| Tuesday, 23rd July 2024, 11:56 am

ബംഗ്ലാദേശികൾക്ക് അഭയം നൽകാനുള്ള ഉത്തരവാദിത്തം മമത ഏറ്റെടുക്കണ്ട; റിപ്പോർട്ട് തേടി ഗവർണർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത: ബംഗ്ലാദേശിൽ നിന്നുള്ള നിസ്സഹായരായ ആളുകൾക്ക് അഭയം നൽകുമെന്ന പ്രസ്താവനയിൽ മുഖ്യമന്ത്രി മമത ബാനർജിയോട് റിപ്പോർട്ട് തേടി ഗവർണർ സി.വി ആനന്ദബോസ്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട എന്ത് കാര്യവും തീരുമാനിക്കുന്നത് കേന്ദ്ര സർക്കാർ ആണെന്നും രാജ്‌ഭവൻ മീഡിയ സെൽ എക്സിൽ പറഞ്ഞു.

ഞായറാഴ്ച, കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസിൻ്റെ രക്തസാക്ഷി വാർഷിക ദിന റാലിയിൽ പങ്കെടുക്കവെയാണ് മമതയുടെ പ്രഖ്യാപനം. ബംഗ്ലാദേശില്‍ തൊഴില്‍ സംവരണത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ കണക്കിലെടുത്തായിരുന്നു മമത ബാനര്‍ജിയുടെ പ്രസ്താവന.

‘ബംഗ്ലാദേശ് പരമാധികാര രാഷ്ട്രമായതിനാല്‍ ഞാന്‍ ബംഗ്ലാദേശിന്റെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ടതില്ല, ഈ വിഷയത്തില്‍ നിലപാടെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍ ഒരു കാര്യം എനിക്ക് ഉറപ്പ് നല്‍കാന്‍ സാധിക്കും, ബംഗ്ലാദേശിലെ നിസഹായരായ ആളുകള്‍ ബംഗാളിന്റെ വാതിലുകള്‍ മുട്ടിയാല്‍, ഞങ്ങള്‍ അവര്‍ക്ക് തീര്‍ച്ചയായും അഭയം നല്‍കും,’ എന്നായിരുന്നു അവർ പറഞ്ഞത്.

എന്നാൽ ഇതോടെ ഗവർണർ-മുഖ്യമന്ത്രി പോര് വീണ്ടും ശക്തമായിരിക്കുകയാണ്. നേരത്തെ തന്നെ മമത ബാനർജിയും ഗവർണർ ആനന്ദബോസും തമ്മിലുള്ള തർക്കങ്ങൾ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

‘വിദേശത്ത് നിന്ന് വരുന്നവരെ ഉൾക്കൊള്ളുന്ന കാര്യം കേന്ദ്രസർക്കാരിൻ്റെ അധീനതയിലുള്ളതാണ്. വിദേശത്ത് നിന്ന് വരുന്നവർക്ക് അഭയം നൽകാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്ന മുഖ്യമന്ത്രിയുടെ പരസ്യ പ്രസ്താവന ഭരണഘടനാ ലംഘനമാണ്,’ ഗവർണർ വ്യക്തമാക്കി.

ഭരണഘടനയുടെ ആർട്ടിക്കിൾ 167 പ്രകാരം സമഗ്രമായ ഒരു റിപ്പോർട്ട് സമർപ്പിക്കാൻ ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു പൊതു പ്രഖ്യാപനം നടത്തിയത് എന്തടിസ്ഥാനത്തിലാണ്, ഇതിൽ എന്തെങ്കിലും നടപടിയെടുക്കുന്നുണ്ടോ? രാജ്യത്തിലേക്കുള്ള കുടിയേറ്റം ബംഗാളിനുള്ളിലെ അതിർത്തി പ്രദേശങ്ങളിലെ സാധാരണ ജീവിതത്തെ ബാധിക്കാതിരിക്കാനും ജനസംഖ്യാപരമായ സന്തുലിതാവസ്ഥയെ ബാധിക്കാതിരിക്കാനും എന്ത് നടപടിയാണ് സ്വീകരിച്ചത് തുടങ്ങിയ കാര്യങ്ങൾ രാജ്ഭവൻ മമത ബാനർജിയോട് ചോദിച്ചിട്ടുണ്ട്.

Content Highlight: West Bengal Governor CV Ananda Bose has sought a report from chief minister Mamata Banerjee

We use cookies to give you the best possible experience. Learn more