നേരിട്ടുവെങ്കിലും പിന്നീട് ആസ്വദിച്ചു തന്നെ പരിശീലനം തുടര്‍ന്നൂ. വൈകിട്ട് അഞ്ചര വരെയായിരുന്നു പരിശീലനം. എന്നാല്‍ ഹെല്‍പര്‍മാര്‍ക്ക് രാവിലെ ഏഴര മുതല്‍ രാത്രി ഏഴര വരെയായിരുന്നു പരിശീലനം. (കിറ്റക്‌സ് ലിമിറ്റഡിലെ ഉച്ചഭക്ഷണം നല്ലതാണ് എന്നെടുത്തു പറയണം..)

അങ്ങനെ പരിശീലനത്തിന്റെ നല്ല നാളുകള്‍ പതിനഞ്ച് കഴിഞ്ഞു ഞങ്ങള്‍ കിറ്റക്‌സ് ഗാര്‍മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍ രാവിലെ 7:30ന് ഷിഫ്റ്റ് കയറുന്നു. ഞങ്ങള്‍ ഇരുപതും ഇരുപത് വഴിക്ക് പിരിയുന്നു. എനിക്ക് കിട്ടിയത് ഒന്നാം നിലയിലെ എംമ്പ്രോയ്ഡറി സെക്ഷനു മുന്നിലെ കോണ്‍ട്രാക്ട് സെക്ഷനില്‍ ഹെല്‍പര്‍ ആയിട്ടാണ്. പുതിയ ജോലി. ഹെല്‍പറായി തുടങ്ങിയാലല്ലേ പണി മൊത്തം പഠിക്കാന്‍ പറ്റൂ..

രാവിലെ 7:35 ന് തുടങ്ങിയ നില്‍പ്പ് ഉച്ചയ്ക്ക് 1:00 മണിവരെ ടൈലിട്ട തറയില്‍ ചെരുപ്പില്ലാതെ. ഓരോകാലും അങ്ങോട്ടും ഇങ്ങോട്ടും മാറിമാറി ചവുട്ടി മനസ്സില്‍ കരഞ്ഞുകൊണ്ട്തള്ളി നീക്കി. ചോറുണ്ണാന്‍ പോകുമ്പോള്‍ മനസിന് വളരെയധികം സന്തോഷം ആയിരുന്നു. കാരണം ഏതാണ്ട് നാലു മണിക്കൂര്‍ നിന്നതില്‍ നിന്നും രക്ഷപ്പെട്ട ആശ്വാസവും കിറ്റക്‌സ് ലിമിറ്റഡിലെ ഊണിന്റെ സ്വാദും.

ചോറുണ്ണാന്‍ പ്ലേറ്റെടുത്ത് ക്യൂവില്‍ നിന്ന് ചോറു വാങ്ങി കഴിച്ചു. എന്നാല്‍ കിറ്റക്‌സ് ലിമിറ്റഡിലെ ചോറിന്റെ ഏഴയലത്ത് എത്തില്ല ഇത്. ആയിരത്തഞ്ഞൂറോളം പേര്‍ക്ക് ഒരുമിച്ച് ഉണ്ടാക്കുന്നതല്ലേ ഇങ്ങനൊക്കെയേ ആവൂ എന്ന് ആശ്വസിച്ചു.

എന്നെ വായിക്കുന്നവരെ. ഞാന്‍ എന്റെ അടിമത്തത്തിന്റെ നാലാം മണിക്കൂര്‍ ആണ് പിന്നിട്ടതെന്ന് പിന്നീടാണ് അറിഞ്ഞത്.

അങ്ങനെ ഒരു തമിഴന്‍ തയ്ചിടുന്ന പല പീസുകളുടെ പൊക്കിള്‍ക്കൊടി അറക്കുന്ന ട്രിമ്മറുമായി ഇരുകാല്‍ മാറി മാറി ചവിട്ടി സകല വിഷമങ്ങളും സങ്കടങ്ങളാല്‍ തൊണ്ടയില്‍ പൊട്ടി അഞ്ചു മണി വരെ ചിരിച്ചു. അഞ്ചു മണിക്ക് ചായകുടിക്കാന്‍ കാന്റീന്‍ വരെ അര കിലോമീറ്റര്‍ നടന്ന് തിരിച്ചും അര കിലോമീറ്റര്‍ നടന്ന് വീണ്ടും നില്‍പ്. അവസാനം ഏഴരക്ക് പുറത്തിറങ്ങുമ്പോള്‍ കവാടത്തില്‍ അടുത്ത ഷിഫ്റ്റില്‍ അകത്തേക്ക് കയറുവാന്‍ നീണ്ട നിരയുണ്ടായിരുന്നൂ.

കാന്റീനില്‍ നിന്നും കഞ്ഞിയും കുടിച്ച് മുറിയില്‍ വന്ന് കിടന്നു. കാലുകള്‍ വേദനിക്കുന്നുണ്ടായിരുന്നു.ജോലി നിര്‍ത്തിയിലോ എന്നാലോചിച്ചു. സഹമുറിയന്‍മാര്‍ പറഞ്ഞു രണ്ടു ദിവസം കഴിഞ്ഞാല്‍ ശരിയാകുമെന്ന്. വിഷമങ്ങള്‍ ഉള്ളിലൊതുക്കി കിടന്നുറങ്ങി.

അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി. ഇതിനിടയില്‍ എന്റെ ഒപ്പം ജോലിക്ക് കയറിയ പലരും നിര്‍ത്തി പോയി. കുറച്ചു ദിവസങ്ങള്‍ ഫ്രീയായി സാബു സാറിന് പണിയെടുത്ത് കൊടുത്തിട്ട് അവര്‍ വീട്ടിലേക്ക് മടങ്ങി. പയ്യെ പയ്യെയാണ് ഞാനും ആ സത്യം മനസിലാക്കിയത്. നൂറോളം പേര് ജോലിക്ക് കയറിയാല്‍ ഏകദേശം എഴുപത് പേര് ഒരു മാസം തികക്കാതെ ജോലി വിട്ടു പോകുന്നു. ആ കാലയളവില്‍ അവര്‍ ചെയ്യുന്ന ജോലിക്ക് കൂലിയില്ല. ഭക്ഷണവും താമസവും മാത്രമേ ഉണ്ടാവൂ. ഇങ്ങനെ ഓരോ ദിവസവും ആളുകള്‍ ജോലിക്ക് കയറുകയും അത്രതന്നെ ആളുകള്‍ നിര്‍ത്തി പോകുകയും ചെയ്യുന്നുണ്ടായിരുന്നൂ. ഇങ്ങനെ പിരിഞ്ഞു പോകുന്ന ആളുകളുടെ അത്രയും ദിവസത്തെ അദ്ധ്വാനം കമ്പനിക്ക് ഫ്രീയായി കിട്ടുകയാണ്.

ആ ആഴ്ച കടന്ന് ഞായറാഴ്ച രാത്രി ഷിഫ്റ്റ്വന്നൂ. രാത്രി ഏഴു മണിക്ക് അത്താഴവും കഴിച്ച് ഏഴരയോടെ ജോലിക്ക് കയറി. വീണ്ടും തമിഴന്റെ ഹെല്‍പറായി രണ്ടു കാലും മാറി മാറി ചവിട്ടി രാത്രി പന്ത്രണ്ട് മണിക്ക് കഞ്ഞിയും നാലു മണിക്ക് കട്ടന്‍ കാപ്പിയും ബണ്ണും കഴിച്ച് ആ രാത്രി കടന്നു പോയി. രാവിലെ ഏഴരക്ക് ഷിഫ്റ്റിറങ്ങി മുറിയിലെത്തി പല്ലുതേപ്പും കുളിയും കഴിഞ്ഞ് കാപ്പിയും കുടിച്ചു കിടന്നുറങ്ങി. ഉച്ചയ്ക്ക് പന്ത്രണ്ട് മണി കഴിഞ്ഞപ്പോള്‍ തന്നെ എഴുന്നേറ്റ് പോയി. തകര ഷീറ്റില്‍ വെയിലടിച്ച് ചുട്ടുപഴുത്ത കാറ്റാണ് ഫാനില്‍ നിന്നും വരുന്നത്.. ഒരു രീതിയിലും ഉറങ്ങാന്‍ പറ്റാത്ത അവസ്ഥ. തിരിഞ്ഞും മറീഞ്ഞും കിടന്ന് വൈകിട്ട് ആക്കി.അങ്ങനെ ആ ആഴ്ച വേഗം തീരാന്‍ പ്രാത്ഥനയായി.

ഇങ്ങനെ നൈറ്റ് ഷിഫ്റ്റിനു ശേഷമാണ് കൂടുതല്‍ ആളുകളും നിര്‍ത്തി പോയത് എന്ന് പിന്നീട് മനസിലായി. ജോലിയും താമസവും ഭക്ഷണവും എല്ലാം മടുത്തു തുടങ്ങി. വീട്ടിലെ അവസ്ഥയില്‍ വെറും കൈയോടെ തിരിച്ചു പോകാന്‍ മനസു മടുത്തു. എന്റെ മുറിയിലെ എല്ലാവരുടേയും അവസ്ഥ ഇതു തന്നെയായിരുന്നു. മുറിയിലെ തന്നെയല്ല, ആ കമ്പനിയിലെ എല്ലാവരും ഒന്നല്ലെങ്കി മറ്റൊരു തരത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളവരായിരുന്നു.

ദാരിദ്ര്യം മൂലം വന്നവരും വീട്ടില്‍ നിന്നും ഒളിച്ചോടി വന്നവരും നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്തവരും അങ്ങനെ നിരവധി പ്രശ്‌നങ്ങളുടെ ഒരു സംഗമഭൂമിയായിരുന്നൂ കിറ്റക്‌സ്. ഒരു മിനി കേരളം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ളവര്‍. എന്നാല്‍ ഏറ്റവും കൂടുതല്‍ പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി, വയനാട് എന്നീ ജില്ലക്കാരായിരുന്നു

അങ്ങനെ ഒരു മാസം കടന്നു പോയി. ഞാന്‍ താമസിക്കുന്ന മുറിയില്‍ പലരും പുതുതായി വന്നു പലരും നിര്‍ത്തി പോകുകയും ചെയ്തു. ഇതിനിടയില്‍ ശമ്പള ദിവസം വന്നു. എന്റെ മുറിയിലെ സീനിയേഴ്‌സ് പാതിരാത്രി പന്ത്രണ്ട് മണി വരെ ക്യൂ നിന്ന് ശമ്പളം വാങ്ങി. അവര്‍ റൂമില്‍ കവറു പൊട്ടിക്കുമ്പോള്‍ എന്റെ ഉള്ളും പൊട്ടുകയായിരുന്നു.

ദിവസങ്ങള്‍ അങ്ങനെ കടന്നുപോയി. ഒരു ദിവസം നമ്മുടെ തമിഴന്‍ വന്നില്ല. അന്ന് എന്നെ പിടിച്ചു മെഷീനിലിരുത്തി. (ജിജി മാഷിന് നന്ദി). അവിടം മുതല്‍ ഞാന്‍ ടൈലറായി. ആ ഓര്‍ഡര്‍ തീര്‍ന്നപ്പോള്‍ ആ ലൈന്‍ പൊളിക്കുകയും എന്നെയടക്കമുള്ള കമ്പനി സ്റ്റാഫുകളെ മുകളിലത്തെ നിലയില്‍ കൊണ്ടു പോകുകയും ചെയ്തു. ശരിക്കും അതായിരുന്നു ലോകം.

ഒരറ്റം മുതല്‍ അങ്ങേ അറ്റം വരെ മെഷീനുകള്‍. അതിലിരുന്ന് ഇടംവലം നോക്കാതെ ജോലി ചെയ്യുന്ന മനുഷ്യ യന്ത്രങ്ങള്‍. കൂടുതല്‍ ആളുകളും മാസ്‌ക് വച്ചിട്ടുണ്ട്. ഞാന്‍ സിംഗിള്‍ നീഡില്‍ ആയതിനാല്‍ എനിക്ക് പറ്റിയ ലൈന്‍ കിട്ടാന്‍ താമസിച്ചു. വീണ്ടും ഹെല്‍പര്‍. ഹെല്‍പ്പര്‍മാരുടെ പ്രശ്‌നം എന്താന്നു വച്ചാല്‍ പന്ത്രണ്ട് മണിക്കൂര്‍ നില്‍പാണ്. അങ്ങിനെ രണ്ടു ദിവസം കഴിഞ്ഞു. ഒരു ദിവസം പെരിഞ്ചാന്‍കുട്ടിക്കാരന്‍ ബിനോയി എന്ന സൂപ്പര്‍വൈസര്‍ എന്റടുക്കല്‍ വന്നിട്ട് എന്റെ കഉ രമൃറ നോക്കി താന്‍ ടൈലറല്ലേ തനിക്ക് മെഷീന്‍ തരാം എന്നു പറഞ്ഞ് അടുത്ത ദിവസം എന്നെ ലൈനില്‍ ഇരുത്തി. പിന്നീട് ഏകദേശം ആറു മാസത്തോളം പുള്ളിയുടെ ലൈനില്‍ തുടര്‍ന്നു.

കിറ്റക്‌സ് ഗാര്‍മെന്റ്‌സില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍

കിറ്റക്‌സ് ഗാര്‍മെന്റ്‌സിലെ സെക്യൂരിറ്റികള്‍ എല്ലാവരും വിമുക്ത ഭടന്‍മാരാണ്. ശരിക്കും ഒരു പോലീസ് സ്റ്റേഷന്‍ തന്നെയാണ്. കാന്റീന്‍ നടത്തുന്നതും ഇവര്‍ തന്നെയാണ്. കാന്റീന്‍ ഭക്ഷണം മാത്രമേ കഴിക്കാന്‍ പറ്റുമായിരുന്നൊള്ളൂ.. വേലികെട്ടിന് പുറത്തിറങ്ങാന്‍ യാതൊരു മാര്‍ഗവുമില്ല. ഹോസ്റ്റലിനു ചുറ്റും മുള്ളുവേലി സ്ഥാപിച്ച് കടക്കാന്‍ പറ്റാത്ത രീതിയില്‍ ആയിരുന്നു.

രാവിലത്തെ ഭക്ഷണം ആണ് ഏറ്റവും മോശം. വേകാത്ത ഇഡലിയും പുട്ടുമൊക്കെ കഴിച്ചിരുന്നത് തളര്‍ന്നു വീഴാതിരിക്കാന്‍ വേണ്ടി മാത്രമായിരുന്നു. ആഴ്ചയില്‍ ചില ദിവസങ്ങളില്‍ ഇറച്ചിയോ മീനോ മുട്ടയോ ഉച്ചഭക്ഷണത്തിന്റെ കൂടെയുണ്ടായിരുന്നൂ. ഞായറാഴ്ച പകല്‍ മാത്രമാണ് പുറത്ത് പോകാന്‍ പറ്റിയിരുന്നത്. അന്ന് പട്ടിമറ്റത്തോ പെരുമ്പാവൂരോ പോയി നല്ല ഭക്ഷണം കഴിക്കുമായിരുന്നൂ.

വല്ലാത്ത ഒരു മൂകതയായിരുന്നൂ ഹോസ്റ്റലുകളില്‍. രാവിലെ എഴുന്നേല്‍ക്കുന്നു ജോലിക്ക് പോകുന്നു രാത്രി വരുന്നു കിടക്കുന്നു ഉറങ്ങുന്നു. ഇതാണ് എല്ലാ ദിവസവും തുടര്‍ന്ന് കൊണ്ടിരുന്നത്. ഇതിനിടയില്‍ സെക്യൂരിറ്റികളുടെ ഗുണ്ടായിസം വേറെ. രാത്രി ബ്ലോക്കുകളിലൂടെ ചുറ്റാന്‍ വരുമ്പോള്‍ ആരെങ്കിലും ഉച്ചത്തില്‍ വര്‍ത്തമാനം പറഞ്ഞാല്‍ ചീത്തവിളിയുണ്ടാകൂം. തിരിച്ചു പറഞ്ഞാല്‍ തല്ലും കിട്ടും. ഒരിക്കല്‍ അവിടെ നിന്നും പിരിഞ്ഞു പോയ ഒരു മാനേജര്‍ തിരുപ്പൂര് പുതിയ ഒരു കമ്പനി തുടങ്ങി.

അദ്ദേഹത്തിന്റെ സ്റ്റാഫ് ഹോസ്റ്റലില്‍ വരികയും ആരോടോ എന്തോ സംസാരിക്കുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് രാത്രിയില്‍ സെക്യൂരിറ്റികള്‍ എല്ലാ റൂമുകളിലും കയറിയിറങ്ങി തേര്‍വാഴ്ച തുടങ്ങി. എല്ലാവരേയും ചോദ്യം ചെയ്തു. ശബ്ദമുയര്‍ത്തിയവരെ തല്ലി. ഞങ്ങളുടെ റൂമിലും അവരെത്തി. ഞാനൊക്കെ ആളില്‍ ചെറുതായത് കൊണ്ട് ചോദ്യം ചെയ്തു വിട്ടു. ഞങ്ങളുടെ കൂടെ കോട്ടയംകാരന്‍ ഒരാളുണ്ടായിരുന്നൂ. അവന് ഇത്തിരി തടിയുള്ള കൂട്ടത്തില്‍ ആയിരുന്നു. അവന് പൊതിരെ തല്ലു കിട്ടി. രാത്രി മുഴുവന്‍ വിങ്ങി പൊട്ടിയ അവന്റെ മുഖം ഇപ്പോഴും മനസിലുണ്ട്.

കമ്പനിയില്‍ പലവിധ പരിശോധനകളും നടക്കാറുണ്ടായിരുന്നൂ. ബയേഴ്‌സിന്റെ ഇന്‍സ്‌പെക്ഷനും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഇന്‍സ്‌പെക്ഷനും ഉണ്ടായിരുന്നു. ബയേഴ്‌സിന്റെ ഇന്‍സ്‌പെക്ഷന്‍ മുന്‍കൂട്ടി അറിയിച്ചായിരിക്കും നടക്കുന്നത്. തലേദിവസം തന്നെ പ്ലാന്റ് എല്ലാം വൃത്തിയാക്കി ക്രമീകരിക്കും. അന്നേ ദിവസം എട്ടു മണിക്കൂര്‍ മാത്രമേ ഡ്യൂട്ടി ഉണ്ടാകൂ.. ഹെല്‍പര്‍മാരില്‍ പലര്‍ക്കും ശമ്പളത്തോടു കൂടിയ ലീവും കിട്ടും. (കാരണം അവര്‍ അവിടുത്തെ റിക്കാര്‍ഡില്‍ ഇല്ലാത്ത ജോലിക്കാരാണ്. ) അന്നത്തെ ദിവസം നല്ല ഭക്ഷണം ആയിരിക്കും.

സര്‍ക്കാര്‍ വകുപ്പുകളുടെ പരിശോധന മിക്കവാറും പെട്ടെന്ന് ആയിരിക്കും. കമ്പനി ഗേറ്റ് കടക്കുമ്പോള്‍ തന്നെ പ്ലാന്റില്‍ നിന്നും കുറേയാളുകളെ ഫയര്‍ എക്‌സീറ്റ് വഴി പിന്നാമ്പുറത്ത് കൂടെ വെളിയില്‍ ചാടിക്കും. ഹെല്‍പറായി നിന്ന കാലത്ത് പലവട്ടം ഇങ്ങനെ ഓടേണ്ടി വന്നിട്ടുണ്ട്.

അവിടുത്തെ ജോലിയില്‍ പ്രധാന പ്രശ്നം ലീവില്ല എന്നതാണ്. ഞായറാഴ്ച പകല്‍ മാത്രമാണ് പ്ലാന്റ് വര്‍ക്കില്ലാത്തത്. എന്തെങ്കിലും അത്യാവശ്യം വന്ന് ലീവ് വേണ്ടി വന്നാല്‍ തരാറില്ല. വല്ല അസുഖവും വന്നാലും രക്ഷയില്ല. പറയാതെ ലീവെടുത്താല്‍ ശിക്ഷ വേറെ. അത്രയും ആളുകളുടെ മുമ്പില്‍ വച്ച് നിര്‍ത്തി അപമാനിക്കും, കഠിനമായ ജോലികള്‍ ചെയ്യിക്കും. മനസാക്ഷി എന്നൊന്നില്ല. അടിമകളെ കൈകാര്യം ചെയ്യുന്ന രീതിയില്‍ ആണ് പെരുമാറുന്നത്.

കിറ്റെക്‌സ് ഗാര്‍മെന്റ്‌സില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ താമസസ്ഥലം. ഫോട്ടോ: ഫേസ്ബുക്കില്‍ നിന്ന്

പകര്‍ച്ചവ്യാധികളാണ് ഏറ്റവും പ്രശ്‌നം. റൂമില്‍ ഒരാള്‍ക്ക് വന്നാല്‍ എല്ലാവര്‍ക്കും വരും. ചിക്കന്‍പോക്സ് ആണ് ഏറ്റവും അധികം. വൈറല്‍ പനികളും കുറവല്ല. ഡെങ്കിപ്പനി ഒരിക്കല്‍ കുറേ പടര്‍ന്നു. (കൊറോണ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് വന്നാല്‍ ഇപ്പോഴുള്ള പതിനായിരം പേര്‍ക്കും വരും.)

അങ്ങനെ ഒരിക്കല്‍ ഞങ്ങളുടെ റൂമിലും ചിക്കന്‍പോക്സ് എത്തി. കട്ടപ്പനക്കാരന്‍ സുഹൃത്തിന് ആദ്യവും പിന്നീട് എനിക്കും വന്നു. അങ്ങനെ ഞാനും നീണ്ട പതിനേഴ് ദിവസത്തെ ലീവുമായി വീട്ടില്‍ എത്തി. ഒരുപാട് നാളുകള്‍ക്ക് ശേഷം വീട്ടില്‍ അടച്ചു പൂട്ടപ്പെട്ട നാളുകള്‍. തിരിച്ചു ഇരുപത്തൊന്നാം നാള്‍ തിരിച്ചു കമ്പനിയില്‍ ജോലിക്ക് കയറി. വീണ്ടും ഹെല്‍പര്‍. മനസും ശരീരവും തളര്‍ന്നു നിന്നസമയം.

വട്ടന്‍മനോജിന്റെ ലൈനില്‍. മാനസീകമായ പീഡനങ്ങള്‍. ചിക്കന്‍പോക്സിനു മുമ്പ് കിറ്റക്‌സ് ഗാര്‍മെന്റ്‌സിലെ പിക്കോട്ടിംഗടക്കം (ഫ്‌ലാറ്റ് ലോക്, ഓവര്‍ ലോക്,ബാര്‍ടാക്ക്, ബട്ടന്‍ഹോള്‍, ഇത്യാദി) എല്ലാ മെഷീനുകളും വളരെ പെര്‍ഫക്ടായി കൈകാര്യം ചെയ്തിരുന്ന എനിക്ക് ഈ പീഡനങ്ങള്‍ താങ്ങാവുന്നതിലും അധികമായിരുന്നൂ.

അവസാനം ഞാന്‍ രാജിവെക്കുവാന്‍ തീരുമാനിച്ചു രാജികത്തും കൊടുത്തു. അവിടെ രാജി വക്കുന്നതിന് പതിനഞ്ച് ദിവസം മുമ്പ് നോട്ടീസ് കൊടുത്താല്‍ മാത്രമേ നമുക്ക് കിട്ടാനുള്ള ആനുകൂല്യങ്ങള്‍ കിട്ടുകയുള്ളൂ.. അങ്ങനെ ഞാന്‍ വട്ടന്‍ മനോജിന്റെ കീഴില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങി ഹെല്‍പറായി വിടുതല്‍ കാത്തു കഴിയവേ 2005 ഒക്ടോബര്‍15 രാത്രിയില്‍ എനിക്കുള്ള മെസേജുമായി സെക്യൂരിറ്റി പ്ലാന്റില്‍ വന്നൂ.. അച്ഛന്റെ മരണവുമായി അന്ന് പോന്നതാണ്. പിന്നെ കിറ്റക്‌സില്‍ ഇന്നുവരെ ഞാന്‍ പോയിട്ടില്ല. ഇന്നും അവിടെ എന്റെ സഹ മുറിയന്‍മാര്‍ ജോലി ചെയ്യുന്നുണ്ട്.

ഇപ്പോള്‍ ഞാനിതൊക്കെ പറയുവാന്‍ കാരണം കിറ്റക്‌സില്‍ നടക്കുന്നത് ഒന്നുമല്ല പുറത്തറിയുന്നത്. ഗുണ്ടായിസത്തിനു മുകളില്‍ പടുത്തുയര്‍ത്തിയ സ്ഥാപനമാണ് കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ്. അവിടെ സാബു സാര്‍ പറയുന്നത് ആണ് നിയമം. മുമ്പിലും പിന്നിലും രണ്ട് വണ്ടി ഗുണ്ടകളുടെ അകമ്പടിയോടെ വരുന്ന ഗുണ്ടാ തലവന്‍ ആണ് ഇപ്പറഞ്ഞ സാബു ജേക്കബ്. യൂണിയന്‍ അവിടെ ഇല്ലാത്തതിനു കാരണം ഈ ഗുണ്ടാ പടയാണ്. എന്തെങ്കിലും സൂചന കിട്ടിയാല്‍ അടിച്ചമര്‍ത്തും. ഒരിക്കല്‍ ഗുണ്ടകള്‍ കേറി മേഞ്ഞ മുറിയില്‍ നിന്നും തന്നെ ഗുണ്ടകള്‍ ആയി സ്ഥാനം ലഭിച്ചവരുമുണ്ട്. ദാരദ്ര്യത്തെ ചൂഷണം ചെയ്ത്, അടിമ പണി ചെയ്യിക്കുന്ന സാബു സാര്‍ എന്നേ എനിക്ക് അങ്ങേരെ വിശേഷിപ്പിക്കാന്‍ കഴിയൂ.

പത്താംക്ലാസുകാരന് നാല്‍പതിനായിരം രൂപ ശമ്പളം ഉണ്ടെന്നത് ശരിയാവാം. ഇത് തുടങ്ങിയ കാലത്ത് ഇവിടെ വന്ന് ജോലിക്ക് കയറിയവര്‍ക്കും ഇപ്പോള്‍ ഇവിടെ തുടരുന്നവര്‍ക്കും ഉണ്ടാവും. പക്ഷെ ഇവിടെ ജോലി ചെയ്യുന്നവരേക്കാളും കൂടുതല്‍ ഇവിടെ ജോലിക്ക് കയറി പീഡനം സഹിക്കാന്‍ പറ്റാതെ ജോലി ഉപേക്ഷിച്ച് പോയവരാണ്. അതില്‍ പലരും രണ്ടു മാസത്തോളം കമ്പനീക്ക് ഫ്രീയായി ജോലി ചെയ്തു കൊടുത്തവരുമാണ്.

കാരണം അവിടെ ജോലിക്ക് കയറുന്ന ഹെല്‍പര്‍മാരില്‍ പലരും ഒരു മാസത്തെ പരിശീലന കാലാവധി കഴിഞ്ഞു അടുത്ത മാസം ജോലി ചെയ്ത് ശമ്പളം പോലും വാങ്ങാതെ പിരിഞ്ഞു പോയവരോ പിരിച്ചു വിടപ്പെട്ടവരോ ആയിരിക്കും. ഒരാളെ ഒഴിവാക്കാന്‍ വളരെ നിസാര കാരണം കണ്ടെത്തും. ഹാന്‍സ് വച്ചതിന് രണ്ടു മാസമാകാറായ ഇടുക്കി കമ്പിളികണ്ടം സ്വദേശിയെ പിരിച്ചു വിട്ടത് ഉദാഹരണം. അതുപോലെ എത്രയോ പാവങ്ങള്‍ കണ്ണീരുമായി അവിടെ നിന്നും പോയിട്ടുണ്ട്.

2005ല്‍ ഡൈയിംഗ് യൂണിറ്റ് തുടങ്ങിയിട്ടില്ല.. അതിനാല്‍ മാലിന്യ പ്രശ്‌നങ്ങളേപറ്റിയോ 20-20യേ പറ്റിയോ ആധികാരികമായീ അറിയില്ല. പക്ഷേ ആ കാലത്ത് കിഴക്കമ്പലത്തോ പട്ടിമറ്റത്തോ ഉള്ള ഒരാളുപോലും അവിടെ ജോലി ചെയ്യുന്നില്ലായിരുന്നൂ. കൂടുതലും അന്യ ജില്ലകളില്‍ നിന്നുമുള്ള പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായിരുന്നൂ. ഇപ്പോള്‍ ആ സ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ ആണ് കൂടുതല്‍.
ആണുങ്ങള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ 2004-2005 കാലത്ത് പണിതത് തന്നെയാണ് ഇപ്പോഴും ഉള്ളത്. തൊഴുത്തിനു സമാനമായ മുറികള്‍ തന്നെയാണ്. ആരും ആ ദ്രൃശ്യങ്ങള്‍ ഒരിക്കലും പുറത്തു വിടുന്നീല്ല.

സാബു സാര്‍ കാണിക്കുന്നത് വെറും പട്ടി ഷോ മാത്രമാണ്. കമ്പനിയില്‍ കാണിക്കുന്ന ഗുണ്ടായിസം സര്‍ക്കാരിന്റെയും കേരളത്തിലെ ജനങ്ങളുടേയും നേരെ എടുക്കുന്നൂ. പാവപ്പെട്ടവരെ അടിമപ്പണി എടുപ്പിച്ചു തിന്നു വീര്‍ത്ത ശരീരം വച്ചാണ് നിങ്ങള്‍ വെല്ലുവിളിക്കുന്നതെന്ന് ഓര്‍മവേണം സാര്‍.. നിങ്ങള്‍ക്ക് ഒരുപാട് കാലം ഇങ്ങനെ ജനത്തെ മണ്ടന്‍മാരാക്കാന്‍ പറ്റില്ല. സത്യം പുറത്ത് വരിക തന്നെ ചെയ്യും..

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: what happens at Kitex Garmenst Worker’s note

സുജേഷ് ഇ.വി

We use cookies to give you the best possible experience. Learn more